June 20, 2026

ഞാനറിയുന്നു

അകലെയാണെങ്കിലും

ഒന്നും പറയാറിലെങ്കിലും

അറിയുന്നു ഞാൻ...

കാണന്നമെന്നില്ലെന്നു പറയുമ്പോൾ

തൂവുന്ന കണ്ണുനീരിലും

കാണുന്നു ഞാൻ...


അകന്നു പോകുന്ന കാലടികളിലും

അരികിലായ് വന്നണയുന്ന പ്രണയമായി

മധുരമേറുന്ന ഓർമയായി

വെളിച്ചമായി

നീയെന്നിൽ തന്നെയാണെന്ന്

ഞാനറിയുന്നു.

കാത്തിരിക്കുന്നു എന്നും

നിന്നെ വരവേൽക്കാൻ വിരിഞ്ഞു നിന്ന

ചെമ്പരത്തോയോട് പറഞ്ഞു

ഇനി വരില്ലെന്ന് .


ആ മുടിയിൽ ചൂടാനായി മൊട്ടിട്ടു നിന്ന

മുല്ലയോട് പറഞ്ഞു

ഇനി വരില്ലെന്ന് .


നിൻ കൈകളാൽ

കൃഷ്ണ പാദങ്ങളെ പുൽകാൻ കൊതിച്ചു നിന്ന

തുളസിയോടു പറഞ്ഞു

ഇനി വരില്ലെന്ന്.


നിന്നെ താലോലിക്കാനായി കാത്തു നിന്ന

അമ്മ മനസ്സോടും പറഞ്ഞു

ഇനി വരില്ലെന്ന് .


ഒരായിരം തവണ

എന്നോട് പറഞ്ഞിട്ടിട്ടും

എന്തോ ഞാൻ നിന്നെയും കാത്തിരിക്കുന്നു എന്നും .

June 18, 2026

ആ തുടിപ്പ്

നിമിഷമോരോന്നും കളഞ്ഞു പോകാതെ

കാണണം കിന്നാരം പറയണം

ശ്വാസമോരോന്നും എന്നിൽ നിറയും

നിന്റെ കൂടെ ആകണം

ഇനി എല്ലാം നിനവുകൾ മാത്രമോ ?


പ്രിയമായ ആ വഴികളിൽ

ഒരുനാൾ ഇനി പോകവേ

മനസ്സ് പതറില്ലെന്നതും

നേർത്തൊരു വിശ്വാസം മാത്രമോ ? .


ഒന്നിച്ചു തൊഴാൻ കൊതിച്ചിടങ്ങളിൽ

ഈറനണിഞ്ഞ കൺകളാൽ

തനിച്ചെങ്കിലും പോകണം

ആശ്വാസമേകാൻ പറയണം.


രാത്രിമഴയിൽ കൂട്ടായി വന്ന മിഴിനീര്

മഴ തീർന്നും പെയ്തൊഴിയാതെ

ഏതൊരു ആഴിയിൽ

വലിച്ച് പോകുന്നതെന്നും അറിയില്ല .


ഓരോ നിമിഷവും അലയടിക്കും

ആ ഓർമ്മകളിലും

ആശ്വാസമായി വേദനയായി

നെഞ്ചിൽ ഊർന്ന് വരും

അവാച്യമാം ആ തുടിപ്പ്

എന്നെ കുറിച്ചുള്ള

നിന്റെ ഓർമകളോ

അതോ ഇതും നിനവോ ?

June 16, 2026

ശ്രീ ദേവീ ...

പ്രണയത്തിൻ ശ്രീകോവിലിൽ

നീറുമൊരു മനസ്സാൽ തട്ടി വിളിച്ചപ്പോൾ

മുല്ലമൊല കോർത്ത മണിവാതിൽ തുറന്ന്

അരികിലായി വന്ന് അനുഗ്രഹമേകിയ

ശ്രീ ദേവീ...

പുലർകാല മഞ്ഞിൽ ഒഴുകിവരും

അരുവിയെക്കാൾ ശീതളം പൊഴിയും

ആ കൺകളാൽ എന്നെ നോക്കിയപ്പോൾ

ആ അഗ്നി അടങ്ങിയിരുന്നു .

ജന്മാന്തരങ്ങളിലേക്കുള്ള വെളിച്ചമായി മാറിയിരുന്നു .


കനലുകൾ ചിലത് അവശേഷിക്കാം

കാലങ്ങൾ കഴിഞ്ഞാൽ അത് കത്തിപ്പടരാം

ചിലപ്പോൾ വിഴുങ്ങാം

പക്ഷെ, അതിനെ അണയ്ക്കാൻ

ഇനി ആ നടയിൽ വന്നണയാൻ

ആവതല്ലെന്നും അറിയാം


എങ്കിലും ധന്യമാണ്

ആ ഹൃദയത്തിൽ നിന്നും

പൊഴിഞ്ഞ മണി മുത്തുകൾ

ഈ ഹൃദയത്തിൽ എന്നും

സൂക്ഷിച്ച വെയ്ക്കാം

ആ നിമിഷങ്ങളെയും ഓർത്തു വെയ്ക്കാം.

June 13, 2026

എന്നും നീ മാത്രമേ ...

നിന്നിലേക്കുള്ള യാത്ര

പതിവാഴയിൽ എന്നോ നഷ്ടമായി

നിന്നെ കാണാനായി മാത്രം

കാത്തു നിന്ന കൺകളെയും മറന്നു

നിന്നെ തേടി നടക്കേണ്ട

വഴികളെ മറന്നു

നിന്നെ മാത്രം താലോലിക്കും

മനസ്സിനെയും മറന്നു

എന്നും നീ മാത്രമേ കൂട്ടിനുള്ളു എന്നതും

മറന്നൂ കൃഷ്ണാ ...

June 11, 2026

ആ പുഞ്ചിരി

കാണാൻ ഒന്നു മിണ്ടാൻ

അരികെ വന്നപ്പോൾ

നീയേകിയ പുഞ്ചിരിയും

അകലെയായി മറയുവോളം

ഉമ്മറക്കോലായിൽ വന്നു നിന്നതും

നിലാവിനോടുള്ള കൗതുകമൊ അതോ ...


നീല രാവിൽ

മഞ്ഞിൽ പുതഞ്ഞുറങ്ങുമ്പോഴും

താമര പൂക്കളെ മൂളി ഉറക്കുമ്പോഴും

അമാവാസിയിൽ കൊഴിഞ്ഞു തീരുമ്പോഴും

നിലാവിന്റെ ഉള്ളിലെന്നും

ആ പുഞ്ചിരി മാത്രമാണ്

മറ്റൊരു പൗർണ്ണമിയിൽ

കാണാമെന്നുള്ള പ്രതീക്ഷയാണ് .


May 25, 2026

കൗതുകം

ചിലപ്പോൾ ,

എത്ര കൊതിച്ചാലും

തിരിച്ചു കിട്ടാത്ത

അരികിലെങ്കിലും തിരിച്ചറിയാത്ത

അടുത്തെത്തവേ അകലെയാകുന്ന

അരികിലുള്ളതിനെ മറച്ചു കളയുന്ന

മരീചികയാണ് ...


വർഷമെത്ര കൊഴിഞ്ഞാലും

മനസ്സിലെ പൊടിപിടിക്കാത്ത

ചെപ്പിൽ ഒളിച്ചിരിക്കും

കൺകോണിൽ ചിമ്മി തെളിയും

പ്രതീക്ഷയാണ് ..


സ്നേഹമേ ...

നീയാണ് അഖില സാഗരമെന്നറിയാതെ

നിന്നെ തേടി അലയുന്നതും

കൗതുകമാണ് .

ഒന്നും അറിയാതെ

എത്ര തിരക്കിലും ഒന്ന് നോക്കും ,

നീ അവിടെയുണ്ടെങ്കിൽ

നേർത്തൊരു പുഞ്ചിരി വിടരും .

അകലെയാണെങ്കിൽ

എന്തെന്നറിയാത്ത നെടുവീർപ്പിൽ

എരിഞ്ഞു തുടങ്ങും


പലകുറി അയച്ച വരികൾക്കിടയിൽ

ഒരിക്കലും അത് പറഞ്ഞില്ല

ആ വരികളിൽ മറഞ്ഞിരുന്നതിനെ

നീ അറിഞ്ഞതുമില്ല.


പറയാതെ, ഒന്നും അറിയാതെ

നീ സ്വസ്ഥമായിരിക്കട്ടെ .

കാത്തിരിക്കുന്നത് നീ അല്ലെന്നത്

ഇനിയും തിരിച്ചറിഞ്ഞില്ലെന്ന് മാത്രം.

May 01, 2026

സൊറ -4

എന്താ അമ്മെ ഒരു വിഷമം പോലെ ?

ആ... ഞാൻ ഓരോന്നിങ്ങനെ ആലോചിക്കയായിരുന്നു. മെയ് ഒന്നെല്ലേ..

അതിനെന്താ ...

എന്റെയൊക്കെ പ്രായത്തിലുള്ള എല്ലാ പെണ്ണുങ്ങളുടെയും ഒരു കാര്യേ .

എന്ത് കാര്യം .

നമ്മളൊക്കെ ചെറുപ്പത്തിലേ എന്തൊക്കെ പണികളാ ചെയ്തേ ..

അതാണോ , ഞങ്ങളും പണി എടുക്കാറില്ലേ .

ഉം ... അതൊന്നുമല്ല . അടിച്ചു വാരണം , അലക്കണം. വെള്ളം ഇല്ലാത്തപ്പോൾ ദൂരെയുള്ള തോട്ടിലാ അലക്ക് . അത് കഴിഞ്ഞാൽ അടുക്കളയിലെ കാര്യവും നോക്കണം. വൈകുന്നേരമാകുമ്പോൾ പശുവിനെ മേയ്ക്കാൻ പോണം അല്ലെങ്കിൽ പുല്ലു പറിക്കണം . അന്നൊക്കെ പത്തോ പന്ത്രണ്ടോ വയസ്സായിരിക്കും .

ആ പ്രായത്തിലോ ?

എന്നിട്ടെന്താ , പതിനെട്ട് വയസ്സാകുമ്പോളേക്കും കല്യാണം കഴിപ്പിക്കും . ഭർത്താവിന്റെ വീട്ടിൽ എത്തിയാൽ അവിടെയും പണിതന്നെ .

അതിന് സ്വന്തം വീട്ടിൽ ഇടയ്ക്ക് വന്ന് റെസ്റ്റൊക്കെ എടുത്തൂടേ. കല്യാണം കഴിഞ്ഞതല്ലേ പഴേ പോലെ ആയിരിക്കില്ലാലോ .

നല്ല കാര്യായി . അതിനൊന്നും സമ്മതിക്കില്ല. എങ്ങാനും കുറച്ച ദിവസം വീട്ടിൽ നിന്നാൽ, തിരിച്ചെത്തിയ ദിവസം മുതൽ എല്ലാരുടെയും മുഖഭാവവും പെരുമാറ്റവും കാണുമ്പോൾ തോന്നിപ്പോകും , പോകേണ്ടായിരുന്നെന്ന്.

സങ്കടാവില്ലേ ?

ഉം , സഹിക്കാൻ കഴിയാത്തപ്പോ കുളിമുറി പോയി കരയും .

ആരോടെങ്കിലും പറഞ്ഞൂടായിരുന്നോ

ആരോട് പറയാൻ . നാലഞ്ഞ് കൊല്ലം കൊണ്ട് രണ്ടോ മൂന്നോ കുട്ട്യാളാകും , അവരോടോ . അതിന് അവരെ ശരിക്കും പൊന്നാരിക്കാൻ വരെ സമയം കിട്ടുമോ. പ്രായമായാൽ മക്കളോ മരുമക്കളോ ഒരു താങ്ങായി വരുമെന്ന് സ്വപ്നം കാണും അത്ര തന്നെ .

നല്ല സ്വപ്നം തന്നെ .

സ്വപ്നല്ലേ ഉള്ളൂ . ഇപ്പോഴൊക്കെ ഓരോരോ കാരണങ്ങളല്ലേ ; പഠിക്കണം , പുതുമോടി , ഗർഭിണി , കുഞ്ഞിനെ നോക്കണം , ക്ഷീണം ... മുപ്പത് വയസ്സായാലും കുട്ടികളാണെന്നല്ലേ പറയുന്നേ . നമുക്കും ഒരു കുട്ടിക്കാലമൊന്നും ഇല്ലായിരുന്നോന്നാ ചിന്തിക്കുന്നേ.

അത് പിന്നെ ഗർഭിണികളെയൊക്കെ നന്നായി പരിഗണിക്കണല്ലോ .

ശരിയാ .. പരിഗണിക്കണം . ഒരു കാലത്തും ആരുടെയും പരിഗണന കിട്ടാത്തവർ നമ്മളല്ലേ.അന്നും ഇന്നും ഒരു ആനുകൂല്യവും കിട്ടാത്ത തൊഴിലാളികൾ.

April 28, 2026

സൊറ -3

നീ എന്താ ഒന്നും മിണ്ടാതിരിക്കണേ.. കുറേനേരായല്ലോ .

ഒന്നൂല്ല .

അല്ല. എന്തോ ഉണ്ട് .

അത്.. സാലറി ഹൈക് വന്നു .

ഓ അതാണോ ... കഴിഞ്ഞ വർഷവും ഇത് പോലെ ഇരുത്തം ഉണ്ടായിരുന്നല്ലോ.

ഇത്തവണ പ്രതീക്ഷിച്ച പോലെ കിട്ടിയില്ല .

ഇത് തന്നെ അല്ലെ കഴിഞ്ഞ വർഷവും അതിന്റെ മുന്നത്തെ വർഷവും നീ പറഞ്ഞെ.

ഉം .

പിന്നെന്താ ... ഇതിപ്പൊ ശീലായില്ലേ..

അമ്മെ..

ഇത്തവണയും പ്ലാനൊക്കെ ഉണ്ടായിരുന്നോ. കഴിഞ്ഞ പ്രാവശ്യം കുറെ ചിരിച്ചതാ.

അത് മാത്രമാ ഒരു സമാധാനം . പ്ലാൻ ചെയ്തത് രാശി അല്ലെന്നു തോന്നി, ഇത്തവണ അതുണ്ടായില്ല.

ഓ പിന്നെന്താ .

എന്നാലും കുറച്ച് സ്വപ്നങ്ങൾ കണ്ടു പോയി. ചോദിച്ചപ്പോൾ ആഗോള പ്രശ്നങ്ങളെ കുറിച്ചുള്ള ത്വാതികമായ അവലോകനമായിരുന്നു മറുപടി.

എന്നാൽ പിന്നെ നിനക്ക് വേറെ നോക്കിക്കൂടെ.

അപ്പൊ ഞാൻ ഈ നാടും വീടും വിട്ടു പോണൊന്നാണോ പറയുന്നേ .

വേണ്ട , കമ്പനിന്ന് തന്ന ആ കുടയില്ലേ, അതും തുറന്ന് ഈ വെയിലത്തു നീ ഇരുന്നോ .

അമ്മെ....

സൊറ -2

നീ ആ കുട ഇങ്ങെടുക്കോ . ചെടിക്കൊക്കെ രാവിലെ തന്നെ വെള്ളം ഒഴിച്ചൂടായിരുന്നോ. ഇതും ഞാൻ തന്നെ ചെയ്യണോ. വെയിലായി ഇപ്പൊ.

ഓഫിസിൽ നിന്ന് കിട്ടിയ കുട എടുക്കട്ടേ ..

ആ കുടയല്ലേ. പറമ്പിനും ഒരു തണല് കിട്ടും. ഇന്നലെ കുടമാറ്റം കണ്ടപ്പോളേ തോന്നിയതാ അതൊന്ന് നീർത്തണോന്ന്.

അന്ന് കുട കണ്ടപ്പോൾ എന്തൊക്കെ ആയിരുന്നു , ഒന്നും കാണാതേ കമ്പനിക്കാർ ഇത് തരില്ലാന്ന് ഇപ്പൊ അമ്മയ്ക്ക് മനസ്സിലായോ. ഇത് പോലത്തെ ഒരു നാലെണ്ണം കൂടി തന്നെങ്കിൽ ടെറസിൽ വെക്കായിരുന്നു.

നീ പോയി ചോദിക്ക്.

തന്നാലും കൊണ്ട് വരാൻ പ്രയാസാണ് . കഴിഞ്ഞ തവണ വന്നപ്പോൾ ട്രെയിനിൽ നിന്ന് കുട തട്ടിയാണോ എന്നറിയില്ല ഒരു നിലവിളി ശബ്ദമൊക്കെ കേട്ടായിരുന്നു.

എന്നാല് വണ്ടി പിടിച്ചൂടായിരുന്നോ.

ഉം ...ശരിയാ ... ഗുഡ്സ് ഓട്ടോ പിടിക്കായിരുന്നു .

പിന്നെന്താ..

അല്ല , ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടില്ലാലോ

എന്ത് ..

അത് പിന്നെ ... ആ കുടയുമായി വല്യ വണ്ടിയായ ട്രെയിനിൽ വന്നതിനെ കുറിച്ച് പറഞ്ഞതാ.

സൊറ -1

അവളെ ഓൺലൈനിൽ കാണുന്നില്ലാലോ . വിഷുവിന് ആശംസ അയച്ചതാണ് പിന്നെ ഒരു വിവരവുമില്ല . സുഖാണോ എന്ന് ഒരു മെസ്സേജ് ഇട്ടാലോ. അമ്മ കേൾക്കുന്നുണ്ടോ?

വേണ്ട .

വേറെ ഏതെങ്കിലും ചോദിച്ചാലോ . എന്തൊക്കെയാ വിശേഷങ്ങൾ ഇപ്പോൾ കാണാനില്ലലോ എന്നൊക്കെ

അതൊന്നും വേണ്ട

എന്നാലും .

ഒരു എന്നാലും ഇല്ല. എടാ .. ചിലപ്പോൾ അവൾ ചേച്ചിയുടെ വീട്ടിൽ പോയിരിക്കും .

അതിനെന്താ ...മൊബൈൽ അല്ലെ. വല്യ കനമൊന്നും ഇല്ലാലോ .

ശരിയാ.. അമ്മിക്കുട്ടിയൊന്നും അല്ലല്ലോ.

ഉം ..അമ്മിക്കുട്ടി എന്റെ നെഞ്ചിലാ ഇട്ടിരിക്കുന്നെ .

നീ ഇതും നോക്കിയിരുന്നോ . ചിലപ്പോൾ അവൾ ഒരു ഏട്ടനെ പോലെയാണ് കാണുന്നെങ്കിലോ ? അവൾക്ക് അങ്ങനെ ആരും ഇല്ലാലോ .

ആയിരിക്കുവോ.. സാരമില്ല.. സന്തോഷേയുള്ളൂ . തിരിച്ച് ഒന്നും പ്രതീക്ഷിക്കാത്ത സ്നേഹായിരുന്നല്ലോ.

April 27, 2026

സമരം

കാലങ്ങൾ മുന്നേ
ഒറ്റപ്പെട്ട വഴിയിൽ പകച്ചു നിന്ന
എന്നോടായിരുന്നു
ആദ്യ സമരം.
സ്‌തബ്ധമായ നാവ് ചലിപ്പിക്കാൻ
നഷ്‌ടമായ ചിന്തകളെ വീണ്ടെടുക്കാൻ
വിപ്ലവകാരിയായി.
എന്നിലെ വിശ്വാസിയോടും
രാഷ്ട്രീയവാദിയോടും
കലഹിച്ചു.
വിശപ്പിന്റെ വേദന
മറന്നുപോയെന്നറിഞ്ഞ നിമിഷങ്ങളിൽ
കണ്ണുനീരൊഴുക്കി.
വർഗീയം വിഷം ചീറ്റിയപ്പോൾ
മുഷ്ടിചുരുട്ടി.
സ്വാർത്ഥത കെണിയൊരുക്കവേ
കണ്ണുരുട്ടി.
എന്റെ സമരം എന്നും
എന്നോടായിരുന്നു.
നാളെയും.

April 17, 2026

അറിയില്ല നീ

അറിയില്ല നീ
വഴികൾ പ്രിയമായത്
നിന്നെ കാണുമെന്നതിനാലെന്ന്

നാളിത്രയും കാത്തിരുന്നതും
നീ അറിഞ്ഞെന്ന് വരില്ല

നിനക്കായി കാത്തുവെച്ച വാക്കുകൾ
പറയാതെ എന്നിലലിഞ്ഞതും
നീ അറിഞ്ഞിരിക്കില്ല

നിൻ കൺകളിൽ
ഞാനെന്റെ സ്വപ്നങ്ങളെ കണ്ടതും
ചിരിയിലും നിന്നോടുള്ള
പ്രണയം ഒളിച്ചതും
നീ അറിഞ്ഞിരിക്കില്ല

ഒരു നാൾ അക്ഷരങ്ങൾ
നിന്നെത്തേടി എത്തുമ്പോഴും
അത് നീയാണെന്ന്
നീ തിരിച്ചറിയില്ല.

April 15, 2026

കൈനീട്ടം

കുഞ്ഞിളം കൈയിൽ ഒരു പൂവുമായി

ഇളം ചുണ്ടിൽ മധുരവുമായി

ആലിലയിൽ ചാഞ്ഞുറങ്ങും പൈതലേ...

ചെന്താമര കവിൾ തൊട്ടൊരുമും മയിൽപ്പീലി

ഏതൊരുനാൾ നീ കൈനീട്ടമേകും.

April 12, 2026

വിപ്ലവം

ജനസാഗരത്തിൽ വികാരമായി

സായുധമായി അലയടിക്കുന്നത്

മാത്രമോ വിപ്ലവം

ചിന്തകളിലെ സ്വാതന്ത്യവും

ചോദ്യങ്ങളിലെ അവകാശവും

വിശപ്പിനെ ഊട്ടുന്നതും

ആശ്വസിപ്പിക്കാൻ കരം നീട്ടുന്നതും

നാം ആരെന്ന ബോധ്യവും വിപ്ലവം .

April 11, 2026

നീ അറിയുന്നില്ല

ഇത്രമേൽ പ്രണിയമോയെന്ന്

നിലാകുളിരും

സ്വകാര്യം ചോദിക്കവേ

അത്രമേൽ നീ അറിയാത്തതിൽ

നക്ഷത്ര മിഴികളെ ഈറനണിയിച്ച്

മഞ്ഞുതുള്ളിയും പൊഴിയുകയായി.


കാല പ്രവാഹത്തിൽ

എന്നും നീ പുതിയൊരാളാണ്

വർഷമേ ...

ചുട്ടുപൊള്ളുന്നൊരു മനസ്സുമായി

കാത്തിരിക്കുന്നത്

ഇന്നും നീ അറിയില്ലെന്ന് മാത്രം.

February 26, 2026

വേർതിരിവ്

നല്ലതെന്നും ചീത്തയെന്നും
രണ്ടുതരം വെറുതെയല്ലേ... 
പൂർണമായി എന്തുണ്ടിവിടെ.

സ്നേഹിക്കുന്ന ഹൃദയമില്ലാത്തൊരു
കാട്ടാളനുമില്ല.
കോപാഗ്നി കൺകളിൽ പടരാതൊരു
മാടപ്രാവുമില്ല.

വേർതിരിവ് കാണുന്നൊരു മനസ്സിനോട് 
ഇത് നല്ലതാണോയെന്ന് 
എന്നേ ചോദിക്കണമായിരുന്നു. 

February 15, 2026

ഞാൻ

സ്വാർത്ഥനാണ് ഞാൻ
എൻ്റെ സുഖം സമാധാനം
ഇതിനപ്പുറം ചിന്തയിലില്ല മറ്റൊന്നും
അവിടെ പ്രകൃതിയില്ല
ജീവജാലങ്ങളില്ല
വിശക്കുന്ന വയറുകളില്ല
വേദനിക്കുന്നവരില്ല
പൊരുതി ബലിയാടായവരില്ല
ആ ഓർമകളില്ല
ഞാൻ ... ഞാൻ മാത്രമാണ് എവിടെയും.

ഈ വഴി മുന്നേ താണ്ടിയവർ
മറിച്ച് ചിന്തിച്ചിരുന്നെങ്കിൽ
ഈ ചിന്തതന്നെ വരില്ലെന്ന്
ചിന്തിക്കാനും കഴിയുന്നില്ല.

February 14, 2026

അനുഗ്രഹിച്ചെങ്കിൽ

കൃഷ്ണാ ...
നീയാണ് സർവ്വമെന്നറിയുന്നൊരാ നിമിഷം
അത് ക്ഷണമെങ്കിലും
മാഞ്ഞുപോകുന്നോരാ അനുഭൂതിയിലും
ചേതനയെ നിന്നോടെന്നും ചേർത്ത് നിർത്താൻ,
പ്രപഞ്ചം മയങ്ങുമാ 
പുഞ്ചിരി കണ്ടെന്നും മയങ്ങി നിൽക്കാൻ,
ലോകം നിറഞ്ഞിരിക്കും
ആ കുഞ്ഞിളം പാദങ്ങളെയെന്നും പിന്തുടരാൻ
അകതാരിലൂർന്ന കൊതി
എന്നെന്നുമുണ്ടാകാൻ
അനുഗ്രഹിച്ചെങ്കിൽ.

February 08, 2026

നിത്യ പ്രണയം

ഇനി ഏതൊരു പുലരി
നമുക്കായി ഒരുങ്ങി നിൽക്കും
ഏതൊരു വള്ളിക്കുടിലിൽ
നാമൊരുമിച്ചിരിക്കും
ഏതൊരു പൂവിൻ സുഗന്ധം
ഒരുമിച്ചു നുകരും
ഏതൊരു മഴയിൽ
ഇരുകണ്ണുകളിലായി പെയ്ത മഴയെ
നാം തിരിച്ചറിയും
ഏതൊരു രാവിൽ നാം ഒന്നുചേരും.

കുഞ്ഞിളം തണുപ്പിൽ
മഞ്ഞു തുള്ളിയെ
മാറോടു ചേർക്കാൻ തുടിക്കും
അരിമുല്ലയും
കാവാകെ സുഗന്ധം ചൊരിഞ്ഞ്
ശംഖ്നാദം കേൾക്കാനായി ധ്യാനിച്ചിരിക്കും 
ചെമ്പകവും
നിത്യ പ്രണയരല്ലോ

പ്രകൃതിക്കും പ്രണയം
ജീവന് ശരീരത്തോടും പ്രണയം
ഇതുവരെ കാണാത്ത അറിയാത്ത നിന്നോട്
എനിക്കും പ്രണയം.

February 07, 2026

ഇനിയെന്ന് ഞാൻ അറിയും

അരികിലാകും നേരം
അകലെയായി മായുന്ന
മരീചികയാണ് നീ

വർഷങ്ങൾ കൊഴിഞ്ഞു വീണതും
ഇന്നും നീ അകലെയാണെന്നതും
സ്വപ്നങ്ങൾ അറിഞ്ഞില്ലെന്ന് തോന്നും

ഓരോ മഴയും നിലാവും നിൻ്റെ
സാമീപ്യമാകും
രാവോളാം പറഞ്ഞിരിക്കാനായി കാത്തുവെച്ചതും
കൈപിടിച്ചു നടക്കേണ്ട ഓരോ വഴികളും
ഓർത്തിരിക്കും

തേടി അലയുമ്പോഴും
നീ എന്നിൽ തന്നെയാണെന്നത്
ഇനിയെന്ന് ഞാൻ അറിയും 
കൃഷ്ണാ...

January 16, 2026

അകലെയാണെങ്കിലും

ഒരു കടലിൻ ഇരുകരയിലാണ് 
കാതങ്ങൾ അകലെയാണ്
എങ്കിലും ഒരുമാത്ര പോലും വേണ്ടതില്ല
അരികിലെത്തുവാനായി  

ഉള്ളമാകെ നീ നിറഞ്ഞു നിൽക്കവേ 
അറിയാതെ പൊഴിയും കണ്ണുനീരും
മൗനമായി നിന്നോട് പറയും
ഒരു കാത്തിരിപ്പിന്റെ നോവ്.

ഈ യാത്രയിൽ കൈകോർക്കാനുള്ളതോ  
കാലം തന്റെ പുഞ്ചിരിയിൽ
ഒളിച്ചു വെച്ചതെന്തെന്നറിയാനായി
കാത്തിരിക്കാം ഇനിയും.

ഞാനറിയുന്നു

അകലെയാണെങ്കിലും ഒന്നും പറയാറിലെങ്കിലും അറിയുന്നു ഞാൻ... കാണന്നമെന്നില്ലെന്നു പറയുമ്പോൾ തൂവുന്ന കണ്ണുനീരിലും കാണുന്നു ഞാൻ... അകന്നു പോകുന്ന ക...