April 30, 2020

ശീട്ടു ബാലേട്ടന്റെ പീടിക - ശങ്കരനെല്ലൂർ വിശേഷങ്ങൾ

ശങ്കരനെല്ലൂരിന്റെ  മനോഹാരിത നാട്ടിലെ വയലാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ശങ്കരനെല്ലൂർ മഹാദേവക്ഷേത്രത്തിനു മുന്നിൽ നിന്നും തുടങ്ങുന്ന ആ വയൽ ശങ്കരനെല്ലൂർ സ്കൂളും കഴിഞ്ഞു കൈതച്ചാൽ വരെ നീണ്ട് കിടക്കുന്നു. വയലരികിലെ  തോടുകളും വയലിലെ ഇരുവശത്തുമുള്ള നീണ്ടുകിടക്കുന്ന ചിറകളും(വരമ്പുകളും) ഇന്ന് പഴയതുപോലെ ഉപയോഗിക്കാറുണ്ടോ എന്നറിയില്ല. പണ്ട് ഒരു കാലത്ത് ആ ചിറയിലൂടെ നടന്നായിരുന്നു കുട്ടികൾ ശങ്കരനെല്ലൂർ സ്കൂളിൽ പോയിരുന്നത്.  നാട്ടിലെ ഒട്ടുമിക്കപേരും നടന്നു പോയിരുന്നതും ആ ചിറയിലൂടെ തന്നെയായിരുന്നു .

തോടും വയലും കടന്നാൽ റോഡിന്റെ  മറുവശമായാണ് ബാലേട്ടന്റ ചായപ്പീടിക.
ആ ചായപ്പീടിക അറിയാത്തവരായി  നാട്ടിൽ ആരും ഉണ്ടായിരുന്നില്ല. നാട്ടിലെ ആണുങ്ങൾ തങ്ങളുടെ വിനോദ കേന്ദ്രമായ ആ പീടികയിൽ പോകുന്നത് ചായ കുടിക്കാനൊന്നുമല്ല, അത് ആ പഴയ പീടികയിലെ മുകളിലത്തെ നിലയിൽ രാപ്പകൽ ഭേദമന്യേ നടക്കുന്ന ചീട്ടുകളിയിൽ പങ്കെടുക്കാനാണ്. പണം വച്ചുള്ള ചീട്ടുകളി ആയിരുന്നതിനാൽ ഓരോ കളിക്കും ബാലേട്ടന് കുറച്ചു കമ്മീഷൻ കിട്ടും. കാലങ്ങൾ ഒത്തിരി കഴിഞ്ഞപ്പോൾ  ബാലേട്ടൻ ശങ്കരനെല്ലൂരുകാരുടെ ശീട്ടു ബാലേട്ടനായി. പണിയില്ലാത്ത നാട്ടിലെ ആണുങ്ങൾ തേരാപ്പാര നടക്കാതെ പണം ഉണ്ടാക്കാൻ ശ്രമിച്ചിരുന്നത് അവിടെയിരുന്നാണ്. ചീട്ടുകളിയിലൂടെ പണക്കാരായ പലരും പല നാടുകളിലും ഉണ്ടായിരുന്നെങ്കിലും ശങ്കരനെല്ലൂർ അങ്ങനെ ഒരാളെയും നാളിതുവരെ സംഭാവന ചെയ്തിട്ടില്ല.

നാട്ടിലെ പല ആണുങ്ങളെയും ഏതെങ്കിലും ഒരാവശ്യത്തിന് അന്വേഷിച്ചു പോയിരുന്നത് ശീട്ടുബാലേട്ടന്റെ പീടികയിൽ ആയിരുന്നു. വീട്ടിൽ അങ്ങിനെ അടങ്ങിയിരിക്കുന്ന സ്വഭാവം ശങ്കരനെല്ലൂരിലെ വീരശൂര പരാക്രമികളായ ആണുങ്ങൾക്ക് തീരെ ഇല്ലാത്തതിനാൽ ആരും വീട്ടിലേക്ക് അന്വേഷിച്ചു പോകാറില്ല. വീട്ടിലെ ആണുങ്ങൾ ഭക്ഷണം പോലും കഴിക്കാതെ അവിടെയിരുന്ന് അധ്വാനിക്കുന്നത് പല ഭാര്യമാരെയും കുറച്ചൊന്നുമല്ല വേദനിപ്പിച്ചിരുന്നത്. ഉച്ചഭക്ഷണവുമായി ആ പീടികയിലെത്തി ചീട്ട് കളിക്കുന്നവരുടെ കൂടിയിരുന്ന് പ്രതിഷേധിച്ച തന്റേടികളായ ഭാര്യമാരും ശങ്കരനെല്ലൂരിലുണ്ടായിരുന്നു.

പൈസ വെച്ച് ചീട്ട് കളിക്കുന്നതിനാൽ പലപ്പോഴും പോലീസ് വണ്ടി അവിടെ എത്തുകയും പലരെയും തൂക്കിയെടുത്ത് ജീപ്പിലേക്കിടുകയും ചെയ്യാറുണ്ട്. പോലീസിന് പിടികൊടുക്കാതെ വയലും തോടും കടന്ന് ഓടിയവരും ഒട്ടും കുറവല്ല. പോലീസ് സ്റ്റേഷനിൽ എത്തിയാൽ ട്രൗസർ മാത്രമേ ഉടുക്കുവാൻ അനുവദിച്ചിരുന്നുള്ളൂ. അതിനാലാണോ എന്ന് അറിയില്ല എന്റെ അമ്മാവൻമാർക്കൊക്കെ ഒത്തിരി ട്രൗസർ ഉണ്ടായിരുന്നു. പുറത്തു പോകുമ്പോൾ മറക്കാതെ അത് ഉടുക്കുവാൻ  വീട്ടിലെ പെണ്ണുങ്ങൾ പ്രത്യേകം  ഓർമ്മിപ്പിക്കുകയും ചെയ്യുമായിരുന്നു.

ഇളയ അമ്മാവൻ ഗൾഫിൽ നിന്നും നാട്ടിൽ ലീവിന് വരുന്നത് ശീട്ടു ബാലേട്ടന്റെ പീടികയിൽ പോകാനാണോ എന്ന് പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്. അമ്മായി അറിയാതെ അവിടെ പോകുന്നു എന്ന സന്തോഷം പലപ്പോഴും മൂപ്പർക്ക് ഉള്ളിൽ തോന്നുമെങ്കിലും ഇതൊക്കെ എത്ര കണ്ടിരിക്കുന്നു എന്ന രീതിയിൽ അറിയാത ഭാവത്തിൽ തന്നെ അമ്മായി പെരുമാറും. പല ദിവസങ്ങളിലും സന്ധ്യകഴിഞ്ഞ് വീട്ടിലേക്ക് കയറി വരുന്ന അമ്മാവൻ അന്നത്തെ കളിയിൽ എന്തെങ്കിലും കിട്ടിയിട്ടുണ്ടെങ്കിൽ കഴിക്കാൻ പെട്ടിയപ്പമോ കൂന്തിയോ വാങ്ങിച്ച് കൈയിൽ കരുതിയിട്ടുണ്ടാകും. അതിനാൽ തന്നെ കളിക്കാൻ പോകുന്ന അമ്മാവനു വേണ്ടി ഞങ്ങളാരെങ്കിലുമൊക്കെ പ്രാർത്ഥിച്ചിരുന്നു. എങ്കിലും ദൈവം പലപ്പോഴും അതൊന്നും ശ്രദ്ധിച്ചതായി തോന്നിയിരുന്നില്ല.

ശീട്ടുബാലേട്ടൻ മരണപ്പെട്ടതിൽ പിന്നെ അവിടെ  കളികളൊന്നും പഴയതുപോലെ നടക്കാറില്ല.  ബാലേട്ടനെ കുറിച്ച്  ഓർക്കുമ്പോൾ പലപ്പോഴും ഓർമ്മവരുന്നത് പോലീസ് എത്തിയാൽ തന്റെ  ഭാര്യയോട് അങ്ങേര്  പറയുന്ന ഒരു ഡയലോഗാണ് .
" സൗദാമിനി എന്റെ ട്രൗസർ ഇങ്ങെടുത്തേ..."

April 27, 2020

ശ്രീനാരായണഗുരു വായനശാല - ശങ്കരനെല്ലൂർ വിശേഷങ്ങൾ

ശങ്കരനെല്ലൂരിലെ ഓർമ്മകളിൽ ശ്രീനാരായണഗുരു വായനശാല എന്നുമുണ്ട്. നാട്ടിലെ വീടുകളിൽ ടെലിവിഷൻ അത്രയ്ക്കങ്ങ്  ഇല്ലാതിരുന്ന കാലത്ത് എല്ലാവർക്കും വേണ്ടി ടെലിവിഷനും ഡിഷ് ആൻറിനയും സ്ഥാപിച്ചു വായനശാലയെ പല ദിവസങ്ങളിലും പ്രത്യേകിച്ച് ഞായറാഴ്ചകളിൽ ടിവി ശാലയാക്കി വിപ്ലവം സൃഷ്ടിച്ച നാടിന്റെ സ്വന്തം വായനശാലയായിരുന്നു അത് .

ടിവി ഓൺ ചെയ്താൽ  വായനശാലയിൽ നിൽക്കാനോ ഇരിക്കാനോ സൗകര്യം ഉണ്ടാവില്ല. അതിനാൽ തന്നെ പലരും ഡിഷ് ചാനലിൽ വരുന്ന പുതിയ സിനിമകൾ കണ്ടപ്പോൾ വീട്ടിലെ പഴയ ആന്റിന തിരിച്ച്  ഡി ഡി മെട്രോയും ദൂരദർശനിൽ തുടർച്ചയായി വരുന്ന ഞായറാഴ്ച  സിനിമകളും  മടുപ്പില്ലാതെ കണ്ട് ഞാൻ അഡ്ജസ്റ്റ് ചെയ്തു വന്നു.

എങ്കിലും അധികം ആരും ശ്രദ്ധിക്കാതിരുന്ന ഒരു കൊച്ചു മുറി അവിടെയുണ്ടായിരുന്നു. ഒരു ലൈബ്രറി. അന്നൊരു ദിവസം ആദ്യമായി ആനന്ദൻ മാഷിന്റെ കൂടിയായിരുന്നു ഞാനവിടെ കയറിയത്. ഷെൽഫിൽ നിറച്ചുവെച്ച പുസ്തകങ്ങളിൽ വായിക്കാൻ ഏത്  എടുക്കണം എന്നറിയാതെ നിന്ന എന്നോട്, നിനക്ക് എത്ര വയസ്സായി എന്ന് ലൈബ്രേറിയനായ മാഷ് ചോദിച്ചു, തുടർന്ന് വിക്രമാദിത്യ കഥകൾ എന്ന പുസ്തകം മാഷ് എന്റെ കൈയിൽ വെച്ച് തന്നു. അതിനു ശേഷം ആ ലൈബ്രറി ജീവിതത്തിന്റെ ഒരു ഭാഗമായി തീരുകയായിരുന്നു . പന്ത്രണ്ട് വർഷം മുന്നേ അവിടെ നിന്നും അവസാനമായി എടുത്ത വായിച്ച വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ എന്ന അവിസ്മരണീയമായ നോവൽ വരെ അതു തുടർന്നു.

ആനന്ദൻ മാഷ്  എന്റെ അയൽവാസിയായിരുന്നു. ഞങ്ങൾ റോഡിൽ നിന്ന്  ക്രിക്കറ്റ് കളിക്കുന്നത് ആ വീട്ടിലെ ഉമ്മറത്തിരുന്ന്  ഇടയ്ക്കൊക്കെ മാഷ് കാണാറുണ്ട്, എങ്കിലും പന്ത് അദ്ദേഹത്തിന്റെ പറമ്പത്ത് വന്നുവീഴുന്നതും അതെടുക്കാൻ ഇടയ്ക്കിടെ ഞങ്ങൾ  കയറി  ഇറങ്ങുന്നതും മൂപ്പർക്ക് അത്ര ഇഷ്ടമായിരുന്നില്ല, എന്നാലും ഞങ്ങളെ ആരെയും അങ്ങനെ പിണക്കാറുമില്ല. അതിന് ചെറിയ ഒരു കാരണമുണ്ട്.

ഒരുകാലത്ത് പഴയ ഒരു ബജാജ് സ്കൂട്ടർ ആയിരുന്നു മാഷ് ഉപയോഗിച്ചിരുന്നത്. ഒരു ദിവസം അദ്ദേഹം അത് മാറ്റി ഒരു ഓമിനി വാൻ വാങ്ങി. അയൽക്കാരൻ ആയതിൽ ഞാൻ ഒത്തിരി സന്തോഷിച്ചു. വീടിനുമുന്നിൽ നേരെ നോക്കിയാൽ കാണുന്നത് ഓമിനി ആണല്ലോ.

കുറച്ച് ദിവസം കഴിഞ്ഞപ്പോഴാണ് കാര്യം മനസ്സിലായത്, സാധനം വിചാരിച്ചതു പോലെ അങ്ങിനെ സ്റ്റാർട്ട് ആകുന്നില്ല. ചിലപ്പോഴൊക്കെ തള്ളാൻ എന്നെ വിളിച്ചിട്ടുണ്ട്, കഴിയുന്നതുപോലെ ആ വണ്ടി ഞാൻ തള്ളിയിട്ടുമുണ്ട്. പിന്നീടങ്ങോട്ട് ആ വണ്ടി തള്ളാതവരായി ഞങ്ങളുടെ ക്രിക്കറ്റ് ടീമിൽ ആരും ഉണ്ടായിരുന്നുമില്ല.

നാട്ടിലെ വെയിലും മഴയും കുളിരും നഷ്ടമാവുന്നത് ആരും ആഗ്രഹിച്ചായിരിക്കില്ല . ദൂരെയായി പോയാലും ഓരോ തവണയും അവിടെയെത്താൻ ആഗ്രഹിക്കും . ആനന്ദൻ മാഷ് മരണപ്പെട്ട വാർത്ത കേട്ടതു വരെ അത് അങ്ങിനെയായിരുന്നു . മാഷില്ലാത്ത നാടിനെ കുറിച്ച് ചിന്തിക്കാൻ എനിക്കെന്തോ കഴിഞ്ഞിരുന്നില്ല. എത്രയോ രാത്രികളിലെ സ്വപ്നങ്ങൾ എന്നെ വേദനിപ്പിച്ചത് ആ  ചിന്തയായിരുന്നു. ആ വഴികളിലൂടെ നടക്കുമ്പോൾ, ഞാൻ താമസിച്ചിരുന്ന ആ  വീടിന്റെ ഉമ്മറത്ത് ഇടയ്ക്ക്  പോയിരിക്കുമ്പോൾ  അപ്പുറത്തെ വീട്ടിൽ മാഷ് ഉണ്ടെന്ന് ചിന്തിക്കാനെല്ലാതെ മറിച്ച് ചിന്തിക്കാൻ ഇന്നും എനിക്കാകില്ല.

April 25, 2020

കരിമ്പിലാട്ടെ രാഘവേട്ടൻ - ശങ്കരനെല്ലൂർ വിശേഷങ്ങൾ

സവിശേഷ സ്വഭാവമുള്ള പലരും ശങ്കരനല്ലൂരിൽ ഉണ്ടായിരുന്നു. അതിൽ ഒരാളായിരുന്നു രാഘവേട്ടൻ .

കരിമ്പിലാട്ടെ നാരായണിയേച്ചിയുടെ  ആ രണ്ടാമത്തെ മകന് ചെറുപ്പംതൊട്ടേ മധുരത്തോടുള്ള  കൊതി ഇത്തിരി കൂടുതലായിരുന്നു. ആരും കാണാതെ അടുക്കളയിൽ കയറി പഞ്ചസാരയോ വെല്ലമോ തിന്നുന്നത് കൊച്ചു രാഘവന്റ ഒരു ശീലമായിരുന്നു. മധുരമില്ലാതെ ചായ കുടിക്കുന്നത് വീട്ടിൽ പതിവായപ്പോൾ നാരായണിയേച്ചിക്ക് പഞ്ചസാരയും വെല്ലവും ഒളിപ്പിച്ച്  വെയ്ക്കേണ്ടി വന്നു. എങ്കിലും ഓല മേഞ്ഞ ആ കുഞ്ഞു വീട്ടിൽ നിന്നും അതൊക്കെ കണ്ടെത്തുന്നത് കൊച്ചു രാഘവന് വലിയ പ്രയാസമുള്ള കാര്യമായിരുന്നില്ല .

ആ കാലത്ത് നാട്ടിലെ അത്യാവശ്യം പേരുകേട്ട യുക്തിവാദിയായി വളരുകയായിരുന്ന ഭാസ്കരേട്ടൻ  നാരായണിയേച്ചിയുടെ മൂത്ത മകനായിരുന്നു .

"ആ ചെക്കൻ രാവിലെ മുതലേ ആ എ ടി കബൂറിന്റെ പുസ്തകവും വായിച്ചിരുന്നിട്ട്  ഒരു പണിക്കും പോകുന്നില്ല ഒരു സാധനവും കൊണ്ടുതരുന്നില്ല" എന്ന സ്ഥിരം ആവലാതി നാരായണിയേച്ചി പലരോടും പറയാറുണ്ടായിരുന്നു. എ.ടി കോവൂരിന്റെ പുസ്തകം വായിക്കുന്നതിൽ ഒരു പാട് ചീത്ത കേൾക്കേണ്ടി വന്നെങ്കിലും പിൽകാലത്ത് അറിയപ്പെട്ട മജീഷ്യനായ അദ്ദേഹം ഞങ്ങളുടെയൊക്കെ മാജിക്ക് ഭാസ്കരേട്ടനായി.  ഒരിക്കൽ കൈയ്യിലുള്ള കാർഡ് തലയിൽ ഉരച്ച് കാർഡിന്റെ നിറം കറുപ്പാക്കി കാണിച്ചു തന്നപ്പോൾ  തുടങ്ങിയതാണ് മാജിക്കിനോടുള്ള കൗതുകവും മാജിക് ഭാസ്കരേട്ടനോട് തോന്നിയ ആരാധനയും .

ആ ഭാസ്കരേട്ടന്റെ അനുജനായ രാഘവേട്ടൻ മധുരം കഴിക്കുന്നതിൽ  ആയിരുന്നു തന്റെ മാജിക് കാണിച്ചത്. ഒരിക്കൽ രാഘവേട്ടന്റെ മധുരക്കൊതിയെ വെല്ലു വിളിച്ച് ഒറ്റയിരുപ്പിൽ രണ്ട് കിലോ വെല്ലം കഴിക്കാമോ എന്ന് ചങ്ങാതിമാർ ചോദിച്ചു. വെല്ലം തിന്നാൻ കിട്ടുക, അതും രണ്ട് കിലോ, കൊച്ചു രാഘവന് മറിച്ചൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. പറഞ്ഞതുപോലെ അതങ്ങ് കഴിച്ച് കാണിച്ചുകൊടുത്തു. അന്നത്തെ ആ റെക്കോർഡ് തകർക്കാൻ അതിനു മുന്നും പിന്നും ശങ്കരനെല്ലൂരിൽ ആണായും പെണ്ണായും ആരും പിറന്നില്ല.

മുതിർന്നപ്പോൾ മധുരത്തോടുള്ള രാഘവേട്ടന്റ കൊതി അതുപോലെയങ്ങ് വളർന്നു. ചിലപ്പോൾ കല്യാണ സദ്യക്ക് പായസം തയ്യാറാക്കുമ്പോൾ മൂപ്പരും കൂടെ കൂടും. പ്രഥമൻ അല്ലാതെ ഒരു പായസം ശങ്കരനെല്ലൂരിൽ ആരും  ചിന്തിക്കാറില്ല. വറുത്തു കുത്തിയ ചെറുപയറ്  വേവുമ്പോൾ വെല്ലം ചേർത്ത്, തിളച്ചുവരുന്ന സമയത്ത് തേങ്ങാപ്പാൽ ഒഴിച്ച് തയ്യാറാക്കുന്ന പ്രഥമൻ പുലർച്ചെ നാലു മണി ആകുമ്പോഴേക്കും തയ്യാറാകും. ആ സമയത്ത് പരിസരം മുഴുവൻ അലയടിക്കുന്ന പ്രഥമന്റെ മണം രാഘവേട്ടനെ കുറച്ചൊന്നുമല്ല വട്ടം ചുറ്റിച്ചത്.

ഒരിക്കൽ തയ്യാറായ പായസം അടുപ്പിൽ നിന്നും മറ്റൊരു പാത്രത്തിലേക്ക് കോരി ഒഴിക്കുന്നതിനിടയിൽ കൊതി സഹിക്കാനാവാതെ കോരാൻ ഉപയോഗിച്ച സ്റ്റീൽ ബക്കറ്റ് നിറച്ചും പായസം എടുത്ത് ആ വീട്ടിലെ പിന്നാമ്പുറത്തെ കുറ്റിക്കാട്ടിലേക്ക് നടന്ന കഥ മൂപ്പര് തന്നെ പറഞ്ഞിരുന്നു. പായസം മണത്ത് പുറകെ കൂടിയ നായ്ക്കളിൽ നിന്നും രക്ഷപ്പെടാൻ അടുത്തു കണ്ട കശുമാവിൽ ആ വലിയ ബക്കറ്റുമായി കയറി അതിന്റെ മുകളിൽ നിന്നാണത്രെ ആ പുലർച്ചെ പായസം മുഴുവനും കുടിച്ചു തീർത്തത്.

വീടുകളിലെ വിരുന്ന് സൽക്കാരത്തിൽ കലവറയുടെ മേൽനോട്ടം ചിലപ്പോഴൊക്കെ രാഘവേട്ടൻ ഏറ്റെടുത്തിരുന്നു . നിന്റെ അമ്മയുടെ  കല്യാണ വിരുന്നിന്  അന്നത്തെ പ്രധാന വിഭവമായ മൈസൂർപാക്ക് ഒരൊറ്റ റൗണ്ട് മാത്രമേ കൊടുത്തുള്ളൂ  ബാക്കി മുഴുവൻ ഞാൻ തന്നെ തീർത്തു എന്ന്  ചിരിച്ചുകൊണ്ട്  ഒരിക്കൽ എന്നോട് പറഞ്ഞിരുന്നു.

കാലങ്ങൾ കഴിഞ്ഞപ്പോൾ മധുരത്തോടുള്ള ആ ഭ്രമം മദ്യത്തിലേക്കായപ്പോൾ
ശങ്കരനെല്ലൂര്കാർക്ക് രാഘവേട്ടനെ നഷ്ടമായി. മാടിക്കുത്തിയ ലുങ്കിയും ഒരിക്കലും ചീകിയതായി തോന്നിക്കാത്ത ചുരുള മുടിയുമായി നീണ്ടു മെലിഞ്ഞിരിക്കുന്ന രാഘവേട്ടന്റെ രൂപം മധുരം വിളമ്പുന്ന ഇടങ്ങളിൽ ഇന്നില്ല എന്നത് ശങ്കരനെല്ലൂരിന്റെ ഒരു നഷ്ടമായി മാത്രമേ കാണാൻ കഴിയുകയുള്ളു .

April 16, 2020

ശങ്കുമാമൻ - ശങ്കരനെല്ലൂർ വിശേഷങ്ങൾ

നാട്ടിലെ പണ്ടുമുതലേയുള്ള ഒരു മൊബൈല്‍ ബേക്കറിയായിരുന്നു ശങ്കുമാമന്‍. ബന്നും, റൊട്ടിയും, പെട്ടിയപ്പവും, റസ്ക്കും, പലബിസ്ക്കറ്റും മറ്റു പല നാടന്‍ വിഭവങ്ങളും കൊട്ടയിലാക്കി സൈക്കിളിന്‍റെ പുറകില്‍ വെച്ച്  നാട്ടുവഴികളിലൂടെ സൈക്കിളോടിച്ചു  പോകുന്ന അദ്ദേഹം ഒരു നിത്യ കാഴ്ചയാണ്. ബന്നും മറ്റും  വളരെ ഇഷ്ടമായതിനാൽ ആ സൈക്കിളിനെ ചുറ്റിപറ്റി പലപ്പോഴും കുട്ടികളെയും കാണാം.

      ശങ്കുമാമനെ കുറിച്ച് രസകരമായ പല കഥകളും നാട്ടില്‍ പ്രചാരത്തിലുണ്ട്.അത് പ്രധാനമായും ആ സൈക്കിളിനെ കുറിച്ചാണ്,അതിനൊരിക്കലും ബ്രേക്ക് ഉണ്ടാകില്ലത്രേ. നാട്ടിലെ വഴിയാണെങ്കിലോ  നിറയെ കുന്നിറക്കമാണ്. നാട്ടിലെ ഇത്തിരിപോന്ന പിള്ളേരു വരെ ഇത്തിരിയൊന്ന്‍ വളര്‍ന്നെന്നു തോന്നിയാല്‍ ഇന്നലെ വരെ കഴിച്ച ബന്നിനെ മറന്നുകൊണ്ട് ശങ്കുമാമനെ കളിയാക്കി പല കഥകളും പറഞ്ഞു പരത്തുന്നത്  ഒരു സാധാരണ സംഭവമാണ്.

 ഒരിക്കല്‍ ബ്രേക്കില്ലാതെ സൈക്കിളോടിച്ച് നിറുത്തുവാന്‍ വഴിയില്ലാതെ കുന്നിറക്കത്തില്‍ പറക്കുമ്പോൾ, പെട്ടന്നു തോന്നിയ ഒരു ഐഡിയയില്‍ താഴെയുള്ള കിട്ടന്‍ മാഷുടെ വീട്ടുപറമ്പിലെ  കിളയ്ക്കിട്ടിടിച്ചു നിർത്തി കിള (മണ്ണു മതിൽ) തകര്‍ത്തു എന്നതാണ് ഒരു കഥ. ആ സൈക്കിളിടിച്ചു കിള എത്ര മാത്രം തകര്‍ന്നു എന്നു ചോദിക്കാന്‍ ആരും മിനക്കെട്ടിട്ടില്ല.പിന്നീടുള്ള പല ദിവസങ്ങളിലും യാതൊരു രക്ഷയുമില്ലാതെ വരുമ്പോൾ ഈ ഐഡിയ അദ്ദേഹം ഉപയോഗിച്ചു വന്നെന്നും സ്ഥിരം സംഭവം ആയപ്പോള്‍ കിട്ടന്‍മാഷെടുത്തെ വീട്ടുകാരും ശങ്കുമാമനും തമ്മില്‍ വഴക്കായി എന്നുംമറ്റും പലരും പറഞ്ഞു പരത്തി. ശരിയാണോ എന്തോ?

     മറ്റൊരു കഥയിൽ, ഒരു ദിവസം നാട്ടിലെ പ്രശസ്തമായ ഡണ്ടിക്കൽ ഷാപ്പിലെ  കുന്നിറക്കത്തില്‍ സാധാരണപോലെ ശങ്കുമാമന്‍ സൈക്കിൾ  പറപ്പിച്ചു വിടുകയായിരുന്നു. കുറച്ചൊന്നു കഴിഞ്ഞപ്പോളാണ് ബ്രേക്ക് തീരെയില്ലെന്ന സത്യം അദ്ദേഹം മനസ്സിലാക്കിയത്.
കുന്നിറക്കത്തിനു താഴെ റോഡിന്‍റെ വളവിനനുസരിച്ച്  സൈക്കിള്‍ വളയ്ക്കാതെ അദ്ദേഹം നേരെ വിട്ടു. മുന്‍പിലെ താഴ്ചയുള്ള പറമ്പില്‍ സൈക്കിള്‍ ചെന്നു വീണതും കണ്ടു നിന്നവരൊക്കെ ഓടിച്ചെന്നു നോക്കി.
താഴെ സൈക്കിള്‍ വീണുകിടക്കുന്നു.
പക്ഷെ ശങ്കുമാമനെ കാണാനില്ല.
നാട്ടുകാരൊക്കെ അന്യോന്യം പിറുപിറുക്കവേ, ആരോ ഒരാൾ കശുമാവിന്‍ കൊമ്പില്‍ പിടിച്ചു തൂങ്ങി നിൽക്കുന്ന ശങ്കുമാമനെ കണ്ടു. ആ കൊമ്പില്‍ പിടിക്കാമെന്ന് കണക്കുകൂട്ടിയാണത്രെ മൂപ്പര്‍ സൈക്കിള്‍ നേരെ വിട്ടത്!!!

     ശങ്കുമാമനെ കുറിച്ചുള്ള  മറ്റൊരു കഥ എന്തെന്നാല്‍ സൈക്കിളിന്‍റെ വേഗത നിയന്തിക്കാന്‍ കഴിയാതെ വന്നപ്പോള്‍ കുന്നിറക്കത്തില്‍ മൂപ്പര്‍ എഴുന്നേറ്റു നിന്നു എന്നതാണ്.നല്ല ഉയരമുള്ള ആളായതിനാല്‍ സൈക്കിള്‍ അതിന്‍റെ വഴിക്ക് അങ്ങിനെയങ്ങ്  പോയി... അങ്ങേര്  രക്ഷപ്പെട്ടു. ഇനിയും ഇതു പോലെ എന്തൊക്കെ കേള്‍ക്കാനിരിക്കുന്നു... ശങ്കരനെല്ലൂർ വിശേഷങ്ങൾ അങ്ങിനെയൊന്നും തീരില്ല...

April 12, 2020

കിട്ടൻ മാഷെ പീടിക - ശങ്കരനെല്ലൂർ വിശേഷങ്ങൾ

അന്നൊരു വിഷുദിവസം  കുറച്ച് ഇറുങ്ങിയ ഷർട്ടുമിട്ടാണ് കുട്ടൻ വീട്ടിൽ വന്നത്.
വിഷു ആയിട്ട് പുതിയ ഷർട്ടൊക്കെ ഉണ്ടല്ലോ എന്ന് പറഞ്ഞപ്പോൾ അവൻ ഒന്ന് ചിരിച്ചു.

ഷർട്ട് കുറച്ച് ചെറുതായി പോയല്ലോ കുട്ടാ എന്ന് പറഞ്ഞപ്പോൾ,  അതെ, ഇത്തിരി ടൈറ്റാണ്, കഴിഞ്ഞ ഓണത്തിനു  കൊടുത്ത തുണിയാണ് ഇന്നലെയാണ് വിജയേട്ടൻ തയ്ച്ചു തന്നത് എന്ന് ഇത്തിരി വിഷമത്തോടെ അവൻ പറഞ്ഞു .

എന്തായാലും ഓണത്തിന് കിട്ടിയില്ലെങ്കിലും വിഷുവിന് കിട്ടിയല്ലോ എന്ന് ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു .

അവൻ ചിരിച്ചോ എന്ന് ഓർമ്മയില്ല.

കിട്ടൻ മാഷെ പീടികയിൽ ഇരുന്നുകൊണ്ട് വിജയേട്ടൻ തയ്ക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി. കാര്യങ്ങൾ നന്നായി ചെയ്യുമ്പോൾ കുറച്ച് നേരമൊക്കെ വൈകും. അത്  അത്ര വലിയ തെറ്റൊന്നും അല്ലെന്ന്  വിജയേട്ടന് നന്നായി അറിയാം.

ഇടക്കാലത്ത് വിജയേട്ടൻ പലചരക്ക് കച്ചവടം  തുടങ്ങി. സാധനം വാങ്ങാൻ പോയാൽ പൊതിയേണ്ട പേപ്പർ വളരെ കൃത്യമായി മുറിച്ചെടുക്കും. അതിനിത്തിരി സമയമെടുക്കുമെങ്കിലും സ്കെയിൽ വെച്ചാൽ പോലും ആ കൃത്യത കിട്ടില്ല. അളവും തൂക്കവും വളരെ കൃത്യമായിരിക്കും കുറച്ചു സമയമെടുക്കുമെങ്കിലും ഒരു മണി പോലും അളവിൽ വ്യത്യാസം ഉണ്ടാകില്ല.

സാധനം പൊതിഞ്ഞതിനുശേഷം വിജയേട്ടന്  മീശ ഒന്നു തടവി ശരിയാക്കണം. ശേഷം മേശപ്പുറത്തിരിക്കുന്ന ചീർപ്പ് എടുത്ത് മുടി വാരി, മുണ്ട് ഒന്ന് കൂടി മാടി കെട്ടണം. ഇത്തരത്തിൽ വളരെ വൃത്തിയായി കാര്യങ്ങൾ ചെയ്യുന്നതിനാണ്  സമയം കൂടുതൽ എടുക്കുന്നു എന്ന് പലരും പറയുന്നത് .

വിജയേട്ടൻ അത്തരം കമൻറുകൾ ഒന്നും  ശ്രദ്ധിക്കാറില്ല. അത്യാവശ്യം ആൾക്കാർ കടയിൽ നിന്ന് സാധനം വാങ്ങാറുമുണ്ട്.
പക്ഷേ തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിൽ ഇടേണ്ട ചായപ്പൊടി വാങ്ങിക്കാൻ പോകുന്നവരും വീട്ടിൽ വന്ന വിരുന്നുകാർക്ക് വേണ്ടി പഴമോ മറ്റ് സാധനങ്ങളോ വാങ്ങാൻ പോകുന്നവരും ആ സമയത്ത് അവിടെ പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും സൗമ്യനായ വിജയേട്ടനെ ശങ്കരനെല്ലൂരുകാർക്ക് ഇഷ്ടമാണ്. ദച്ചിമി കുഞ്ഞിമ്മ സുഖമില്ലാതെ മകനെയും കൊണ്ട് ആ പീടികത്തിണ്ണയിൽ പലപ്പോഴും പോയിരുന്നത് ആ ഇഷ്ടക്കൂടുതൽ കൊണ്ട് തന്നെയാകാം.

ആ സംഭവത്തിനുശേഷം മറ്റേതെങ്കിലുമൊരു ഓണത്തിന് തുണിയുമായി കുട്ടൻ വിജയേട്ടന്റെ  അടുത്ത് പോയോ എന്നറിയില്ല. അവൻ ഒരിക്കലും മറക്കാത്ത ആ വിഷുക്കോടിയെ കുറിച്ച് വിജയേട്ടന് വലിയ ധാരണ ഒന്നും ഉണ്ടാകില്ല, മൂപ്പർ എത്ര ഓണവും വിഷുവും കണ്ടതാണ്.

വീണ്ടും ഒരു പൂരം

വീണ്ടും ഒരു പൂരം കൂടി വന്നെത്തി. വിഷുവിന് മുൻപിലുള്ള  പൂരത്തിന് അട പുഴുങ്ങുന്നതാണ്  പ്രധാനം.  അപ്പോഴേക്കും  നാടാകെ കണിക്കൊന്ന പൂത്തു തുടങ്ങിയിരിക്കും. അട പുഴുങ്ങി കാമനെ പറഞ്ഞയക്കുമ്പോൾ മുച്ചിലോട്ട് കാവിലെ മുറ്റത്തായി അലങ്കരിച്ച് വെയ്ക്കുന്ന ചെമ്പകപ്പൂവുകൾ  പൂരത്തിന്റെ ഓർമകൾക്കെന്നും ചെമ്പകത്തിന്റെ മണം പകരാറുണ്ട്.

പൂരം എത്ര നേരത്തെ വരുന്നോ അത്രയും സന്തോഷമാണ് . പൂര ദിവസം രാവിലെ പൂരക്കഞ്ഞി  തയ്യാറാക്കും.  നല്ലവണ്ണം തേങ്ങയിട്ട് തയ്യാറാക്കിയ ആ പച്ചരി കഞ്ഞി  ചൂടോടെ ഇലയിൽ വിളമ്പും, കൂടെ കഴിക്കാനായി  പരിപ്പും പച്ചക്കായയും ചേർത്തുണ്ടാക്കിയ എരിവില്ലാത്ത കറിയും കാണും.

പൂരത്തിന് തുടങ്ങുന്ന അട പുഴുങ്ങൽ വിഷു വരെ നീണ്ടുനിൽക്കും. വിഷു കഴിഞ്ഞാൽ അത്തരത്തിൽ അട പുഴുങ്ങരുതെന്ന  വിശ്വാസമുള്ളതിനാൽ കൊതി മാറും വരെ അട കഴിക്കാൻ പലരും ശ്രമിക്കാറുണ്ട് .

അട തയ്യാറാക്കുന്ന ദിവസം  ഉപ്പില ചപ്പ് പറിക്കണം ആവശ്യമായ വാഴനാരും വേണം . പലപ്പോഴും സന്ധ്യ കഴിഞ്ഞാണ് അട തയ്യാറാക്കുക.

നല്ലവണ്ണം പൊടിച്ച് വറുത്ത പച്ചരി ചൂടുവെള്ളത്തിൽ കുഴച്ച്  ഉരുളകളാക്കിയതിനു ശേഷം  കൈയിൽ വെച്ച് പരത്തി അതിനുള്ളിൽ തേങ്ങയും വെല്ലവും നിറച്ച്  ഉപ്പിലചപ്പിൽ  പൊതിഞ്ഞ് വാഴനാര് കൊണ്ട് കെട്ടി അടുപ്പത്ത് ആവിയിൽ വേവിച്ച് തയ്യാറാക്കുന്നതാണ് പൂരം അട.

വെന്ത് വരുമ്പോഴുള്ള അടയുടെ മണം വിവരണാതീതമാണ്. ചിലർ ആരും, കാണാതെ, വെല്ലത്തിനും തേങ്ങയ്ക്കും പകരമായി അടയ്ക്കുള്ളിൽ ചക്കക്കുരുവോ തോടുള്ള കശുവണ്ടിയോ നിറയ്ക്കും.  തിരിച്ചറിയാൻ പ്രത്യേകതരത്തിൽ വാഴനാര് കെട്ടുകയും ചെയ്യും.

പൂരം തുടങ്ങിയാൽ പല വീടുകളിലും പ്രഭാതഭക്ഷണം അടയാണ്. രാത്രി തയ്യാറാക്കിയ അടയ്ക്ക് രാവിലെ വേറെ തന്നെ ഒരു രുചിയാണ് . അട പൊതിഞ്ഞ  ഉപ്പില ചപ്പ് പലവട്ടം മണപ്പിച്ചു നോക്കാത്തവരും ചുരുക്കമായിരിക്കും.

അടുത്ത ബന്ധുക്കൾ മരണപ്പെട്ടാൽ വീട്ടുകാർ ആ വർഷം അട തയ്യാറാക്കാറില്ല. കുഞ്ഞുപ്രായത്തിൽ അത്തരം ഒരു വർഷത്തിൽ അടയെ കുറിച്ച്  വാതോരാതെ ഞാൻ പറയുന്നത് കേട്ട എന്റെ കുഞ്ഞു സുഹൃത്ത്  അവന്റെ വീട്ടിൽ തയ്യാറാക്കിയ അടയുമായി അടുത്ത ദിവസം രാവിലെ എന്റെ അരികിൽ വന്നത് കണിക്കൊന്നയ്ക്കും  ചെമ്പക പൂവിനും കൂടെയുള്ള മധുരമായ പൂരത്തിന്റെ ഓർമ്മയാണ്.

സൊറ -4

എന്താ അമ്മെ ഒരു വിഷമം പോലെ ? ആ... ഞാൻ ഓരോന്നിങ്ങനെ ആലോചിക്കയായിരുന്നു. മെയ് ഒന്നെല്ലേ.. അതിനെന്താ ... എന്റെയൊക്കെ പ്രായത്തിലുള്ള എല്ലാ പെണ്...