November 17, 2020

ഇനിയൊരു നാൾ

ഇനിയൊരു നാൾ 

നീ മുന്നിലായി വന്നാൽ


കാത്തിരുന്ന വഴികളിൽ

നിനക്കായി പൊഴിച്ച കണ്ണുനീരും 

നെടുവീർപ്പുകളും 

കാലത്തിൻ്റെ ദിനരാത്രങ്ങൾക്കിപ്പുറം

എന്നെ നോക്കി പകച്ചു നിൽക്കാം.


സ്വപ്നമാണെന്ന് കരുതി 

കൺകൾ നിന്നെ നോക്കാതിരിക്കാം

കാലുകൾ ദൂരെയായി അകന്നു പോകാം.


എങ്കിലും നീ എന്നെ അറിയില്ല, 

ആദ്യാവസാനം എന്നെ അറിയാത്തതായി  

ഇനിയും നീ തുടരും.


ഇനിയും ദിവസങ്ങൾ വരും

നീ കൺമുന്നിൽ വരും 

തീരാത്ത നോവായി

നീ തുടരും.


................................

പ്രിയ സുഹൃത്തിനും അവൻ്റെ തമിഴത്തിക്കും.

November 10, 2020

ആശാരി ചന്ദ്രേട്ടൻ - ശങ്കരനെല്ലൂർ വിശേഷങ്ങൾ

കാലങ്ങൾ കുറേ കഴിഞ്ഞാണ് ചന്ദ്രേട്ടനെ കാണുന്നത്. റോഡരികിലുള്ള പെങ്ങളുടെ വീട്ടിൽ പലപ്പോഴും കാണാറുള്ളതുപോലെ ഇരുകൈയ്യും മുട്ടിൻമേൽ വെച്ച് അദ്ദേഹം ഉക്കറ്റ് ഇരിക്കുകയായിരുന്നു.

താടി നരച്ചിരിക്കുന്നു. മുടി മുൻപിൽ കുറേ കൊഴിഞ്ഞിട്ടുണ്ട്. നേരിൽ കണ്ടപ്പോൾ എപ്പോഴുമെന്നപോലെ ആ മുഖത്ത് ഒരു ചിരി വിടർന്നു. ആ നേരം അമ്മമ്മയെയാണ് ഓർമ വന്നത്. എടാ ചന്ദ്രാ ... നീ ഒരു കല്യാണം കഴിക്കെടാ.. എന്ന് ചന്ദ്രേട്ടനെ കാണുമ്പോഴൊക്കെ അമ്മമ്മ പറയുമായിരുന്നു. അന്നൊക്കെ അത് കേട്ടാൽ എന്തെങ്കിലുമൊക്കെ പറഞ്ഞുകൊണ്ട് ചന്ദ്രേട്ടൻ ചിരിച്ചുകൊണ്ട് നടന്നു പോകും.

പെങ്ങൾമാരുടെ കല്യാണം കഴിയാത്ത വിഷമമാണ് ആ ചെക്കന്... അല്ലെങ്കിൽ തന്നെ  അവനെന്താ ഒരു കല്യാണം കഴിച്ചാല് ... എന്ന് അമ്മമ്മ  പലപ്പോഴായി പറയുന്നത് കേട്ടിട്ടുണ്ട്. ചന്ദ്രേട്ടൻ്റ അമ്മ ആശാരി കല്യാണി ഏടത്തി അമ്മമ്മയുടെ പ്രിയപ്പെട്ട കൂട്ടുകാരി ആയിരുന്നു. അതിനാലാകാം, ചന്ദ്രേട്ടനോട് അമ്മമ്മയ്ക്ക് ഒരു പ്രത്യേക വാത്സല്യമായിരുന്നു.

ചന്ദ്രേട്ടൻ ആശാരി പണി നന്നായി ചെയ്യും. ചിലവ് കുറച്ച് പണികൾ എളുപ്പത്തിൽ ചെയ്തു തരും. പക്ഷേ പണിക്ക് വരാനാണ് പ്രയാസം. പ്രധാന പ്രശ്നം കള്ളുകുടി ആയിരുന്നു. പണിക്കു പോകുന്നത് തന്നെ  കള്ള് കുടിക്കാനാണോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പണിക്ക് ആവശ്യത്തിനുള്ള മരം മില്ലിൽ നിന്നും ഈർന്നെടുക്കാൻ പോയാൽ ആ പണി മറ്റുപലരെയും ഏൽപ്പിച്ച് കള്ള് കുടിക്കാനായി അങ്ങേര് പോകും. രാവിലെ  ആണെങ്കിലും കുടിക്കാനുള്ള ഒരു അവസരവും ചന്ദ്രേട്ടൻ പാഴാക്കാറില്ല.

ഒരിക്കൽ വീട്ടിലെ മച്ചിൽ ചോർച്ചയുണ്ടായി. കാര്യം ചന്ദ്രേട്ടനോട് പറഞ്ഞു. വരാം എന്ന് പറഞ്ഞു. പക്ഷേ വന്നില്ല. ഓരോ ദിവസവും അങ്ങേരെ കാണുകയും കാര്യങ്ങൾ പറയുകയും ചെയ്തു. നാളെ വരാം, മറ്റന്നാൾ വരാം എന്ന് പറഞ്ഞു ദിവസങ്ങൾ കുറേ കടന്നു പോയി. മഴ കനത്തു തുടങ്ങി. മച്ചിലെ ചോർച്ച കാരണം മുകളിലെ മുറിയിൽ വെള്ളം കെട്ടി കിടക്കാൻ തുടങ്ങി. ഒരു ദിവസം ചന്ദ്രേട്ടൻ്റെ പെങ്ങളെ കണ്ടപ്പോൾ അമ്മ കാര്യം പറഞ്ഞു. വൈകുന്നേരമായപ്പോൾ ചന്ദ്രേട്ടൻ വീട്ടിൽ വന്നു.  അത്യാവശ്യം കുടിച്ചിട്ടുണ്ട്. അത്.. ഞാൻ... ഇപ്പോൾ ശരിയാക്കിത്തരാം ...ഓരോ തിരക്കിൽ ആയിപോയി ..എന്നും പറഞ്ഞു കൊണ്ട്  മുകളിലേക്ക് കയറി.

കള്ള് കുടിച്ചിട്ട് മുകളിൽ കയറേണ്ട, നാളെ രാവിലെ വന്ന് ചെയ്തു തന്നാൽ മതി എന്ന് എല്ലാവരും പറഞ്ഞു. പക്ഷേ അദ്ദേഹം സമ്മതിച്ചില്ല. പണി നീട്ടിക്കൊണ്ട് പോയതിൽ മൂപ്പർക്ക് വല്ലാത്ത വിഷമം. അങ്ങേരുടെ പോക്ക് കണ്ട് കൂടെ ഞാനും മുകളിലത്തെ നിലയിൽ കയറി. 

നിലത്തുറക്കാത്ത കാലുമായി ചന്ദ്രേട്ടൻ മച്ചിൻ്റെ മുകളിലേക്ക് കയറി. ഓട് മാറ്റി വെയ്ക്കുന്നതിനിടയിൽ മുറിയുടെ മുകളിലെ ഷീറ്റുനു വേണ്ടി അടിച്ച കനം കുറഞ്ഞ വാരിയിൽ ചവിട്ടി ചന്ദ്രേട്ടൻ താഴെ വീണു. വലിയ ഒരു ശബ്ദം. എന്തോ സംഭവിച്ചു എന്ന പേടിയിൽ മുറിയുടെ ഒരു ഭാഗത്തേക്ക് ഞാൻ ഓടി. മച്ചിലെ ഒരു ഭാഗത്തെ ഓടും മുഴുവനും ചന്ദ്രേട്ടൻ്റെ മുകളിലക്ക് വീണിരിക്കുന്നു. അൽപ നേരത്തിനു ശേഷം ആ ഓടു കൂമ്പാരങ്ങൾക്കിടയിൽ നിന്ന് അദ്ദേഹം തലയുയർത്തി. പതുക്കെ എഴുന്നേറ്റ് മുകളിലേക്ക് നോക്കി. ശരിയാക്കാം എന്ന വിധത്തിൽ വീണ്ടും മച്ചിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും ആരും സമ്മതിച്ചില്ല. ശരിക്കും നിൽക്കാൻ തന്നെ കഴിയാതിരുന്ന ചന്ദ്രേട്ടൻ     വീച്ചു വീച്ച്  നടന്നാണ് അന്ന് വീട്ടിലേക്ക് പോയത്. 

ചെറിയ ഒരു പണി ആയിരുന്നു. പക്ഷേ പണിയാൻ വന്നിട്ട് ഒരു ഭാഗത്തെ  ഓടും വാരിയും ആകെ  തകർന്ന് വീണിരിക്കുന്നു. മഴയാണെങ്കിൽ കനക്കുന്നു . ആ ഒരു രാത്രി മുകളിലത്തെ മുറികളിൽ കെട്ടികിടന്ന വെള്ളം താഴത്തെ മുറിയിലേക്ക് ഒലിച്ചിറങ്ങി. രാത്രിയിൽ ഉറക്കത്തിനിടയിൽ മഴപെയ്യുതതേ എന്ന് എത്രയോ തവണ പ്രാർത്ഥിച്ചിട്ടും മഴ നന്നായി തന്നെ പെയ്തു . ആ പഴയ വലിയവീട്ടിൽ വെള്ളം കയറി എന്തൊക്കെ സംഭവിക്കും എന്ന് അറിയാതെ പേടിച്ച ഒരു രാത്രി. 

അടുത്ത ദിവസം അമ്മാവൻ ഏർപ്പാടാക്കിയ ചിലർ വന്ന് ഓടിനു മുകളിൽ ഷീറ്റ് വലിച്ചുകെട്ടി പ്രശ്നം താൽക്കാലികമായി പരിഹരിച്ചു. ആ സംഭവത്തിനു ശേഷം രണ്ടുമാസം ചന്ദ്രേട്ടൻ പണിക്ക് പോയില്ല,  പരിക്ക് കാരണം വീട്ടിലിരിക്കുന്ന അദ്ദേഹത്തെ കാണുമ്പോൾ സഹതപിക്കണോ ദേഷ്യപ്പെടണോ എന്നറിയാത്ത അവസ്ഥയായിരുന്നു.

ചന്ദ്രേട്ടൻ ഒരു സൗമ്യൻ ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് . കുടിച്ചു കഴിഞ്ഞ് വീട്ടിലെത്തിയാൽ പഴയ ഒരു മേശയുടെ കള്ളി തുറക്കുകയും അടക്കുകയും ചെയ്തു കൊണ്ടിരിക്കും എന്നല്ലാതെ മറ്റ് ഉപദ്രവങ്ങളൊന്നുമില്ല. ഉറങ്ങുന്നതുവരെ, അല്ലെങ്കിൽ ചൂട് മാറുന്നതു വരെ പെങ്ങൾമാരെ ബുദ്ധിമുട്ടിക്കാതെ അദ്ദേഹം  അത് തുടർന്നുകൊണ്ടിരിക്കും. 

ഇന്നും ചന്ദ്രേട്ടൻ ഇതു പോലെ തന്നെ ആയിരിക്കാം. അന്ന് വീണു കിടക്കുന്ന ഓടുകൾക്കിടയിൽ നിന്ന്  എഴുന്നേൽക്കുമ്പോൾ ഞാൻ കണ്ടിരുന്ന ആ ചിരി ഇന്നും ആ മുഖത്ത് വ്യക്തമായി കാണാം.

November 08, 2020

രാഗൂട്ടി മാഷ് - ശങ്കരനെല്ലൂർ വിശേഷങ്ങൾ

ശങ്കരനെല്ലൂരിൽ ഒരു രാഗൂട്ടി മാഷ് ഉണ്ടായിരുന്നു. പഴയ എട്ടാം ക്ലാസുകാരിയായ തൻ്റെ അമ്മയ്ക്ക് പരീക്ഷയിൽ രണ്ടു മാർക്കിൻ്റെ കുറവു വന്നതിനാൽ അധ്യാപിക ആകുവാനുള്ള അവസരം നഷ്ട്ടപ്പെട്ട കഥ ഒരു ആവലാതി പോലെ പലപ്പോഴും പറഞ്ഞു കേട്ടതിനാലാകാം രാഗൂട്ടിക്ക് അധ്യാപകനാകുവാൻ ആഗ്രഹം തോന്നിയത്.  

പഴയ കാലത്തെ മറ്റു പലരെയും പോലെ ഇത്തിരി പ്രയാസപ്പെട്ടു തന്നെയാണ് രാഗൂട്ടി ടീച്ചേർസ് ട്രൈനിംഗ്  (ടിടിസി) പാസായത്. ടിടിസി ക്ക് പോകുന്ന സമയത്ത്, ശങ്കരനെല്ലൂർ സ്കൂളിൽ ഒരു മാഷിൻ്റെ ഒഴിവുള്ളതിനാൽ അത് രാഗൂട്ടിക്ക് കൊടുക്കാകാമെന്നും മാനേജരായ ചാത്തൂട്ടി മാഷ്  ഏറ്റിരുന്നു. പക്ഷേ, ടിടിസി യിലെ ആദ്യ  ശ്രമം പരാജയപ്പെട്ട് രണ്ടാമത്തെ തവണ പാസായി വന്നപ്പോഴേക്കും പറഞ്ഞു വെച്ച സീറ്റ് ശങ്കരനെല്ലൂർ സ്കൂളിൽ  ഉണ്ടായിരുന്നില്ല.  തുടർന്ന് രാഗൂട്ടി മറ്റൊരു സ്കൂളിൽ മാഷായി ചേർന്നു.

ഒഴിവുദിവസങ്ങളിൽ വീട്ടിലെ പരിസരം വൃത്തിയാക്കിയും മെഴുകുതിരി നിർമ്മിച്ചും ക്രിയാത്മകമായി പ്രവർത്തിച്ചിരുന്ന രാഗൂട്ടി മാഷ് അൽപകാലങ്ങൾക്കുള്ളിൽ ഡണ്ടിക്കൽ ഷാപ്പ് പരിസരത്തെ ഒരു നിത്യ സാന്നിധ്യമായി മാറി. മുൻപൊക്കെ തന്റെ  അച്ഛൻ കള്ളുകുടിച്ചു വന്നാൽ ആ മണം അടിച്ച് ഒക്കാനിച്ചിരുന്ന രാഗൂട്ടിയുടെ ഈ മാറ്റം വീട്ടുകാരെ കുറച്ചൊന്നുമല്ല പ്രയാസപ്പെടുത്തിയത്.

മാഷിന് ഒത്തിരി സുഹൃത്തുക്കൾ ഉണ്ടായിരുന്നു. പലർക്കും വേണ്ടി പണമിടപാടിന് ജാമ്യം നിന്ന് ശമ്പളത്തിന്റെ  ഒരു ഭാഗം അദ്ദേഹത്തിെന്റെ കൈയ്യിൽ നിന്നും നഷ്ടപ്പെടുന്നത് ഒരു പതിവായിരുന്നു. പണം വാങ്ങിയ ആൾ അത് കൃത്യമായി തിരിച്ചടക്കാത്തതിനാൽ ബാങ്കിൽ നിന്ന് പലപ്പോഴും അദ്ദേഹത്തിെന്റെ പേരിൽ വീട്ടിലേക്ക് കത്ത് വരുമായിരുന്നു.  അത്തരത്തിലുള്ള കത്ത് കാണുമ്പോഴൊക്കെയും മാഷിന്റെ  അമ്മയ്ക്ക് വേവലാതിയാണ്. എത്ര പറഞ്ഞാലും ഇവൻ കേൾക്കില്ല എന്ന് ആ അമ്മ പിറുപിറുത്തു കൊണ്ടിരിക്കും.

കത്തിന്റെ കാര്യം പറഞ്ഞു കൊണ്ടുള്ള അമ്മയുടെ ആവലാതി സഹിക്കാൻ ആകാതെ, അവരോട് ദേഷ്യത്തിൽ  എന്തെങ്കിലുമൊക്കെ പറഞ്ഞ് ആ കത്തുമായി അതിന് കാരണക്കാരനായ ആളെയും തേടി വീട്ടിൽ നിന്നും പുറത്തേക്ക് പോകുന്ന മാഷിനെ പലപ്പോഴും ചങ്ങാതിമാരുമായി ഡണ്ടിക്കൽ ഷാപ്പ് പരിസരത്ത് തന്നെയാണ് കാണാൻ കഴിയുക. 

വാച്ചും റേഡിയോയും റിപേർ ചെയ്യുന്നത് രാഗൂട്ടി മാഷിന് ഒരു ഹോബി ആയിരുന്നു. കേടായതിൻ്റെ കാരണം തേടി മണിക്കൂറുകൾ അദ്ദേഹം ഉപകരണത്തിന്റെ മുന്നിൽ കുത്തിയിരിക്കുമായിരുന്നു. ആ സമയത്ത് ആരെങ്കിലും അദ്ദേഹത്തെ വിളിക്കുകയോ എന്തെങ്കിലും ചോദിക്കുകയോ ചെയ്താൽ സാധനം ശരിയാകാത്തതിൻ്റെ ദേഷ്യം മുഴുവൻ അവരോട് തീർക്കാറുമുണ്ട്. ചെറുപ്പത്തിൽ, വാച്ചും റേഡിയോയും നന്നാക്കുന്നതിനെ കുറിച്ചുള്ള ഒരു ബുക്ക് രാഗൂട്ടി തപാലിൽ  വരുത്തി പഠിച്ചിരുന്നു. അതിനാൽ അത്തരം സാധങ്ങൾ കേടായാൽ  നാട്ടിലെ ചുരുക്കം ചിലർ അത് നന്നാക്കാനായി മാഷിനെയാണ് ഏൽപ്പിച്ചിരുന്നത്. വലിയ ഒരു റിപ്പയർ ഒന്നുമല്ലെങ്കിലും ആരെങ്കിലും റേഡിയോ നന്നാക്കാൻ കൊടുക്കുന്നത്  രാഗൂട്ടി മാഷിന് ഒത്തിരി അഭിമാനവും സന്തോഷവുമായിരുന്നു.

രാഗൂട്ടി മാഷിന്റെ ഏറ്റവും വലിയ പ്രത്യേകത അമ്മയോടുള്ള സ്നേഹമായിരുന്നു. മറ്റ് മക്കളാരും അധികമായി പ്രകടിപ്പിക്കാത്ത  സ്നേഹം, ആ മകന് അമ്മയോട് ഉണ്ടായിരുന്നു. അമ്മയ്ക്കും അങ്ങിനെ തന്നെയായിരുന്നു. ചില കാരണങ്ങളാൽ മാഷ് വീടെടുത്ത് താമസിച്ചത് ഭാര്യവീട്ടിന് അരികിലായിരുന്നു . എങ്കിലും എന്നും സ്കൂൾ വിട്ടു കഴിഞ്ഞാൽ വൈകുന്നേരം അമ്മയെ കണ്ടേ ആ മകൻ തന്റെ വീട്ടിലേക്ക് പോകാറുള്ളൂ. മകൻ വരുമ്പോഴേക്കും  കഴിക്കാനായി ഇഷ്ടപ്പെട്ട വിഭവങ്ങളായ അരിപ്പത്തിരിയോ, ഓട്ടു ചട്ടിയിൽ വെച്ച്  ചുട്ടെടുത്ത ഓട്ടടയോ  തയ്യാറാക്കി ആ അമ്മ കാത്തിരിക്കും. വീട്ടിൽ എന്ത് തയ്യാറാക്കിയാലും  ഇത് എന്റെ  രാഗൂന്  എന്ന് പറഞ്ഞ്, ആ അമ്മ മാറ്റിവെയ്ക്കുന്നത് മറ്റുള്ള മക്കളൊക്ക ഇത്തിരി ദേഷ്യത്തോടെ തന്നെയായിരിക്കും പലപ്പോഴും നോക്കിക്കണ്ടിരുന്നത്.

പലപ്പോഴും ഭാര്യയോട് പിണങ്ങിയെന്ന കാരണം പറഞ്ഞ് അമ്മയുടെ കൂടെ താമസിക്കാൻ വരുന്ന രാഗൂട്ടി മാഷെ കാണുമ്പോൾ, അമ്മയുടെ കൂടെ താമസിക്കാനായി വെറുതെ ഒരു കാരണം ഉണ്ടാക്കി വരികയാണോ എന്ന് തോന്നാറുണ്ട്. അമ്മ മരിച്ചതിൽ പിന്നെ രാഗൂട്ടി മാഷ് ശങ്കരനെല്ലൂർ അധികം വന്നിട്ടില്ല. അധികം താമസിയാതെ മാഷും അമ്മയുടെ അരികിലേക്ക് പോയി. പലപ്പോഴും അമ്മയോടുള്ള മകൻ്റെ സ്നേഹത്തെ കുറിച്ച് ഓർക്കുമ്പോൾ ശങ്കരനെല്ലൂരിലെ രാഗൂട്ടി മാഷിൻ്റെ മുഖം തന്നെയാണ് മനസ്സിൽ വരിക.

ഇനിയൊരു നാൾ പുനർജനിക്കുമെങ്കിൽ...

ഇനിയൊരു നാൾ
പുനർജനിക്കുമെങ്കിൽ
നീ കാത്തിരുന്ന വഴികളിൽ 
കൂടെ നടന്നീടാം.

പറയാനിരുന്നത് കേൾക്കാനായി
അകന്നു പോകാതെ
അരികിലായി ഇരുന്നീടാം

സ്വപ്നങ്ങളിൽ ചാലിച്ചെടുത്ത സ്നേഹാക്ഷരങ്ങളെ
കീറിക്കളയാതെ
നിൻ കൺകൾ നനയ്ക്കാതെ
ഹൃദയത്തിലെന്നും സൂക്ഷിച്ചീടാം

കരഞ്ഞാൽ അലിയാതിരിക്കില്ല
വിളിച്ചാൽ കേൾക്കാതിരിക്കില്ല.
പിരിയാതെ പിണങ്ങാതെ
നിനക്കു മാത്രമായി
ഒരു ജൻമം മുഴുവനും
നീക്കിവെയ്ച്ചീടാം.




November 01, 2020

ഇന്നത്തെ എൻ്റെ നാട് - ശങ്കരനെല്ലൂർ വിശേഷങ്ങൾ

വർഷങ്ങൾക്കു ശേഷം നാട്ടിൽ താമസിക്കാൻ തുടങ്ങിയപ്പോൾ ആ പഴയ ശങ്കരനെല്ലൂരിനെ എവിടെയൊക്കെയോ നഷ്ടമായതു പോലെ. ശങ്കരനെല്ലൂർ ശിവക്ഷേത്രം മുതൽ കൈതച്ചാൽ വരെയുള്ള വയലിലെ പഴയ വഴികൾ പലതും കാണാനില്ല, പുതിയ വയൽ വഴികളിൽ പലതും മുള്ള് നിറഞ്ഞിരിക്കുന്നു. അമ്പലക്കുളത്തിൽ ആരുമില്ല. ക്ഷേത്രത്തിൽ പ്രദക്ഷിണം വെയ്ക്കുമ്പോൾ ഓർമ്മകളുടെ തലോടൽ പലപ്പോഴും വേദനയായി മാറുന്നു. പലതും അന്യമായതുപോലെ.

ശങ്കുമാമൻ മരണപ്പെട്ടത് കുറച്ചു ദിവസങ്ങൾക്ക് മുൻപേ ആയിരുന്നു. ശങ്കരനെല്ലൂരിലെ നാട്ടുവഴികളിലൂടെ, ബന്നുമായി സൈക്കിൾ ഓടിച്ചു പോകുന്ന ശങ്കുമാമൻ ഇനി ഓർമ മാത്രമാണ്. ആ സൈക്കിളും അതിൻ്റെ പുറകിൽ വെച്ചുകെട്ടിയ വലിയ കൊട്ടയും അതിനെ മൂടിയ നീല കളർ പ്ലാസ്റ്റിക് ഷീറ്റും ഇനിയൊരിക്കലും ഈ നാട്ടുവഴികളിലൂടെ കടന്നു പോവുകയില്ല. എവിടെയെങ്കിലും വെച്ച് കണ്ടാൽ അടുത്തു വന്ന്  പഴയ പല കഥകളും പറഞ്ഞു തരുന്ന ദെച്ചിമി കുഞ്ഞീമ്മയും ഇന്നില്ല. നാട്ടുവഴികളിലൂടെ പിറുപിറുത്തു പോകുന്ന 'ചൂടത്തി ഓമന' എന്ന് എല്ലാവരും വിളിക്കുന്ന ഓമനേച്ചിയേയും ഇനി കാണാനാകില്ല. ഓരോരുത്തരെയും നഷ്ടമാകുമ്പോൾ എൻ്റെ നാടിനെ നഷ്ടമാകുന്നതായി തോന്നുന്നു. പഴയ പലതും നഷ്ടപ്പെടുത്തി പുതുമയുള്ള പലതുമായി നാട് ഒരുങ്ങി നിൽക്കുന്നതായി തോന്നുന്നു. 


ആശാരിക്കാവ് പുതുക്കി പണിതിരിക്കുന്നു. എങ്കിലും പഴയ കാവും  അവിടേക്ക് പോകുന്ന ചെരിഞ്ഞ വഴികളുമാണ് മനസ്സിൽ. ആൺതുണയില്ലാതെ  ഒറ്റയ്ക്ക് ജീവിച്ച് തൻ്റേടം കാട്ടിയ ദെച്ചിമിയേച്ചി ഇന്നില്ല. ഒന്നിനാലും തളർത്തപ്പെടാതെ ജീവിച്ച അവർ നാട്ടിലെ സ്ത്രീശക്തിയുടെ പ്രതീകമായിരുന്നു.

ആനന്ദൻ മാഷിൻ്റെ നഷ്ടം വാക്കുകൾക്കതീതമായിരുന്നു. ഇന്നും ഉൾക്കൊള്ളാൻ കഴിയാതെ പല ഓർമ്മകളും സ്വപ്നങ്ങളിൽ ചിലപ്പോൾ തേങ്ങലായി മാറുന്നു. ജീവിച്ചിരിക്കുമ്പോൾ പലരെയും നാം ശ്രദ്ധിക്കാറില്ല. കരിമ്പിലാട്ടെ  രാഘവേട്ടനെ നഷ്ടമായപ്പോൾ നാടിന് കൈമോശം വന്നത് അതിൻ്റെ  മധുരമായിരുന്നു. ചീട്ടു ബാലേട്ടൻ പോയപ്പോൾ നാടിൻ്റെ ഒരു കാലഘട്ടം തന്നെ പലരുടെയും ഓർമകളിൽ മാത്രമായി. 

ഇനിയൊരിക്കലും നാട് പഴയതുപോലെ ആകില്ല. നഷ്ടമായ പലരും ഇവിടുത്തെ തുടിപ്പുകൾ ആയിരുന്നു. എങ്കിലും ഒന്നു  നഷ്ടമായില്ല എന്ന് ചിന്തിക്കാൻ തന്നെയാണ് ആഗ്രഹം. നഷ്ടമാകാതെ പലതും ഇനിയുമുണ്ട്, നാടിൻ്റെ മുഖമായി മാറുന്നവർ. അവർ നാടിനെ നിർവചിക്കുകയും അവരിലൂടെ നാട് സഞ്ചരിക്കുകയാണ്, അറിയപ്പെടുകയാണ് കൂടുതൽ സ്പഷ്ടമാവുകയാണ്. അത് ഈ ശങ്കരനെല്ലൂരിലെ ഓരോരുത്തരുമാണ്.

സൊറ -4

എന്താ അമ്മെ ഒരു വിഷമം പോലെ ? ആ... ഞാൻ ഓരോന്നിങ്ങനെ ആലോചിക്കയായിരുന്നു. മെയ് ഒന്നെല്ലേ.. അതിനെന്താ ... എന്റെയൊക്കെ പ്രായത്തിലുള്ള എല്ലാ പെണ്...