May 23, 2020

പൊയ്യ - ശങ്കരനെല്ലൂരിലെ ക്രിക്കറ്റ്

നിറയെ പൃത്തികളുള്ള (കശുമാവുകളുള്ള)  ഒരു സ്ഥലമാണ് പൊയ്യ. ഞങ്ങൾ കളിക്കുന്ന റോഡിൽ നിന്ന് അടുത്താണെങ്കിലും ആ കാലമത്രയും പൊയ്യയിൽ കളിക്കുന്നതിനെ കുറിച്ച് ഞങ്ങളാരും ചിന്തിച്ചിരുന്നില്ല.  

ടെസ്റ്റ് ക്രിക്കറ്റ് വരെ കളിച്ചു കൊണ്ടിരുന്ന പഞ്ചായത്ത് റോഡിലൂടെ കടന്നു പോകുന്ന  വണ്ടികളുടെയും ആൾക്കാരുടെയും എണ്ണം ദിനംപ്രതി കൂടി വരുന്നുണ്ടായിരുന്നു. നാട്ടുകാരിൽ പലരും കളി സ്ഥലത്തിന് അടുത്തെത്തുമ്പോൾ ഇത്തിരി പരിഭ്രമത്തോടെയായിരുന്നു നടന്നിരുന്നത്. ബോളിൻ്റെ അടി കിട്ടുമോ എന്നുള്ള ഭയം പലർക്കുമുണ്ടായിരുന്നു. ചിലർക്കൊക്കെ അടി കിട്ടിയതിനാൽ തന്നെ ആ ഭാഗത്തെത്തുമ്പോൾ എല്ലാവരും ഒന്ന് കരുതി നിൽക്കാറുണ്ട്. എന്നാൽ ഇതൊന്നും ഗൗരവമായി ചിന്തിക്കാതെ പതുക്കെ പോകുന്ന അപൂർവം ചിലരുടെ കൈ പിടിച്ച് പലപ്പോഴും ഞങ്ങൾക്ക്  വേഗത്തിൽ നടത്തിക്കേണ്ടി വരാറുണ്ട്. ഇത്തരത്തിൽ നാട്ടുകാർക്കും ഞങ്ങൾക്കും അസൗകര്യം ഏറി വന്നതിനാൽ കളിസ്ഥലം മാറ്റാനായി എല്ലാവരും ആഗ്രഹിച്ചു.

പൊയ്യയിലുള്ള പൊട്ടക്കിണറ്റിൻ്റെ പേരും  പറഞ്ഞു  ചെറുപ്പം തൊട്ടേ വീട്ടുകാർ ആ ഭാഗത്തേക്ക് പോകാൻ അനുവദിക്കാറില്ലായിരുന്നു. ആ കടമ്പ ഒരു വിധം ഞങ്ങൾ വിജയകരമായി കടന്നു.

അങ്ങിനെ പൊയ്യയിൽ കളി തുടങ്ങി.

ഒരു ഭാഗത്ത് കല്ലുകൊണ്ട് കെട്ടിയ ചെറിയ ഒരു കുളം, തൊട്ടപ്പുറം പടർന്നുപന്തലിച്ച പേരാൽ അതിന് അരികിലായി കുറ്റിച്ചെടികൾ നിറഞ്ഞ ആൽത്തറ, മുന്നിൽ നീണ്ടുനിൽക്കുന്ന വയൽ, വയലരികിൽ ഖാദർക്കായുടെ പൂട്ടിയിട്ട പഴയ പീടിക എല്ലാം കൊണ്ട് പൊയ്യ മനോഹരമായിരുന്നു.

മഴക്കാലത്ത് മാത്രം വെള്ളം നിറഞ്ഞു നിൽക്കുന്ന കുളവും നിറയെ വള്ളികളുള്ള പേരാലും പൊയ്യയെ തീർത്തും വ്യത്യസ്തമാക്കുകയായിരുന്നു. 

ഇത്തരത്തിൽ ഒരു കുളം അവിടെ എങ്ങിനെ വന്നു, ആശാരി കാവുമായി ബന്ധപ്പെട്ടതാണോ? ആൽത്തറ പഴയ കാലത്ത്  നാട്ടുകൂട്ടം നടത്താൻ പണിതതാണോ ?  ഇത്തരത്തിൽ  ഒരുപാട് സംശയങ്ങൾ അന്നും ഇന്നും പൊയ്യ അവശേഷിപ്പിക്കുന്നുണ്ട്.

റോഡിലേതു പോലെ തൊട്ടടുത്ത് പറമ്പത്ത് ബോളടിച്ചാൽ ഔട്ട് ആവുന്ന രീതിയില്ലാത്തതിനാൽ എല്ലാവരും മനസ്സറിഞ്ഞ് തന്നെ പൊയ്യയിൽ ബാറ്റ് ചെയ്തു. അതി മനോഹരമായ ഷോട്ടുകൾ ബാറ്റുകളിൽ നിന്ന് വന്നപ്പോൾ ബോൾ പൊട്ടകിണറ്റിൽ പോകുന്നത് പ്രധാന പ്രശ്നമായി തീർന്നു. ഒരാളെ അതിനരികിൽ നിർത്തിയെങ്കിലും പലപ്പോഴും ഫീൽഡറെ മറികടന്ന് ബോൾ കിണറ്റിൽ വീഴാറുണ്ടായിരുന്നു. ആദ്യമൊക്കെ ആ പെട്ടകിണറ്റിൽ ഇറങ്ങാൻ കിണറ്റിൽ ഇറങ്ങി പരിചയമുള്ള ചിലരു തന്നെ വേണമായിരുന്നു. കുറച്ച് ദിവസത്തിനുള്ളിൽ തന്നെ ഞങ്ങളുടെ ടീമിലെ പലരും കിണറ്റിലിറങ്ങാനുള്ള പരിശീലനം നേടിയെടുത്തു. പലപ്പോഴും ഒരു ബോളെടുക്കാൻ ഒന്നിൽ കൂടുതൽ പേർ പൊട്ട കിണറ്റിൽ ഇറങ്ങാൻ തുടങ്ങി. ഒടുവിൽ വീട്ടിലെ കിണറ്റിൽ ഇട്ടിരുന്ന വല ആ പൊട്ട കിണറ്റിന് വിരിച്ച് ആ പ്രശ്നം പരിഹരിച്ചു. 

ചാറൽ മഴയിൽ പൊയ്യയിൽ കളിക്കാൻ നല്ല രസമാണ്. മഴ കനത്താൽ എല്ലാവരും ഓടി ഖാദർക്കായുടെ പീടികയിൽ കയറും. അങ്ങിനെയുള്ള ഒരു ദിവസമാണ് ഷിമിത്തും പൊന്നുവും ആദ്യമായി അവിടെ കളിക്കാനായി വന്നത്. വല്ലപ്പോഴും മാത്രം കളിക്കാനായി വരുന്നവരാണ് രണ്ടുപേരും. പഞ്ചായത്ത് റോഡിൽ കളിക്കുമ്പോഴും അങ്ങിനെയായിരുന്നു. കളിക്കാൻ വന്നാൽ ആദ്യം തന്നെ ബാറ്റും ബോളും വേണമെന്ന ഇവരുടെ ആഗ്രഹം ഞങ്ങളാരും എതിർക്കാറുമില്ല. അങ്ങിനെയെങ്കിലും അടുത്ത ദിവസവം അവർ കളിക്കാൻ വരട്ടെ എന്നായിരുന്നു ഞങ്ങൾക്ക്. പക്ഷേ ഞങ്ങൾ എന്തു ത്യാഗം ചെയ്താലും പിന്നീട് ഒന്നു രണ്ടു മാസം കഴിഞ്ഞേ രണ്ടുപേരെയും ആ ഭാഗത്ത് കാണാറുള്ളു.

അന്ന് മഴച്ചാറലേറ്റ് എല്ലാവരും പീടികയിൽ കയറി നിൽക്കുകയായിരുന്നു. പീടികത്തിണ്ണയിൽ ഇറ്റ് വീഴുന്ന മഴത്തുള്ളിയോടൊപ്പം ഷിമിത്തിന് ഒരു ആശയം തോന്നി. അവൻ  ഞങ്ങളോട് അത് പറഞ്ഞു .

"നമുക്ക് ഈ പീടിക ഓലമേയാം അല്ലെങ്കിൽ പ്ലാസ്റ്റിക് ഷീറ്റ് ഇടാം പിന്നെ ഒരു കാരംബോഡ് വാങ്ങി വെയ്ക്കണം. ഇടക്ക് വന്ന് കാരംസ് കളിക്കാം."

അപ്പാൾ പൊന്നു പറഞ്ഞു.

"ഒരു സെക്കൻഡ് ഹാൻഡ് ടിവിയും വാങ്ങാം വിനോജേട്ടനോട് പറഞ്ഞ്  കേബിൾ വലിക്കാം."

രണ്ടു പേരും കൂടി അങ്ങിനെ പറഞ്ഞ് പറഞ്ഞ്  ഖാദർക്കാൻ്റെ പീടിക ഞങ്ങളുടെ  ക്ലബ് ആക്കി മാറ്റി.

നാളെ മുതൽ നമുക്ക് ഇതിനുള്ള പരിപാടികൾ തുടങ്ങണം എന്ന് രണ്ടു പേരും കൂടി പറഞ്ഞു.

ഇരുവരും പറയുന്നത് എല്ലാവരും വാപൊളിച്ചു കേട്ടു നിന്നു. ഇത്രനാളും ഇവിടെ കളിച്ചിട്ടും ഞങ്ങൾക്കിത്  തോന്നിയില്ലല്ലോ എന്ന് പലരും ചിന്തിച്ചു.  കാരം ബോർഡ്, കേബിൾ ടിവി, ക്ലബ് തുടങ്ങിയ വലിയ സ്വപ്നങ്ങളുമായാണ് ആ ദിവസം പലരും കളി കഴിഞ്ഞ് മടങ്ങിയത്.

പുതിയ  സ്വപ്നങ്ങളുമായി എല്ലാവരും അടുത്ത ദിവസം ഷിമിത്തിനെയും പൊന്നുവിനേയും കാത്തു നിന്നു. അന്ന് രണ്ടുപേരും വന്നില്ല. പ്രതീക്ഷിച്ചെങ്കിലും  അടുത്ത ദിവസവും വന്നില്ല. പിന്നീട്  ഇരുവരേയും പൊയ്യയിലേക്ക് കണ്ടതേയില്ല. കാരം ബോർഡും കേബിൾ ടിവിയും ക്ലബ്ബും ഒരു സ്വപ്നം മാത്രമാണെന്നുള്ള യാഥാർത്ഥ്യം കുറച്ച് ദിവസത്തിനകം  എല്ലാവർക്കും അംഗീകരിക്കേണ്ടതായി വന്നു.

റോഡിൽ കളിക്കാൻ നാണിച്ചിരുന്ന മുതിർന്ന പലരും പൊയ്യയിൽ സ്ഥിരമായി കളിക്കാൻ വന്നിരുന്നു. അടിച്ച ബോൾ പൃത്തികളുടെ ഇടയിൽ പോയാൽ കണ്ടെത്താൻ ഇത്തിരി പ്രയാസമായിരുന്നു. സ്ഥിരമായി അവിടേക്ക് അടിച്ചാൽ ബാറ്റ് ചെയ്ത ആൾ തന്നെ ബോൾ കണ്ടേത്തേണ്ട അലിഖിത നിയമം ഇടക്കാലത്തായി വന്നു.

സന്ധ്യ കഴിയുന്നതു വരെ ഞങ്ങൾ പൊയ്യയിൽ കളിച്ചിരുന്നു.  കളിക്കിടെ ദാഹിച്ചാൽ അടുത്തുള്ള ധനേച്ചിയുടെയോ സോമേട്ടൻ്റെയോ വീട്ടിലേക്ക് പോകുമായിരുന്നു. പലപ്പോഴും പൃത്തിക്കാട്ടിൽ പോയ ബോൾ കണ്ടെത്തുള്ള വെളിച്ചമില്ലാത്തതിനാൽ  ബോൾ അവിടെ ഉപേക്ഷിച്ചായിരുന്നു വീട്ടിലക്ക് മടങ്ങിയിരുന്നത്.

കളിക്കിടെ വള്ളികളിൽ പിടിച്ച് ആടുന്നതും ചിലപ്പോൾ തമ്മിൽ കൂട്ടിമുട്ടുന്നതും പൊയ്യയിലെ മനോഹരമായ ഓർമകളാണ്. പൊയ്യയിലെ പിച്ചിന് നടുക്ക് സ്ഥലമുടമ തെങ്ങും തൈ നടുന്നതു വരെ ഞങ്ങളവിടെ കളി തുടർന്നു. പലരും പറഞ്ഞതു പോലെ ഞങ്ങളുടെ നെഞ്ചത്തു തന്നെയായിരുന്നു അങ്ങേര് തെങ്ങും തൈ നട്ടത്. പഞ്ചായത്ത് റോഡിലേക്ക് തന്നെ ഞങ്ങളുടെ കളി വീണ്ടും മാറി. എങ്കിലും പലപ്പോഴും പൊയ്യയിൽ പോയി അവിടെ കളിക്കാനാവുമോ എന്ന് ഞങ്ങൾ നോക്കാറുണ്ടായിരുന്നു. ഇന്നും അത് പലരും തുടരുന്നു.

..............................................................

അടിക്കുറിപ്പ് :

മനോഹരമായ ഒരു കാലത്തെ ചില നിമിഷങ്ങളെ മാത്രം ഓർത്തെടുത്താണ് ഇവിടെ. വിട്ടു പോയ പലതും ഉണ്ടാകാം. ഷിബി, ജിത്തു, സജിത്ത്, കുട്ടൻ, കുട്ടപ്പൻ, ദിതീഷ്, ഷിമിത്, പൊന്നു, ഷിജു, ചോട്ടു, ജിതുവേട്ടൻ, സുജുവേട്ടൻ, രഞ്ജിത്, ജസീബ്, നിധി, രാഗേഷ്, സുഗേഷ്, ശ്രീപേഷ്, വിനീഷ്, സജിൻ, മനീഷ്, ടിട്ടു, കുഞ്ചു പിന്നെ ജൂനിയേർസായ യദു, അപ്പു, അക്ഷയ്, രോഷിത്, ഉണ്ണി, നന്ദു ഒക്കെ ചേർന്നതായിരുന്നു ശങ്കരനെല്ലൂരിലെ ക്രിക്കറ്റ് ദിനങ്ങൾ. ഇനി ഒരിക്കൽ തിരിച്ചു കിട്ടുമെന്ന് ആഗ്രഹിക്കാൻ പോലുമാകാത്ത മനോഹരമായ ആ ദിവസങ്ങൾ ഓർമയിലുടെ വീണ്ടെടുക്കാനുള്ള ഒരു ശ്രമമായിരുന്നു ശങ്കരനെല്ലൂരിലെ ക്രിക്കറ്റ് വിശേഷങ്ങൾ.

May 18, 2020

മാച്ച് വിന്നിംഗ് പ്ലാൻ - ശങ്കരനെല്ലൂർ വിശേഷങ്ങൾ

തുടർച്ചയായ പരാജയങ്ങൾ ചിന്തിപ്പിക്കും എന്ന് പറയാറില്ലേ, അത് ഞങ്ങളുടെ സ്വാതി ടീമിൻ്റെ കാര്യത്തിൽ ശരിയായിരുന്നു. നാണംകെട്ട തോൽവികൾ ഞങ്ങളെ ഇത്തിരി ചിന്തിപ്പിച്ചു. എങ്ങിനെ ബാറ്റ് ചെയ്യണം അല്ലെങ്കിൽ എങ്ങിനെ ബോൾ ചെയ്യണം എന്നതിലുപരി എങ്ങിനെ ഫീൽഡ് ചെയ്യണം എന്നാണ് ഞങ്ങൾ ചിന്തിച്ചത്.

അത് ഒരു പരീക്ഷണം ആയിരുന്നു. പലർക്കും തമാശയും ആയിരുന്നു. കോക്കോടൻ ടീമിലെ പലരും പരിഹാസഭാവത്തോടെ തന്നെ പുതിയ ഫീൽഡിംഗ് കണ്ടുനിന്നു. 

പരീക്ഷണത്തിൻ്റെ ആദ്യപടി സ്ലിപ്പിൽ ഒരാളെ നിർത്തിയതായിരുന്നു. ടിവിയിൽ മാത്രം കണ്ടു ശീലിച്ച ഫീൽഡിങ്. നേരാവണ്ണം കീപ്പറിന് തന്നെ വല്ലപ്പോഴുമേ ക്യാച്ച് കിട്ടാറുള്ളൂ പിന്നെ തൊട്ടപ്പുറം ഒരാളുടെ ആവശ്യമുണ്ടോ, അതിനു പകരം സിക്സ് ലൈനിൽ നിർത്തുന്നതല്ലെ നല്ലത് എന്ന് ഞങ്ങളിൽ തന്നെ പലരും ചിന്തിച്ചിരുന്നു. കീപ്പർ തന്നെ വെറുതെയാണ് എന്ന് ചിന്തിച്ചിരുന്ന ഒരു കാലത്ത് സ്ലിപ്പിൽ ഒരാളെ നിൽപ്പിക്കുമ്പോൾ ആരും അതൊരു തമാശയായേ കാണൂ.
 
ആ കളിയിൽ ആദ്യം ബാറ്റ് ചെയ്തത് കോക്കോടൻ ടീം ആയിരുന്നു. ബോൾ കുറ്റിക്ക് നേരെ എറിയേണ്ടതില്ല എന്ന് ആദ്യമേ ഞങ്ങൾ തീരുമാനിച്ചിരുന്നു. ഓഫ് സൈഡിൽ കഴിയുന്നത്ര ഫാസ്റ്റിൽ ബോൾ എറിയാൻ കുട്ടനും സജിത്തും ശ്രമിച്ചു. ആദ്യ ഓവറിൽ തന്നെ ഫലം കണ്ടു.  ഓഫ് സൈഡിൽ എറിഞ്ഞ ഒരു ബോൾ ബാറ്റിലെ എഡ്ജിൽ തട്ടി സ്ലിപ്പിലേക്ക് തെറിച്ചു . സ്ലിപ്പിൽ നിന്നിരുന്ന ചോട്ടു  ടിവിയിൽ കണ്ടു മറന്ന മനോഹരമായ ഒരു ക്യാച്ചിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ഡൈവ് ചെയ്തു. ബോൾ കൈകളിൽ ഭദ്രം. അതെ ആ നിമിഷം ആയിരുന്നു ഞങ്ങളുടെ ആഹ്ലാദ പ്രകടനത്തിൻ്റെ  തുടക്കം. ആ വിക്കറ്റ് ഞങ്ങൾക്കേകിയ ആത്മവിശ്വാസവും ചെറുതായിരുന്നില്ല. ബോൾ എങ്ങിനെ ആ  ഭാഗത്തേക്ക് പോയി എന്നും പലരും ചിന്തിക്കുന്നതിനിടയിൽ  അടുത്ത വിക്കറ്റും സമാനമായ രീതിയിൽ വീണു.

ഓരോ കളിക്കാരനും ഓരോ ബാറ്റിങ് ശൈലിയുണ്ട് .ചിലതരം ബോളുകളെ പലപ്പോഴും അവർ ഒരേ രീതിയിൽ ആകും നേരിടുക. എതിർ ടീമിലെ ഓരോ കളിക്കാരെനെയും കഴിഞ്ഞ കുറേ നാളുകളായി ഞങ്ങൾ മനസ്സിലാക്കുകയായിരുന്നു. അതിനാൽ തന്നെ ഓരോരുത്തരും ബാറ്റ് ചെയ്യാൻ വരുമ്പോൾ വ്യത്യസ്ത രീതിയിൽ ഫീൽഡിംഗ് ചെയ്തു . അത് വിജയമായിരുന്നു. ആസൂത്രണം ചെയ്ത രീതിയിൽ ബോൾ എറിഞ്ഞപ്പോൾ കൃത്യമായ സ്ഥലത്ത് തന്നെ അവരുടെ ഷോട്ട് വരികയും അവിടെ ഫീൽഡ് നിന്നവർ ബോൾ കൈകളിലാക്കുകയും ചെയ്തു. ഞങ്ങളുടെ ഫീൽഡിങ് പരിഷ്കാരം കോക്കോടൻ ടീമിനെ ചിന്തിപ്പിച്ചോ എന്നറിയില്ല, ആദ്യം കണ്ട പരിഹാസമൊന്നും പിന്നീട് കണ്ടില്ല. ചെറിയ റണ്ണിന് തന്നെ എല്ലാവരും ഔട്ടായി.

സ്വാതി ടീമിൻ്റെ ബാറ്റിംഗ് തുടങ്ങി. 

സിക്സും ഫോറും അടിക്കാൻ ഞങ്ങൾ ശ്രമിച്ചില്ല. കഴിയുന്നത്ര ബോൾ റണ്ണൊന്നും എടുക്കാതെ മുട്ടിയിട്ടു. വല്ലപ്പോഴും ഒന്നോ രണ്ടോ റൺ ഓടിയെടുത്തു. അങ്ങിനെ പതുക്കെ പതുക്കെ  വിജയ റണ്ണിന് അടുത്തെത്തി. അവർ നാലോവറിൽ എടുത്തത് ഞങ്ങൾ പതിനഞ്ച് ഓവർ മുട്ടി നിന്ന് സിങ്കിളുകൾ എടുത്ത്  വിജയിച്ചു. അത് ഞങ്ങളുടെ ആദ്യ വിജയമായിരുന്നു.  കോക്കോടൻ ടീമിന് അപ്രതീക്ഷിത തോൽവിയും.  അന്ന് ഞങ്ങളുടെ ടീമിലെ പലരും മതിയാകും വരെ അവരെ കൂവി വിളിച്ചു.

തുടർന്ന്  പല ദിവസങ്ങളിലും മാച്ച് നടന്നു. അതൊക്കെ സ്വതി ടീമിൻ്റെ വിജയം ഉറപ്പിച്ച് തന്നെയായിരുന്നു. ഇടയ്ക്ക് സ്ലിപ്പിൽ രണ്ടാളെ വരെ വെച്ച്  ഞങ്ങൾ കൊക്കോടൻ വിക്കറ്റുകൾ എടുത്തു. അങ്ങിനെ തുടർച്ചയായി പതിനെട്ട് വിജയങ്ങൾ സ്വാതി ടീം സ്വന്തമാക്കി. പതിനേഴ് പരാജയങ്ങളുടെ കയ്പ്പ് മാറ്റാൻ പതിനെട്ട് വിജയങ്ങൾ. നാട്ടിലെ കളികളിൽ അന്നുവരെ ആരും പ്രതീക്ഷിക്കാതിരുന്ന ആ ഫീൽഡിംഗ് പിന്നീട് കോക്കോടൻ ടീമും പരീക്ഷിച്ചെങ്കിലും എന്തോ അത് അത്രയങ്ങ് വിജയിച്ചില്ല.

ഒരിക്കൽ ഞങ്ങളുടെ മാച്ച് പഞ്ചായത്ത് റോഡിൽ ആയിരുന്നു. അന്ന് ആദ്യമായിട്ടായിരുന്നു അവിടെ മാച്ച് കളിക്കുന്നത്. സ്വാതി ടീം ആയിരുന്നു ആദ്യം ബാറ്റ് ചെയ്തത്. താറിട്ട റോഡിൽ ഫാസ്റ്റ് ബോളിന് അപ്രതീക്ഷിത വേഗതയായിരുന്നു. പലരുടെയും അടികൾ തൊട്ടടുത്ത പറമ്പിലേക്ക് പോയി. അതെല്ലാം ഔട്ടായിരുന്നു.

വെറും ഒരു റണ്ണിന് എല്ലാവരും പുറത്ത്.

ഞങ്ങളുടെ സ്ഥലത്ത് ഒരു റണ്ണിന് എല്ലാവരേയും പുറത്താക്കിയതും പറഞ്ഞ്  കോക്കോടൻ ടീം കുറച്ചൊന്നുമല്ല അന്ന് കളിയാക്കിയത്. പെട്ടന്ന് ജയിക്കാം എന്നുള്ളതിനാൽ അവർ ആവേശത്തിൽ തന്നെയായിരുന്നു.   

ബാറ്റിംഗ് തുടങ്ങി.

ഇത്രനാളും അവിടെ കളിച്ച ഞങ്ങളെ ഒരു റണ്ണിന് പുറത്താക്കിയെങ്കിൽ, അവരെ ഒന്നും എടുക്കാൻ അനുവദിക്കാതെ വട്ടപൂജ്യത്തിൽ തന്നെ ഞങ്ങൾ പുറത്താക്കി. ഒരിക്കലും മറക്കാനാവാത്ത ഒരു വലിയ വിജയം ആയിരുന്നു അന്ന് സ്വാതി ടീം അവിടെ സ്വന്തമാക്കിയത്.

കാലങ്ങൾ കഴിഞ്ഞപ്പോൾ സ്വാതി ടീമും കോക്കോടൻ ടീമും ഒന്നിച്ചു കളിക്കാൻ തുടങ്ങി. കളിക്കാനുള്ളവർ ഇരു ടീമിലും പ്രത്യേകിച്ച് കോക്കോടൻ ടീമിൽ കുറഞ്ഞു വന്നതും കോക്കോടൻ പറമ്പത്ത് കളിക്കാൻ ചില പ്രശ്നങ്ങൾ നേരിട്ടതിനാലും പരസ്പരമുള്ള മാച്ചുകൾ സാവധാനം ഒഴിവാക്കുകയായിരുന്നു. പലപ്പോഴും മറ്റു ടീമുകളെ മാച്ച് വിളിച്ച് ഒരു ടീമായി ഞങ്ങൾ കളിച്ചു. അങ്ങിനെ ഒന്നിച്ചുള്ള പഞ്ചായത്ത് റോഡിലെ കളികൾ പുരോഗമിക്കുമ്പോൾ ഒരു ദിവസം ആരോ വന്നു പറഞ്ഞു.

"നമുക്ക് ഇവിടെ നിന്നും മാറി പൊയ്യയിൽ പോയി കളിച്ചാലോ. അത് നല്ല സ്ഥലമാണ്."

അതെ പൊയ്യ മനോഹരമായ സ്ഥലമാണ്.

ആ നിമിഷം മുതൽ എല്ലാവരും പൊയ്യയിൽ സ്ഥിരമായി കളിക്കുന്നതിനെക്കുറിച്ച് കൂലംകുഷമായി  ചിന്തിച്ചുതുടങ്ങി.

   കളി തുടരും ...

May 09, 2020

കോക്കോടൻ ടീം - ശങ്കരനെല്ലൂർ വിശേഷങ്ങൾ

ആ ഒരു ദിവസം മുതൽ കോക്കോടൻ  ടീം ഞങ്ങളുടെ മുന്നിൽ ഒരു സമസ്യയായി മാറുകയായിരുന്നു.

നാട്ടിലെ ചമ്പോച്ചേരി ഭാഗത്തേക്ക് പോകുമ്പോൾ കോക്കോടൻ്റെ ഒരു വലിയ പറമ്പുണ്ട്, ആ ഭാഗത്തുള്ള കുട്ടികൾ അവിടെയായിരുന്നു ക്രിക്കറ്റ് കളിച്ചിരുന്നത്. പൊതുവേ അവർ അറിയപ്പെട്ടിരുന്നത് കോക്കോടൻ ടീം എന്നായിരുന്നു.

തഴക്കവും പഴക്കവും ചെന്ന ഒരു ടീം. അതിനാൽ തന്നെ അവർക്ക് നാലാളോട് ടീമിനെ പരിചയപ്പെടുത്താൻ ഞങ്ങളെപ്പോലെ ബോർഡ് തൂക്കിയിടേണ്ടി വന്നിട്ടില്ല.

പൊതുവേയുള്ള അവരുടെ ഭാവം തന്നെ എന്തിനും പോന്നവരാണ് തങ്ങളെന്ന് പറയാതെ പറയുന്നതായിരുന്നു. അത്തരത്തിലുള്ളവർ വളരെ ചുരുക്കം ചിലരെ ഞങ്ങളുടെ ടീമിൽ ഉണ്ടായിരുന്നുള്ളൂ. അത് തന്നെ ചോട്ടുവും ഷിജുവും മാത്രം. ഉശിരും വാശിയും കാണിക്കുമെങ്കിലും രണ്ട് പേരും  പ്രായത്തിൽ തീരെ ചെറുതായിരുന്നു. എങ്കിലും ഞങ്ങളുടെ പ്രതീക്ഷയും ആയിരുന്നു.

ആലോചനകൾ അത്തരത്തിൽ പോയിക്കൊണ്ടിരിക്കുമ്പോൾ സജിത്ത് വന്ന് വീണ്ടും പറഞ്ഞു.

"ഞാനൊരിക്കൽ അവിടെ കളിച്ചിട്ടുണ്ട്. വല്യ ഗ്രൗണ്ടാണ്."

വലിയ ഗ്രൗണ്ടാണെന്ന കാര്യം ഞങ്ങളെ ചിന്തിപ്പിച്ച് കൊണ്ടിരിക്കുമ്പോൾ അവൻ ഇത്തിരി അഭിമാനത്തോടെ പറഞ്ഞു :

"അന്ന് ഞാനൊരു സിക്സ് അടിച്ചിന്"

അത് ഞങ്ങൾക്ക് പ്രതീക്ഷ നൽകിയ വാക്കായിരുന്നു. അങ്ങിനെ മാച്ചിന് പോകാൻ ഞങ്ങൾ തീരുമാനിച്ചു.

അടുത്തദിവസം രാവിലെ എല്ലാവരും  കോക്കോടൻ പറമ്പത്ത് എത്തി .

കളി തുടങ്ങി. അവർക്കായിരുന്നു ആദ്യം ബാറ്റിങ്ങ്.

കുട്ടനും സജിത്തും ആയിരുന്നു ബോളിങ്ങിലെ പ്രതീക്ഷ. പക്ഷേ അതൊക്കെ അസ്ഥാനത്തായിരുന്നു എന്ന് കുറച്ചു കഴിഞ്ഞപ്പോഴാണ് മനസ്സിലായത്. അവന്മാർ കളിച്ചു തഴമ്പിച്ച അവിടെ ഞങ്ങൾക്ക് അധികം ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഒരുവിധം ബോളൊക്കെ സിക്സും ഫോറും ഒക്കെ ആയി മാറി. അത്യാവശ്യം നല്ല റണ്ണു തന്നെ അവർ എടുത്തു.

ഞങ്ങളുടെ ബാറ്റിംഗ് തുടങ്ങി.

കോക്കോടൻ  ടീമിലെ ഓരോരുത്തരും നല്ല ഫാസ്റ്റ് ബോളേഴ്സ് ആയിരുന്നു. അത്ര നല്ല ബോളുകൾ അതിനുമുന്നേ ഞങ്ങളാരും നേരിട്ടിരുന്നില്ല.

അവിടുത്തെ പിച്ചിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. പിച്ചിന് പുറത്ത് അൽപം ഇടതായി ഉയർന്നു നിൽക്കുന്ന ഒരു ഭാഗമുണ്ട്, അവിടെ എറിയുന്ന പന്ത് കുത്തിത്തിരിഞ്ഞ് നേരെ കുറ്റിയിൽ വന്ന് കൊള്ളും. നല്ല വേഗതയിൽ അവിടെ ബോളെറിഞ്ഞ് അവർ ഞങ്ങളുടെ ഓരോരുത്തരുടെയും കുറ്റി തെറിപ്പിച്ചു കൊണ്ടിരുന്നു.

ഞങ്ങളെ കൊണ്ടുവന്ന സജിത്ത് വെറും വട്ടപൂജ്യമായി ആദ്യമേ മടങ്ങി. കളി വലിയ രീതിയിൽ തന്നെ ഞങ്ങൾ തോറ്റു.

അത്യാവശ്യം നല്ല രീതിയിൽ അവരുടെ കൂവൽ വാങ്ങി തന്നെ ഞങ്ങൾ അവിടെ നിന്നും ഇറങ്ങി .

സജിത്ത് ഒന്നും മിണ്ടിയില്ല.

"നാളെ മാച്ച് ഒന്നുകൂടി വിളിച്ചാലോ"

ആരോ ചോദിച്ച ചോദ്യത്തിന് എല്ലാവരും സമ്മതം മൂളി. തോറ്റു കൊടുക്കാൻ അങ്ങിനെ ഞങ്ങൾ തയ്യാറായിരുന്നില്ല.

അടുത്ത ദിവസം വീണ്ടും കോക്കോടൻ ടീമുമായി മാച്ച് കളിച്ചു. ഞങ്ങൾ പ്രതീക്ഷയിലായിരുന്നു.

അന്നും അവർക്ക് തന്നെയായിരുന്നു ആദ്യം ബാറ്റ്. കഴിഞ്ഞ ദിവസത്തിൻ്റെ ബാക്കി എന്ന രീതിയിൽ അവർ അടിച്ച ഒരോ ബോളും ഞങ്ങളുടെ തലയ്ക്കു മുകളിലൂടെ പറന്നു.

ഫീൽഡ് ചെയ്ത് ക്ഷീണിച്ച ഞങ്ങൾ ബാറ്റിങ്ങിനിറങ്ങേണ്ട താമസം മാത്രമേ ഉണ്ടായിരുന്നുള്ളു .

എല്ലാവരേയും അവർ ഉടനെ തന്നെ ഔട്ടാക്കി.

കളി തോറ്റു.

കൂവി വിളികൾ ഏറ്റുവാങ്ങി പോകുന്നതിനിടയ്ക്ക് വീണ്ടും ഞങ്ങൾ മാച്ചിന് വിളിച്ചു.

അങ്ങനെ ഓരോ ദിവസവും കളി തോൽക്കുകയും വീണ്ടും മാച്ച് വിളിക്കുകയും ചെയ്തു കൊണ്ടിരുന്നു. പിടിച്ചു നിൽക്കാൻ പരമാവധി ഞങ്ങൾ ശ്രമിച്ചു. പല വഴികളും നോക്കി. പക്ഷേ കഴിഞ്ഞില്ല.

കൂവി മടുത്ത കോക്കോടൻ ടീം പീന്നീട് ഞങ്ങളെ കൂവാതെയായി. അതും  മറ്റൊരു നാണക്കേടായി മാറി.

ഇടയ്ക്ക് ഞങ്ങൾ ആദ്യം ബാറ്റു ചെയ്തിരുന്നു. ആ ദിവസങ്ങളിൽ കളി വേഗം കഴിയുമായിരുന്നതിനാൽ ഒരു ദിവസം തന്നെ ഒന്നിൽ കൂടുതൽ മാച്ചുകൾ കളിച്ച് തോൽക്കേണ്ടി വന്നു.

ഇത്രയും നാണംകെട്ട് തോൽക്കുന്നതിൽ ഷിജുവിന് മറ്റാരെക്കാളും കൂടുതൽ വിഷമം ഉണ്ടായിരുന്നു. അതും കൂടാതെ സന്ധ്യയ്ക്ക് ക്ഷീണിച്ച്  വീട്ടിലെത്തിയാൽ മൂത്തപ്പൻ്റെ വക ചില ഡയലോഗും

"എന്തിനാടാ ഇങ്ങനെ തോൽക്കാനായി രാവിലെ ഇറങ്ങിപ്പോകുന്നത്, ഇവിടെയെങ്ങാനും ഇരുന്നൂടെ."

തോറ്റതിൻ്റെയും കളിയാക്കലിൻ്റെയും ആ ദേഷ്യം അവൻ പലപ്പോഴും തൻ്റെ പെങ്ങളുടെ മേലാണ് തീർത്തിരുന്നത്.

അങ്ങിനെ നീണ്ട പതിനേഴ് മാച്ചുകൾ ഗംഭീരമായി ഞങ്ങൾ തോറ്റു. ഓരോ പ്രാവശ്യവും ചെവിയിൽ മുഴങ്ങിയ കോക്കോടൻ ടീമിൻ്റെ കൂവി വിളികൾ ഞങ്ങളുടെ ഉറക്കത്തെ തന്നെ ഇല്ലാതാക്കി.

ഒരു കളിയെങ്കിലും ജയിക്കാൻ ഞങ്ങൾ അതിയായി ആഗ്രഹിച്ചു പക്ഷേ അവന്മാർ അതിന് ഒരു അവസരം പോലും തന്നില്ല.

നാട്ടുകാർക്കും വീട്ടുകാർക്കും മുന്നിൽ ഞങ്ങൾ അപമാനിതരായി.

ഉറക്കമില്ലാതിരുന്ന അത്തരം രാത്രികളുടെ അവസാനം ഒരു പ്ലാൻ തയ്യാറായി വന്നു.    ജയിച്ചേ തീരൂ എന്ന വാശിയിൽ രൂപം കൊടുത്ത ഒരു മാസ്റ്റർ പ്ലാൻ. അതായിരുന്നു  ഞങ്ങളുടെ മാച്ച് വിന്നിംഗ് പ്ലാൻ.

   കളി തുടരും ...

May 03, 2020

സ്വാതി ക്രിക്കറ്റ് ടീം - ശങ്കരനെല്ലൂർ വിശേഷങ്ങൾ

ആ ഒരു ദിവസം റോഡരികിലെ പിറുത്തി കൊമ്പിൽ തൂക്കിയിട്ട ബോർഡോടു കൂടി സ്വാതി ക്രിക്കറ്റ് ടീം ഔദ്യോഗികമായി ശങ്കരനെല്ലൂരിൽ സ്ഥാപിതമായി. കളിക്കുന്നതിനിടയിൽ റോഡിലൂടെ പോകുന്നവർക്ക് ഞങ്ങൾ സമ്മാനക്കൂപ്പൺ മുറിച്ചു കൊടുത്തു. അഞ്ച് രൂപയായിരുന്നു ഒരു കൂപ്പണിന്റെ വില.

പലരും ഒന്നിൽ കൂടുതൽ കൂപ്പൺ വാങ്ങി, പക്ഷെ അതൊന്നും ഒന്നാം സമ്മാനമായ ക്ലോക്ക് മോഹിച്ചായിരുന്നില്ല.

എങ്കിലും ചിലർ, ഇത് ഏത് ടീം എന്ന് പരിഹാസത്തോടെ ചോദിച്ചു. ചോദിച്ചവരോടൊക്കെ അത് നോക്കൂ മനുഷ്യാ... എന്ന രീതിയിൽ തൂക്കിയിട്ടിരുന്ന ആ ബോർഡ് അഭിമാനത്തോടെ ഞങ്ങൾ ചൂണ്ടി കാണിച്ചു കൊടുത്തു.

ആശാരി കാവിലെ തെയ്യ ദിവസങ്ങളിൽ കഴിയുന്നത്ര കൂപ്പണുകൾ വിറ്റു. അവശേഷിക്കുന്ന കൂപ്പണുമായി നാടാകെ നടന്നു. കുറ്റിപ്പുറത്തെ തുണിമില്ലിലും  മരമില്ലിലും ഞങ്ങൾ കയറിയിറങ്ങി.

അങ്ങിനെ ആ ദിവസം വന്നെത്തി. നറുക്കെടുപ്പ് ഗംഭീരമായി നടന്നു. നറുക്ക്  കിട്ടിയവരുടെ വീടുകൾ തേടിപ്പിടിച്ച് സമ്മാനങ്ങൾ എത്തിച്ചു. കൈയ്യിൽ അത്യാവശ്യം പൈസയായി. ഞങ്ങൾ  കണ്ണൂരിലേക്ക് ബസ് കയറി. വൈകുന്നേരം ആയപ്പോൾ രണ്ടു ബാറ്റും ടെന്നീസ് ബോളുമായി അഭിമാനത്തോടെ നാട്ടിൽ തിരിച്ചെത്തി. കൈയ്യിൽ അവശേഷിച്ചിരുന്ന പൈസയ്ക്ക് ഒരു കലക്കൻ പാൽപ്പായസവും വെച്ചു.

കളി വീണ്ടും ഉഷാറായി. പുതിയ ബാറ്റ് കിട്ടിയതിനാൽ സജിത്ത് അടിക്കുന്ന സിക്സിന് ചന്തം കൂടി. പലപ്പോഴും ബോൾ എടുക്കാൻ ആശാരിക്കാവ് വരെ പോകേണ്ടതായി വന്നു.

സ്കൂൾ ഉള്ള ദിവസങ്ങളിൽ എല്ലാ വൈകുന്നേരങ്ങളിലും ഞങ്ങൾ കളിക്കും. പക്ഷെ പരീക്ഷ തുടങ്ങിയാൽ കളിക്കാറില്ല.

പരീക്ഷയുടെ അവസാന ദിവസം എങ്ങിനെയെങ്കിലും അത് കഴിയാനുള്ള തിടുക്കമായിരിക്കും. രാവിലെയാണ് പരീക്ഷയെങ്കിൽ ഉച്ചയ്ക്ക് വന്ന ഉടനെ കളി തുടങ്ങും.

ചില വർഷങ്ങളിൽ പരീക്ഷകൾ ഉച്ചയ്ക്കായിരുന്നു. അവസാന ദിവസം  പരീക്ഷയ്ക്ക് പോകുന്ന നേരം  കൊതിയോടെ കാണുന്നത് രാവിലെ പരീക്ഷ കഴിഞ്ഞവർ  കളിക്കാൻ തുടങ്ങുന്നതാണ്. അപ്പോൾ തന്നെ പറഞ്ഞേൽപ്പിക്കും

നാലു മണി ആകുമ്പോഴേക്കും ഞാൻ എത്തും, ഒരു ടീമിൽ ഇട്ടോളൂ.

അവസാന ദിവസത്തെ പരീക്ഷയൊക്കെ ഒരു എഴുതി തീർക്കലാണ്. അടുത്ത കളി  തുടങ്ങുമ്പോൾ ടീമിൽ ഇല്ലെങ്കിൽ ഒരു കളി കഴിയുന്നതുവരെ കാത്തുനിൽക്കേണ്ടതായി വരും.

സ്കൂൾ പൂട്ടിയാൽ മുഴുവൻ സമയവും റോഡിൽ തന്നെയാണ് .  രാവിലെ തുടങ്ങിയ കളി വൈകുന്നേരം വരെ തുടരും. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ മാത്രം എല്ലാവരും ഒന്ന് വീട്ടിൽ പോയി വരും. സന്ധ്യകഴിഞ്ഞ് ബാറ്റിന് കൊള്ളാൻ ബോൾ കാണാതാവുന്ന സമയം വരെ കളിക്കുമായിരുന്നു.

ചില ദിവസങ്ങളിൽ രാവിലെ  ആറുമണിക്ക് തന്നെ കളി തുടങ്ങിയിരുന്നു. ഞങ്ങൾ കളിക്കുന്നത് കണ്ട്  തലേന്ന് സന്ധ്യക്ക് പണി കഴിഞ്ഞ് വീട്ടിലേക്ക് പോയിരുന്നവർ പിറ്റേന്ന് രാവിലെ പണിക്കു പോകുമ്പോഴും അത് തന്നെ കണ്ട് ഇന്നലെ വീട്ടിലൊന്നും പോയില്ലെ എന്ന് പലപ്പോഴും ചോദിച്ചിരുന്നു.

ദിതീഷ് കളിക്കാൻ വന്നാൽ സിക്സ് ലൈനിൽ അവൻ തന്നെയായിരുന്നു ഫീൽഡ് നിന്നിരുന്നത്. അത്യാവശ്യം നീളം ഉള്ളതിനാൽ ഒരുവിധം ഉയരത്തിൽ പോകുന്ന ബോളാക്കെ അവൻ തടുത്ത് വെയ്ക്കുമായിരുന്നു.

ആ ഒരു ദിവസം കുട്ടപ്പൻ എന്തോ നല്ല ഫോമിൽ ആയിരുന്നു. നല്ലൊരു ഫാസ്റ്റ് ബോളിൽ അവൻ അടിച്ച ഷോട്ട് നേരെപോയി കൊണ്ടത് അവന്റെ മാമനായ ആനന്ദൻ മാഷെ വീട്ടിലെ രണ്ടാമത്തെ നിലയിലെ ബൾബിനായിരുന്നു. കാര്യങ്ങൾ അമ്മാവനും മരുമകനും കൂടി ആയിക്കൊള്ളട്ടെ എന്നു കരുതി ഞങ്ങൾ എല്ലാവരും അവിടെ നിന്നും മുങ്ങി. ബാറ്റ് പിടിച്ചിരുന്ന കുട്ടപ്പൻ തിരിഞ്ഞു നോക്കുമ്പോൾ ആരെയും കണ്ടില്ല. പലരും പല വഴിക്ക് ഓടുകയായിരുന്നു. അന്ന് തനിച്ചാാക്കി പോയതിൽ അവന് ഒത്തിരി  പരിഭവം ഉണ്ടായിരുന്നു. എന്തോ ആ സമയത്ത് അതൊന്നും  ചിന്തിക്കാൻ ആർക്കും കഴിഞ്ഞില്ല.

കാര്യങ്ങൾ ഭംഗിയായി അങ്ങിനെ നടക്കുമ്പോൾ ഒരു ദിവസം സജിത്ത് വന്ന് ഒരു കാര്യം പറഞ്ഞു.

ഞാൻ ഒരു ടീമിനെ മാച്ച് വിളിച്ചിട്ടുണ്ട്.

ഏത് ടീമിനെ?  ഞങ്ങൾ ചോദിച്ചു

അവൻ പറഞ്ഞ ഉത്തരം കേട്ട് എല്ലാവരും ഒന്ന് ഞെട്ടി.

ആ പേര്  ഞങ്ങളുടെ മനസ്സിൽ തങ്ങി നിന്നു

"കോക്കോടൻ  ടീം"

കളി  തുടരും...

May 02, 2020

പഞ്ചായത്ത് റോഡിലെ ക്രിക്കറ്റ് - ശങ്കരനെല്ലൂർ വിശേഷങ്ങൾ

ക്രിക്കറ്റ് എന്ന് തൊട്ടോ ഒരു ലഹരിയായിരുന്നു. സച്ചിൻ ടെണ്ടുൽക്കറിനെ മനസ്സിൽ ധ്യാനിച്ച് എതിരെ ബോളെറിയുന്നവരെ മഗ്രാത്തോ ഷെയ്ൻ വോണോ ഷോയ്ബ് അക്തറോ ആയി മാത്രം ചിന്തിച്ചിരുന്ന ഒരു കാലം .

കാവും തോടും കുളവുമൊക്കെ ശങ്കരനെല്ലൂരിൽ ഉണ്ടായിരുന്നെങ്കിലും കളിക്കാൻ പറ്റിയ ഒരു നല്ല സ്ഥലം ഞങ്ങളുടെ ചുറ്റുവട്ടത്തായി എവിടെയും ഇല്ലായിരുന്നു. പക്ഷേ അതൊന്നും ഞങ്ങൾക്കൊരു പ്രശ്നമായിരുന്നില്ല. വീടിനു മുന്നിലെ താറിട്ട പഞ്ചായത്ത് റോഡിൽ പ്ലാസ്റ്റിക് ബോളും മട്ടൽ ബാറ്റും വെച്ച് ഞങ്ങൾ കളി തുടങ്ങി .

ഓലമടൽ ആയിരുന്നു ഞങ്ങളുടെ സ്റ്റംപ്, താങ്ങിനിർത്താൻ കാറ്റടിക്കുമ്പോഴേക്കും വീഴുന്ന ഒരു കൊള്ളിയും അതിനു പുറകിലായി വെയ്ക്കുമായിരുന്നു. സാവകാശം പ്ലാസ്റ്റിക് ബോൾ മാറ്റി റബർ ബോളാക്കി ഞങ്ങൾ കളിയുടെ നിലവാരം ഉയർത്തി. ബോൾ പെട്ടെന്ന് പൊട്ടാതിരിക്കാൻ അതിൽ സൂചി കുത്തി തുളയുണ്ടാക്കുകയും ചെയ്തു വന്നു.

ഞങ്ങൾ കളി തുടങ്ങുന്ന കാലത്ത് അത്രയധികം വണ്ടികളൊന്നും അതിലൂടെ പോകാറില്ലായിരുന്നു. പക്ഷേ കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ വണ്ടികളുടെയും നടന്നുപോകുന്ന ആൾക്കാരുടെ എണ്ണം കൂടി വരുന്നതായി ഞങ്ങൾക്ക് തോന്നി. ഓരോ വണ്ടിയും ആൾക്കാരും ഞങ്ങളുടെ ഗ്രൗണ്ട് കടന്നു പോകുന്നതുവരെ ബോൾ എറിയാതെ കാത്തുനിൽക്കുന്നത്  ഞങ്ങളിൽ കുറച്ചൊന്നുമല്ല വിഷമം ഉണ്ടാക്കിയത്.  കഷ്ടപ്പെട്ട് നിർത്തിയിരുന്ന മട്ടല് സ്റ്റംപ് വണ്ടികൾ വരുമ്പോൾ മാറ്റേണ്ടതായിരുന്നു ഏറ്റവും പ്രയാസമേറിയ കാര്യം. ചില ഓട്ടോക്കാർ റോഡരികിലൂടെ  വണ്ടി ഓടിച്ച് കൊണ്ട് സ്റ്റംപ് എടുക്കാതിരിക്കാൻ ഞങ്ങളെ സഹായിച്ചു. പക്ഷേ ചിലർ  റോഡിന് നടുവിൽ സ്റ്റാമ്പ് കണ്ടാൽ അതും കൈക്കലാക്കി ഓട്ടോ ഓടിച്ചു പോയിരുന്നു.

വൈകുന്നേരങ്ങളിൽ എന്നും ഡണ്ടിക്കൽ ഷാപ്പിലേക്ക് നടന്നുപോകുന്ന നാരായണേട്ടൻ ഞങ്ങളുടെ കളി സ്ഥിരം കാണാറുണ്ടായിരുന്നു. ഒരുദിവസം  ഞങ്ങൾക്ക് കളിക്കാനായി ഒരു പുതിയ റബർ ബോൾ സമ്മാനിച്ചു കൊണ്ട്  അദ്ദേഹം പറഞ്ഞു

ഈ ബോൾ അത്ര എളുപ്പത്തിലൊന്നും പൊട്ടില്ല ഞാൻ പ്രത്യേകം പറഞ്ഞു വാങ്ങിച്ചതാണ്.

ഞങ്ങൾക്ക് അത് ഒരു തമാശയായി തോന്നി പക്ഷേ എന്തോ ആ ബോൾ മാത്രം കുറേ കാലം പൊട്ടാതിരുന്നു.

എന്നാൽ എല്ലാവരും നാരാണേട്ടനെ പോലെ അയിരുന്നില്ല . ക്രിക്കറ്റ് അത്ര ഇഷ്ടമല്ലാത്ത പലർക്കും ഞങ്ങളുടെ കളി അത്രയങ്ങ് ബോധിച്ചിരുന്നില്ല . റോഡിലൂടെ നടന്നിരുന്ന പലർക്കും  പലയിടങ്ങളിലായി ബോളിന്റെ അടി കൊണ്ടിരുന്നു. ദേഷ്യം വന്ന് പെട്ടെന്ന് എന്തെങ്കിലും പറയുമെന്നല്ലാതെ ആരും അതൊന്നും വലിയ പ്രശ്നമായി എടുത്തിരുന്നില്ല. എങ്കിലും ഇടയ്ക്ക് ഒരു പ്രശ്നമുണ്ടായി.

വാടക സാധനം വിൽക്കുന്ന ഡണ്ടിക്കൽ ചന്ദ്രേട്ടൻ ദിവസേന പലപ്രാവശ്യം തന്റെ സ്കൂട്ടറുമായി ഞങ്ങൾ കളിക്കുമ്പോൾ റോഡിലൂടെ തേരാപ്പാരാ പോകുമായിരുന്നു. ഒരു ദിവസം ആ സ്കൂട്ടറിൽ സ്പീഡിൽ വരികയായിരുന്ന ചന്ദ്രേട്ടൻ, ബോൾ എറിയുന്നിടത്ത് സ്ഥിരമായി വെച്ചിരുന്ന വലിയ കരിങ്കല്ല് കഷ്ണത്തിലേക്ക് തന്റെ  വണ്ടി കയറ്റി ആ വണ്ടിയോടെ റോഡിലേക്ക് തെറിച്ച് വീണു. എന്നും റോഡിനു നടുക്കായി വെച്ചിരുന്ന ആ കരിങ്കല്ല് ആ ഒരു ദിവസം മാത്രം മൂപ്പര്  ശ്രദ്ധിച്ചില്ല. അതെന്തു പറ്റി, എന്ന് ഞങ്ങളാരും പോയി ചോദിക്കാൻ നിന്നില്ല. ആ വീണിടത്ത് നിന്നും എഴുന്നേറ്റ് അങ്ങേര് പറഞ്ഞ ചീത്ത ഇന്നും ആരും മറന്നിരിക്കില്ല .

റോഡിന് ഇരുവശത്തുമുള്ള പറമ്പിൽ ബോളടിച്ചാൽ ഔട്ടാണ്. അതിനാൽ തന്നെ അവിടെ കളിച്ചു പരിചയമില്ലാത്തവർക്ക് റണ്ണെടുക്കാൻ ഇത്തിരി വിഷമമായിരുന്നു.  റോഡരികിലെ പറമ്പിലെ പിറുത്തി  (കശുമാവ് ) ആയിരുന്നു ഞങ്ങളുടെ പവലിയൻ. ഔട്ട് ആയാൽ കളിക്കാരൻ അതിന്റെ മുകളിൽ  കയറി ഇരിക്കുകയും അടുത്തതായി ബാറ്റ് ചെയ്യേണ്ട ആൾ അതിന്റെ  മുകളിൽ നിന്ന് ഇറങ്ങി വരികയും ചെയ്യുമായിരുന്നു.

ഇങ്ങനെയൊന്നും കളിച്ചാൽ പോരാ കുറച്ചു കൂടി നല്ല രീതിയിൽ കളിക്കണം അതിന് നല്ല ബാറ്റ് വാങ്ങിക്കണം ടെന്നീസ് ബോൾ വേണം എന്നൊക്കെ ഞങ്ങളുടെ ടീം  കാലക്രമേണ  ചിന്തിച്ചു തുടങ്ങി. അതിന് വീണുകിട്ടുന്ന കശുവണ്ടി വിറ്റ് ബോള് വാങ്ങിക്കുന്ന പണമൊന്നും തികയില്ല. അവസാനം എല്ലാവരും ആലോചിച്ച് ഒരു തീരുമാനം എടുത്തു. ഒരു സമ്മാനക്കൂപ്പൺ ഇറക്കാം ആശയം പറഞ്ഞ കുഞ്ചു തന്നെ കൂപ്പൺ അച്ചടിക്കേണ്ട വഴികളും പറഞ്ഞു തന്നു. പക്ഷേ അതിന് ടീമിന് ഒരു പേര് വേണം, അങ്ങിനെ കുറച്ച് കലാപരമാകട്ടെ എന്ന് കരുതി ഞങ്ങൾ ഒരു  പേര് കണ്ടുപിടിച്ചു. പവലിയനായി ഉപയോഗിച്ച പിറുത്തിയിൽ കാർബോർഡിൽ എഴുതിയ ആ പേര് ഞങ്ങൾ തൂക്കി ഇട്ടു

  " സ്വാതി ക്രിക്കറ്റ് ടീം"

     കളി     തുടരും..

സൊറ -4

എന്താ അമ്മെ ഒരു വിഷമം പോലെ ? ആ... ഞാൻ ഓരോന്നിങ്ങനെ ആലോചിക്കയായിരുന്നു. മെയ് ഒന്നെല്ലേ.. അതിനെന്താ ... എന്റെയൊക്കെ പ്രായത്തിലുള്ള എല്ലാ പെണ്...