March 27, 2020

ആശാരിക്കാവ് : ശങ്കരനെല്ലൂർ വിശേഷങ്ങൾ

ശങ്കരനെല്ലൂരിലെ ചെട്ടിയാംകണ്ടി കാവിനെ ആശാരിക്കാവ് എന്നാണ് നാട്ടുകാർ വിളിച്ചിരുന്നത്

കാവിൽ എല്ലാ ദിവസവും വൈകുന്നേരം വിളക്ക് വെയ്ക്കും. എന്തെങ്കിലും വിശേഷങ്ങളോ നേർച്ചയോ ഉണ്ടെങ്കിൽ കുറച്ച് വെളിച്ചെണ്ണയുമായി കാവിലെത്തും. കാവിനരികിലായി കഴിയുന്ന വീടുകളിലെ ഏതെങ്കിലും ആൺകുട്ടിയായിരിക്കും വിളക്ക് കൊളുത്തുക. കാവിലെ നടയിൽ  വിളക്ക് തെളിഞ്ഞാൽ ശംഖ് മുഴങ്ങും. കാവ് മുറ്റത്തുള്ള  മറ്റ് ദേവസ്ഥാനങ്ങളിലെ തറകളിലും വിളക്ക് തെളിയും. സന്ധ്യാസമയത്ത് എണ്ണയുമായി പോയാൽ ആ തറകളുടെ അരികിൽ  പ്രാർത്ഥിക്കാനായി തനിച്ച് പോകാറില്ല. കാവിൽ ഉഗ്രമൂർത്തികളാണെന്നും സന്ധ്യ കഴിഞ്ഞ് അവിടെ നിൽക്കരുതെന്നും വീട്ടിലെ മുതിർന്നവർ പറഞ്ഞേൽപ്പിച്ചതിനാൽ  കൂടുതൽ നേരം അവിടെ നിൽക്കാതെ പെട്ടെന്ന് തന്നെ തിരിച്ചു വരും.

ഏപ്രിൽ മാസം നാലും അഞ്ചും ആണ് ആശാരി കാവിൽ തെയ്യം. തെയ്യം തുടങ്ങുന്നതിനു കുറച്ചു ദിവസം മുന്നേ ആവശ്യമായ തേങ്ങയും കുരുത്തോലയും പറിക്കാൻ  ചെണ്ടയും കൊട്ടി കാവിൽ നിന്നും കുറച്ചു പേർ പരിസരത്തുള്ള വീടുകളിൽ വരും. പരീക്ഷ കഴിഞ്ഞുള്ള  വേനൽ അവധി ആഘോഷമാകുന്നത്  അന്നു മുതലാണ്. ദൂരെയുള്ള ബന്ധുക്കളൊക്കെ അപ്പോഴേക്കും എത്തിയിരിക്കും. തെയ്യ പറമ്പിൽ എന്തെങ്കിലും കച്ചവടം ചെയ്യാനുള്ള ആലോചനയും ഉണ്ടാകും. ബത്തക്കയോ നാരങ്ങ വെള്ളമോ പ്രൈസ് ബോർഡോ അങ്ങിനെ എന്തെങ്കിലും. കച്ചവടം നടത്താനുള്ള പണത്തിനായി മുൻകൂട്ടി റോഡിൽ നിന്നും ഇടകളിൽ നിന്നും ശേഖരിച്ചു വെച്ച കശുവണ്ടി വിൽക്കും.

വിഷുവിന് പത്തു ദിവസം മുന്നേ ആണ് തെയ്യം. അതിനാൽ തന്നെ പടക്കങ്ങളും അത്യാവശ്യം കിട്ടുമായിരുന്നു. ചില വർഷങ്ങളിൽ പൂരം തുടങ്ങുന്നത് തെയ്യത്തിന്റെ ദിവസങ്ങളിലാണെങ്കിൽ , ബന്ധുക്കളെല്ലാം ഒരുമിച്ച് ചേർന്ന് പൂരത്തിന്റെ അട തയ്യാറാക്കും.

തെയ്യം തുടങ്ങുന്നതിനു ഒരു ദിവസം മുന്നേ  തെയ്യം കലാകാരന്മാർക്ക് വിശ്രമിക്കേണ്ട പന്തൽ തയ്യാറാകാൻ തുടങ്ങും. കാവിലെ വലിയ മരങ്ങളുടെ താഴെയായി ഓലകൊണ്ട് മറച്ച് തയ്യാറാക്കുന്ന പന്തലിനു താഴെ പച്ചോലയും കുരുത്തോലയും വിരിക്കും. ആകാംക്ഷയുടെ ഇതൊക്കെ കണ്ടു കൊണ്ട്  ഒത്തിരി കുട്ടികളുമുണ്ടാകും.

തലേദിവസം രാവിലെതന്നെ ബലൂണും വളകളും മറ്റും വിൽക്കുന്നവർ  സാധനങ്ങളുമായി എത്തിതുടങ്ങും . താൽക്കാലിക പീടികകൾ  പെട്ടന്ന് തന്നെ അവർ തയ്യാറാക്കും. അപ്പോഴേക്കും  ആ പരിസരത്ത് എത്തിച്ചേർന്ന കുട്ടികൾ കച്ചവടക്കാരൻ പുറത്തെടുക്കുന്ന ഓരോ സാധനത്തിന്റെയും വില ചോദിച്ചറിയാൻ ശ്രമിക്കുന്നുണ്ടാകും.

ഉച്ച കഴിഞ്ഞാൽ തെയ്യത്തിന്റെ  വരവറിയിച്ചു കൊണ്ടുള്ള ചെണ്ടകൊട്ട് തുടങ്ങും, തെയ്യം മലയിറങ്ങി വരുന്നു എന്നതാണ് വിശ്വാസം. ചില വർഷങ്ങളിൽ അടിയും മറ്റും നടന്നതിനാൽ ഇത്തിരി പരിഭ്രമത്തോടെ തന്നെയാണ് തെയ്യ ദിവസങ്ങൾ കടന്നു പോയിരുന്നത് .

സന്ധ്യക്ക് വെള്ളാട്ടം ഇറങ്ങാൻ നേരം ആളുകൾ എത്തി തുടങ്ങും. ചുവന്ന ചമയങ്ങളുമായി ഓരോ മൂർത്തികളുടെയും വെള്ളാട്ടം ഇറങ്ങുമ്പോഴേക്കും തെയ്യ പറമ്പിൽ കച്ചവടം തുടങ്ങിയിരിക്കും. ചട്ടി കളിക്കാർ തങ്ങളുടെ വിരിയുമായി ഏതെങ്കിലും ഭാഗത്ത് കൂടും. അതിനിടയിൽ പാൽ ഐസുമായി ഉത്തമേട്ടനും എത്തിയിട്ടുണ്ടാകും.

പൈസ വെച്ചുള്ള ചീട്ടുകളിയോ  ചട്ടികളിയോ നടക്കുന്നതറിഞ്ഞ്  തെയ്യപ്പറമ്പിൽ പോലീസ് എത്താറുണ്ട്. പലപ്പോഴും അത്തരം കളികൾ നടന്നിരുന്നത് പൊയ്യയിൽ ആയിരുന്നു. നിറയെ ആൽമരവും തൂങ്ങിനിൽക്കുന്ന വള്ളികളുമായി കാവിനോട് ചേർന്ന് വയൽ അരികിലുള്ള സ്ഥലമാണ് പൊയ്യ. ഞങ്ങൾ പലപ്പോഴും ക്രിക്കറ്റ് കളിച്ചിരുന്നത് അവിടെയായിരുന്നു.

തെയ്യ രാത്രിയിലെ ആകർഷകമായ ചടങ്ങാണ് വസൂരിമാലയുടെ കുളിച്ചെഴുന്നള്ളത്ത്. പാതിരാവിൽ താഴെയുള്ള തോട്ടിൽ നിന്നും കുളിച്ചൊരുങ്ങി വരുന്ന ദേവിയെ കാണാനായി ഉറക്കമൊഴിഞ്ഞ് ഒത്തിരി പേർ കാത്തു നിൽക്കും.  വഴിയിലെ വീടുകളിൽ ആ സമയം വിളക്കുവച്ച് ദേവിയോടുള്ള ഭക്തിയും ബഹുമാനവും പ്രകടിപ്പിക്കും. വാദ്യഘോഷങ്ങളുടെയും കൂവിവിളികളുടെയും നടുവിൽ ഉയരത്തിൽ ഉറഞ്ഞുതുള്ളി വരുന്ന ദേവിയുടെ കരങ്ങൾ രണ്ടുപേർ ബലിഷ്ഠമായി പിടിച്ചിരിക്കും . ആ കരങ്ങളിലൂടെ ദേവി ഉയരത്തിൽ ഉറഞ്ഞു തുള്ളുന്നത് മെയ് വഴക്കത്തിന്റെ  ആകർഷകമായ കാഴ്ച  തന്നെയാണ് .

ശരീരം ചുറ്റും വലിയ തീപ്പന്തങ്ങൾ അണിഞ്ഞ് ഉയരമുള്ള മുടിയുമായി ഭക്തജനങ്ങളുടെ ഓംകാരം വിളികളോടെ കാവിനെ പ്രകാശമാനമയമാക്കി കൊണ്ട് പുലർച്ചെ നാല് മണിയാകുമ്പോൾ കണ്ഠാകർണ്ണൻ  ഇറങ്ങും. എണ്ണ പകർന്നു കൊണ്ടിരിക്കുന്ന ആ വലിയ തീപന്തങ്ങളുമായി തെയ്യം കാവിനെ വലം വെച്ച്  വരുമ്പോഴേക്കും രാവിലത്തെ തണുപ്പ് മാറിയിരിക്കും. തെയ്യം ശക്തിയായി തുള്ളുമ്പോൾ ചുറ്റും തെറിച്ചുവീഴുന്ന തീ ഗോളങ്ങൾ ആ പുലരിയിൽ തരുന്നത് ഭക്തിയുടെയും സാഹസികതയുടെയും വേറിട്ടൊരു കാഴ്ചയാണ്.

കൈയ്യിലുള്ള നീളൻ വടികളിൽ കയറി നിന്നുകൊണ്ട് കാവ് ചുറ്റി അഭ്യാസം ചെയ്യന്ന ഗുളികൻ തെയ്യമേകുന്ന ആകാംക്ഷയും. ഭക്തരെ സ്നേഹ വാത്സല്യത്തോടെ  മാറോടു ചേർത്തു നിർത്തി പൊട്ടിച്ചിരിക്കുന്ന ശാസ്തപ്പനും കോഴിയുടെ കഴുത്ത്  കടിച്ചു പറിച്ച് രക്തം കുടിക്കുന്ന നരസിംഹ സങ്കൽപമായ വിഷ്ണുമൂർത്തിയും  തെയ്യ ദിവസങ്ങളിലെ ഓരോ അനുഭവങ്ങളാണ്.

നട്ടുച്ചക്ക് വസൂരിമാല ഇറങ്ങുമ്പോൾ നേർച്ചയുള്ളവർ മുല്ല മാല അണിയിക്കാൻ കാത്തു നിൽക്കും. തലേന്ന് രാത്രിയിലെ കുളിച്ചെഴുന്നള്ളത്ത് പോലെ ദേവിയുടെ മുടി നിവരുമ്പോൾ വാദ്യഘോഷങ്ങളോടെ കൂവിവിളികളും ഉണ്ടാകും.  ശരീരം നിറയെ മുല്ല മാല അണിഞ്ഞ ദേവി ചിലപ്പോൾ രോഷത്തോടെ ആൾക്കൂട്ടങ്ങളുടെ നടുവിലേക്ക് ഓടിയടുക്കുമ്പോൾ പേടിക്കാത്തവരുണ്ടാകില്ല. തെയ്യം ക്ഷേത്രം വലം വയ്ക്കുമ്പോൾ കൂവി വിളികളുമായി കുട്ടികളും കൂടെ കാണും. അവസാനം ശിവസങ്കല്പമായ ഭൈരവൻ തെയ്യത്തിന്റെ കാലിൽ വീഴുകയും അനുഗ്രഹം വാങ്ങുകയും ചെയ്യുമ്പോൾ കൂവി വിളികൾ അവസാനിക്കുകയും ദേവി ശാന്തയാകുകയും ചെയ്യും.

സന്ധ്യ ആകുമ്പോഴേക്കും തെയ്യ പറമ്പിൽ ആളൊഴിഞ്ഞിരിക്കും.  കമ്പ്യൂട്ടറൈസ്ഡ് ഐസ് വിൽക്കുന്ന രവിയേട്ടൻ തന്റെ  ഓട്ടോയുമായി നേരത്തെ പോയിട്ടുണ്ടാവും മറ്റ് കച്ചവടക്കാരൊക്കെ സാധനങ്ങളൊക്കെ എടുത്തു വച്ചിട്ടുണ്ടാവും. തെയ്യം കലാകാരന്മാർ തങ്ങളുടെ സാധനങ്ങൾ തോളിൽ തൂക്കി മറ്റൊരു തെയ്യപറമ്പിൽ  പോകാനുള്ള തിരക്കിലായിരിക്കും.

ഭക്തിയും കലയും കളിയും വ്യാപാരവും പ്രണയവും നിറഞ്ഞ ഉത്സവമാണ് കഴിയുന്നത്.  ഓരോ ദൈവവും ഇറങ്ങുന്നത് കാത്ത് രാത്രിയിൽ ഉറങ്ങാതിരിക്കുമ്പോൾ അറിയാതെ വരുന്ന മിഴികളിലെ തളർച്ച മാറ്റുന്നത് തെയ്യത്തിനോടുള്ള ലഹരിയായിരുന്നു.വാടിയ കുരുത്തോലകളും നിലത്തു വീണ ബലൂൺ കഷ്ണങ്ങളും  മാത്രമായി അനാഥമായി നിൽക്കുന്ന ആ തെയ്യ പറമ്പിൽ നിന്നും പുറത്തിറങ്ങുമ്പോഴും അടുത്ത വർഷത്തെ തെയ്യത്തെ കുറിച്ചുള്ള ചിന്തയാകും മനസ്സിൽ.

March 25, 2020

ഡണ്ടിക്കൽ ഷാപ്പ് - ശങ്കരനെല്ലൂർ വിശേഷങ്ങൾ

മറ്റേതൊരു നാടിനെ പോലെയും ശങ്കരനെല്ലൂരിനും ഒരു കള്ളുഷാപ്പുണ്ട്. ഡണ്ടിക്കൽ കുന്നു കയറിയാൽ ഇടതുഭാഗത്തായി കാണാവുന്ന നാടിന്റെ സ്വന്തം ഡണ്ടിക്കൽ ഷാപ്പ്. ഈ ഷാപ്പിന്റെ  കുന്നിറക്കത്തിലൂടെ തന്നെയാണ് ബ്രേക്ക് ഇല്ലാതെ സൈക്കിളുമായി ശങ്കുമാമൻ പലപ്പോഴും പോയിരുന്നത്.

നാട്ടിലെ കള്ള് ചെത്തുകാരുടെ വരുമാന മാർഗ്ഗമായ ഈ ഷാപ്പിനോട് ചേർന്നാണ് ജനാട്ടന്റെ  പീടിക. ചായ കുടിക്കാനും പത്രം വായിച്ച് ലോകവിവരം പറയാനും രാവിലെ തന്നെ അവിടെ പലരും ഒത്തുകൂടും. നാട്ടിലെ ഏതു വാർത്തയും ആദ്യം ചർച്ച ചെയ്യുന്നത് അവിടെയായിരുന്നതിനാൽ വീട്ടിൽ എത്ര നല്ല ചായ വെച്ച് കൊടുത്താലും ആണുങ്ങൾക്ക് ജനാട്ടന്റെ ചായ തന്നെ വേണം. ജനാട്ടന്റെ പാലവിൽ കഴിക്കാനും കുറച്ചുപേർ രാവിലെ ഉണ്ടാകും. ഒരു ചെറിയ പ്ലേറ്റിൽ ഒരുപിടി അവിലിട്ട് അതിനു മീതെ ചൂട് പാലൊഴിച്ച ശേഷം കുറച്ച് പഞ്ചസാര മുകളിൽ വിതറി തയ്യാറാക്കുന്നതാണ് പാലവിൽ .

വീട്ടിൽ മുത്തപ്പന് പയംകുറ്റി വെയ്ക്കുമ്പോഴും, അപൂർവമായി വെള്ളയപ്പം ഉണ്ടാക്കുന്ന അവസരങ്ങളിലും കള്ളു വാങ്ങിക്കാനായി കുട്ടികളെ ഷാപ്പിലേക്ക് പറഞ്ഞയക്കും. വീട്ടിലെ പ്രായമായവർക്കു വേണ്ടി സ്ഥിരമായി വൈകുന്നേരം കുപ്പിയുമായി ഷാപ്പിലേക്ക് പോകുന്ന ചില കുട്ടികളും ഉണ്ടായിരുന്നു. ചിലപ്പോൾ ആ കുപ്പിയിലെ കള്ള് വീട്ടിലെ മറ്റു ചിലർ കുടിക്കുകയും അറിയാതിരിക്കാൻ വെള്ളമൊഴിക്കുകയും ചെയ്യും, ശേഷമുണ്ടാകുന്ന  കലപിലകളും വീടുകളിൽ സാധാരണമാണ്.

നാട്ടിലെ ആസ്ഥാന കുടിയന്മാരും ചീട്ടുകളിക്കാരും ആ ഷാപ്പു പരിസരത്തായുണ്ടാകും. ഷാപ്പിന്റെ  തൊട്ടടുത്തുള്ള പിറുത്തിക്കാടാണ് പലപ്പോഴും ചീട്ടുകളി കേന്ദ്രം. പലരും ഷാപ്പിൽ നിന്നും കുപ്പിയുമായി അവിടേക്ക് പോകുന്നതും തിരിച്ചു വരുന്നതും കാണാം.

പലപ്പോഴും വീട്ടിലെ ചിലരെ അന്വേഷിക്കാനായി  കുട്ടികളെ ഷാപ്പിനരികെ പറഞ്ഞയ്ക്കും. അവിടെയെത്തിയാൽ എന്താ.. എന്ന് അന്വേഷിക്കുന്ന ചിലരുടെ ചോദ്യവും നോട്ടവും. ചീട്ടുകളി സ്ഥലത്താണ് ആളെങ്കിൽ അങ്ങോട്ടേക്ക് വിടില്ല.  ആരെങ്കിലും പോയി വിളിക്കും, ചിലപ്പോൾ പറഞ്ഞേക്കാം പൊയ്ക്കോളൂ എന്ന മറുപടിയായിരിക്കും.

ഉച്ചയാകുമ്പോൾ ഷാപ്പിലെ അടുക്കളയിൽ നിന്നും ഉയർന്നുവരുന്ന ഒരു മണമുണ്ട്. ചില നാടൻ പണിക്കാർ തങ്ങളുടെ ഉച്ചയൂണ് ഷാപ്പിലാണ് പറഞ്ഞു വെയ്ക്കാറ്, നല്ല എരുവുള്ള കല്ലുമ്മക്കായി വറവും  മീൻ മൊളേഷനും കൂട്ടി ചോറ് കഴിക്കാം ആവശ്യമുള്ളവർക്ക് കൂടെ ഇത്തിരി കള്ളും കുടിക്കാം.

വൈകുന്നേരമാകുമ്പോഴേക്കും  പലരും ആ പരിസരത്ത് ഒത്തുകൂടും. സന്ധ്യ കഴിയുമ്പോഴേക്കും ചിലരുടെ കണ്ണുകൾ  ചുവന്നിരിക്കും. കാലുകൾ ശരിയായി ഉറപ്പിക്കാൻ കഴിയാത്തവരും എന്തെങ്കിലും പറഞ്ഞ് ശബ്ദം ഉണ്ടാക്കുന്നവരും കുഴഞ്ഞ വായിൽ പാട്ടു പാടുന്നവരും അങ്ങിനെ  കള്ളും മീനും ചേർന്ന മണവുമായി ആ പരിസരത്തിനാകെ മത്തുപിടിച്ചതായി തോന്നും. ആ സമയങ്ങളിൽ അതിലൂടെ പോകാൻ  കുട്ടികൾക്കും സ്ത്രീകൾക്കും ഇത്തിരി ഭയമാണ് . രാത്രി ഷാപ്പ് അടച്ചാൽ ഉച്ചത്തിൽ സംസാരിച്ചും പാട്ടു പാടിയും ചൂട്ടയും തെളിച്ച് പോകുന്നവർ
നാട്ടുവഴികളിലെ കാഴ്ചയാണ്.

March 24, 2020

മഹാദേവക്ഷേത്രം - ശങ്കരനെല്ലൂർ വിശേഷങ്ങൾ

ശങ്കരമഹാദേവന്റെ പേരിലറിയപ്പെടുന്ന ശങ്കരനെല്ലൂർ അത്ര വലിയ ചരിത്രപ്രസിദ്ധമൊന്നുമല്ല, എങ്കിലും ആ ക്ഷേത്രത്തെക്കുറിച്ച് പഴമക്കാർ പറഞ്ഞിരുന്ന ചിലതുണ്ട്, അത് പ്രധാനമായും  ഒരു കാലത്ത് ദേശത്തിന് പേടി സ്വപ്നമായിരുന്ന ഒരു യക്ഷിയെ കുറിച്ചുള്ള കഥയാണ്. ഇന്നും നാട്ടുകാർ ആ പേര് പറയാൻ ഇഷ്ട്ടപ്പെടാറില്ല, അതിനാൽ തന്നെ ഇവിടെ സൂചിപ്പിക്കുന്നുമില്ല.

ക്ഷേത്ര കുളത്തിൽ കുളിച്ച് അർധരാത്രിയിൽ നാടു മുഴുവൻ ചുറ്റി നടക്കുമായിരുന്നു ആ യക്ഷി തന്റെ നീണ്ടിടം പെട്ട മുടിയുമായി ഓരോ വീട്ടിലും കയറി ചുണ്ണാമ്പ്  ചോദിക്കുമായിരുന്നത്രെ. യക്ഷിയെ പേടിച്ച് പലരും ചിരട്ടയിൽ ചാണകവെള്ളം കലക്കി വീടിനു മുന്നിൽ  വെച്ചിരുന്നു. അങ്ങിനെ ചെയ്താൽ യക്ഷി വരില്ലെന്നായിരുന്നു വിശ്വാസം. രാത്രി ആരും പുറത്തിറങ്ങാതെയായി, നാട്ടുകാരുടെ ദുരിതങ്ങളും ഏറി വന്നു. അവസാനം നാട്ടിലെ പ്രധാനിയായ  ഒരു നമ്പൂതിരി  മന്ത്രവാദം ചെയ്ത് യക്ഷിയെ  ബന്ധിച്ച് ക്ഷേത്രത്തിന് പുറകിൽ കൃഷ്ണന്റെ അടുത്തായി ഒരു സ്ഥാനവും നൽകിയെന്നാണ് കഥ. യക്ഷി കുളിച്ചിരുന്ന ആ  ക്ഷേത്രക്കുളത്തിൽ മൂന്ന് വലിയ കിണറുകളുണ്ടെന്നും  പലപ്പോഴായി പറഞ്ഞു കേട്ടിട്ടുണ്ട്.

പുലർകാലത്ത്  മഞ്ഞ് പൊഴിഞ്ഞു വീഴുന്ന ആ ക്ഷേത്രക്കുളത്തിലാണ് ഞങ്ങൾ കുളിക്കാൻ പോയിരുന്നത്. നീന്തുവാനും നീന്തൽ പഠിക്കുവാനും  ചിലരെ കളിയായി മുക്കുവാനും മുങ്ങി നീന്തുവാനും കുളിക്കാനെന്ന് പറഞ്ഞ് കളിക്കാനായി പോകുന്നവർ .ഓടിവന്ന് കുളത്തിലേക്ക്  ചാടുന്നവരും ചാഞ്ഞുനിൽക്കുന്ന  തെങ്ങിൽ കയറി  കുളത്തിലേക്ക് തുള്ളുന്നവരും  ഒത്തിരിയുണ്ടായിരുന്നു.

ആ ക്ഷേത്രക്കുളത്തിൽ  നീന്തുമ്പോൾ പലപ്പോഴും ആ കിണറുകളെ കുറിച്ച്  ചിന്തിച്ചു പോകും ആ കിണറിന്റെ സ്ഥാനത്തണോ ഇപ്പോഴുള്ളത് എന്ന പരിഭ്രമം. കുളത്തിലെ ഒത്തമധ്യം  കഴിഞ്ഞ് ഇത്തിരി നീന്തിയാൽ ഒരിടത്ത് വെച്ച് ശ്രീകോവിലിലെ വിളക്ക് കാണാം . അവിടെ ഒൻപതു തവണ കൈകൂപ്പി മുങ്ങി ഓം നമശിവായ ചൊല്ലുന്നത് അനിർവചനീയമായ അനുഭവമാണ്.

കുളിച്ചു കയറി തോർത്തുമ്പോഴേക്കും വിറച്ചു തുടങ്ങും, ഈറനുടുത്ത്  ഭഗവാന്റെ മുൻപിൽ തൊഴുകുമ്പോൾ കൈ കുമ്പിളിൽ കിട്ടുന്ന തീർത്ഥവും ചന്ദനവും ചിലപ്പോഴായി കിട്ടുന്ന പായസവും ആസ്വദിക്കാത്തവരുണ്ടാകില്ല.

പടിഞ്ഞാറ് ദർശനമായി നിൽക്കുന്ന മഹാദേവൻ ധ്യാനത്തിലാണ്. തന്റെ  പ്രണയിനിയായ സതിയുടെ വിരഹത്തിൽ  ഏകനായി കഴിയുന്ന മഹാദേവൻ. ആ ക്ഷേത്രവും ക്ഷേത്ര ദർശനവുമേകിയ  പ്രണയവും വിരഹവും ചെറുതല്ല. പലപ്പോഴും  അവിടെ അനുഭവവേദ്യമായത്  ഭക്തിയുടെയും പ്രണയത്തിന്റെയും തന്മയീഭാവമാണ്, രണ്ടും വ്യത്യസ്തമല്ല എന്ന ദർശനമാണ്. ആ ശ്രീകോവിലിനു മുന്നിൽ നിൽക്കുമ്പോൾ അരികിലായി വന്നു ചേരുന്ന പ്രണയവും ആ ക്ഷേത്രത്തിൽ നിന്നും അകലെയായി പോയപ്പോൾ അരികിലായി വന്നു ചേർന്ന വിരഹവും ധ്യാനസ്ഥനായിരിക്കുന്ന ആ ദേവന്റെ പ്രതിഫലനമാകാം.

March 15, 2020

ശങ്കരനെല്ലൂർ വിശേഷങ്ങൾ

ശങ്കരനെല്ലൂരിനെ കുറിച്ചുള്ള ഓർമകളുടെ തുടക്കം വയൽ അരികിലുള്ള ആ തോട്ടിൽ നിന്നാണ്.ആശാരി കാവിൽ കെട്ടിയാടുന്ന വസൂരിമാലയുടെ കുളിച്ചെഴുന്നള്ളത്തിന്റെ തുടക്കവും  അവിടെ നിന്നാണ്.

തെയ്യ ദിവസം അർദ്ധരാത്രിയിൽ കോലധാരി തോട്ടിൽ നിന്നും കുളിച്ച്, മുഖത്തെഴുത്തിനു ശേഷം മുല്ല മാലയും ചുവപ്പ് വസ്ത്രങ്ങളണിഞ്ഞ്, വാദ്യഘോഷങ്ങളോടെ ഉഗ്രരൂപിണിയായി കുട്ടികളുടെ ഉച്ചത്തിലുള്ള കൂവിവിളികളോടെ  തീപന്തത്തിന്റെ വെളിച്ചത്തിൽ അവിടെ നിന്നും ഉയർന്നു തുള്ളിക്കൊണ്ട് കാവിലേക്ക് വരും.ചെറു മീനുകളെ പിടിക്കാൻ തോർത്തുമായി തോട്ടിൽ പോകുമ്പോഴൊക്കെയും ഉറഞ്ഞുതുള്ളി വരുന്ന വസൂരിമാലയുടെ ചിത്രമായിരുന്നു  മനസ്സിൽ.

വെള്ളമൊഴുക്കുള്ള കാലങ്ങളിൽ സ്ത്രീകൾ ആ തോട്ടിൽ തുണി അലക്കാൻ പോകാറുണ്ടായിരുന്നു. പലർക്കും അവരുടേതായ അലക്കു കല്ലും മിച്ചം വരുന്ന സോപ്പ് ഒളിപ്പിച്ചു വെക്കാനുള്ള പൊത്തുകളും അവിടെയുണ്ടായിരുന്നു .

വീട്ടിലെ പെണ്ണുങ്ങൾ അലക്കാൻ പോകുമ്പോൾ കൂട്ടിനു പോയാൽ മീൻ പിടിക്കാനായി തോർത്ത് തരുമായിരുന്നു. അതിനാൽ അലക്കാനായി പെണ്ണുങ്ങളുടെ കൂടെ തോട്ടിൽ പോകുന്നത് കുട്ടികൾക്ക് വലിയ ഇഷ്ടമായിരുന്നു. മീൻ പിടിച്ച് കഴിഞ്ഞ് തിരിച്ചു കൊടുക്കുന്ന തോർത്തിലെ മണ്ണും ചരലും കണ്ട് ഇനി തോർത്തു തരില്ല എന്നു പറഞ്ഞുള്ള ശകാരവും ഒരുപാട് തവണ കേട്ടിട്ടുണ്ട്.

തോട്ടിന്റെ അരികിലാണ് പൊട്ടന്റെ വീട്. തോട്ടിൽ പോകുന്ന സമയങ്ങളിൽ പലപ്പോഴും കുട്ടികൾ പറഞ്ഞിരുന്നത് പൊട്ടൻ ആൾക്കാരെ പിടിക്കാൻ വരുന്ന പേടിപ്പെടുത്തുന്ന കഥകളായിരുന്നു. തോട്ടിലേക്ക് പോകുന്ന വഴി പലപ്പോഴും പൊട്ടനെ കാണാറില്ല. എങ്കിലും, ആ വീടിൻന്റെ പരിസരത്ത് എവിടെയെങ്കിലും പൊട്ടനുണ്ടോ എന്ന്  നോക്കുമായിരുന്നു.

തിരിച്ചു വരുന്ന വഴി അവിടെ എത്താറാകുമ്പോൾ, " പൊട്ടനതാ  ഓടിക്കോ.." എന്ന് കൂടെ ഉള്ളവർ ആരെങ്കിലും പറയുന്നത് കേട്ട് പലപ്പോഴായി ഓടിയത് ഇന്നും ഓർമ്മയാണ്. ഉം ഉം എന്ന് ശബ്ദമുണ്ടാക്കി പൊട്ടൻ നടക്കുന്നതും ഇരിക്കുന്നതും ആ ഓട്ടത്തിനിടയിൽ പലപ്പോഴായി  നെഞ്ചിടിപ്പോടെ കണ്ടിട്ടുണ്ട്.

ശങ്കരനെല്ലൂരിൽ സ്ഥിരതാമസമാക്കിയതിനു ശേഷമാണ് പൊട്ടന്റെ അമ്മ ദച്ചിമി കുഞ്ഞീമയെ കാണുന്നത്. അവരുടെ അച്ഛൻ നാട്ടിലെ ഒരു ജന്മി ആയിരുന്നു എന്ന്  പറഞ്ഞു കേട്ടിട്ടുണ്ട്. ദച്ചിമി കുഞ്ഞീമയുടെ രണ്ട് മക്കളിൽ ഇളയവനാണ് പൊട്ടൻ. മൂത്തയാൾ ശ്രീധരൻ , സുന്ദരനായിരുന്നു, നല്ല സ്വഭാവഗുണമുള്ളയാൾ.
ദുരൂഹമായ ഏതോ കാരണത്താൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച അയാൾ കുറച്ച് കാലത്തിനു ശേഷം മരണപ്പെടുകയായിരുന്നു. ശങ്കരനെല്ലൂരിന്റ ആ ദുരൂഹതയാണ് ഒരു പ്രഹളികയെന്നോണം എന്നും ചിന്തകളിൽ നിറഞ്ഞിരുന്നത്.

ദച്ചിമി കുഞ്ഞീമയും അമ്മമ്മയും കൂട്ടുകാരാണ്. വീട്ടിലേക്ക് വരുമ്പോഴൊക്കെയും  മാധവി അവിടെ ഇല്ലേ .. എന്ന് സ്നേഹത്തോടെയും പരിഭവത്തോടെയും അവർ ഉച്ചത്തിൽ വിളിച്ചു ചോദിക്കുമായിരുന്നു. കൂട്ടുകാരികൾ രണ്ടുപേരും പലതും സംസാരിക്കും,  അമ്മമ്മ പണ്ട് രാത്രിയിൽ ഭാഗവതം വായിക്കുന്നതും, അത് കേൾക്കാനായി ദച്ചിമി കുഞ്ഞീമയുടെ അച്ഛൻ ഉറങ്ങാതെ  കാത്ത് നിൽക്കുന്നതും, അങ്ങിനെ പലതും, എങ്കിലും ആ സംസാരം പലപ്പോഴും ചെന്നെത്താറ് പൊട്ടനിലാണ്. കണ്ണു കാണാത്ത തന്റെ മകന് പൂവു പറിച്ച് കൃഷ്ണ വിഗ്രഹത്തിൽ ചാർത്തുന്നത് വലിയ ഇഷ്ടമാണ് എന്ന് ആ അമ്മ ഒരിക്കൽ പറഞ്ഞിരുന്നു. പൊട്ടനെ കുറിച്ചുള്ള ഇത്തരം സംസാരങ്ങൾ കേൾക്കുന്നതിനിടെ  ഒരിക്കൽ അയാളെ മഹാനുഭാവാ എന്ന് മനസാ വിളിച്ചു പോയിട്ടുണ്ട്.

കൂട്ടുകാരിക്ക് വിശേഷിച്ച് എന്തെങ്കിലും പലഹാരം അമ്മമ്മ കൊടുത്താൽ ഇത് എന്റെ പൊട്ടന് വലിയ ഇഷ്ടമാണ് എന്ന് പറഞ്ഞ്, ചിലപ്പോൾ അവർ അത് പൊതിഞ്ഞു കൊണ്ടുപോകും. തന്റെ മകന്  ഇഷ്ടപ്പെട്ട പലതും  തയ്യാറാക്കി കൊടുക്കാൻ കഴിയുന്നില്ല എന്നുള്ള വിഷമം അവരുടെ വാക്കുകളിൽ പലപ്പോഴും പ്രകടമായിരുന്നു.

അമ്മമ്മ മരിച്ചതിൽ പിന്നെ ദച്ചിമി കുഞ്ഞീമ്മ വീട്ടിലേക്ക് അധികം വരാറില്ല .
ഇടക്കാലത്ത് ആ അമ്മ തന്റെ  മകനെയും കൂട്ടി തൊട്ടടുത്തുള്ള   പീടികയിലേക്ക്  പോകാറുണ്ടായിരുന്നു. ആ പീടികത്തിണ്ണയിൽ ഇരിക്കുമ്പോൾ  അടുത്ത് വരുന്നവരെ തൊട്ടും മണപ്പിച്ചും മനസ്സിലാക്കാൻ അയാൾ ശ്രമിക്കുമ്പോൾ ആ അമ്മയും സഹായിക്കും. അൽപ നേരം അവിടെ ഇരുന്ന് നാട്ടുവർത്തമാനങ്ങൾ പറഞ്ഞതിനു ശേഷം തന്റെ മകനെയും കൂട്ടി പതുക്കെ വീട്ടിലേക്ക് നടന്നു പോകുന്ന പ്രായമായ ആ അമ്മയെ ഒരിക്കലും മറക്കാൻ കഴിയില്ല.

സൊറ -4

എന്താ അമ്മെ ഒരു വിഷമം പോലെ ? ആ... ഞാൻ ഓരോന്നിങ്ങനെ ആലോചിക്കയായിരുന്നു. മെയ് ഒന്നെല്ലേ.. അതിനെന്താ ... എന്റെയൊക്കെ പ്രായത്തിലുള്ള എല്ലാ പെണ്...