October 22, 2013

കൊച്ചുപ്രകുവിന്‍റെ ഇത്തിരി വിശേഷങ്ങള്‍ -പാഠം 1

പാഠം 1:  

  കൊച്ചുപ്രകു ഇന്നു വളര്‍ന്ന്‍ വല്യാളായി. എങ്കിലും ചെറുപ്പത്തിലെ വിശേഷങ്ങള്‍ ഒത്തിരി പറയാനുണ്ട്.

കൊച്ചുപ്രകുവിന് സിനിമ ജീവനായിരുന്നു. എങ്ങിനെയെങ്കിലും പൈസ സംഘടിപ്പിച്ച് ടാക്കീസിലെത്തി പുതിയ സിനിമകള്‍ കണ്ടാലെ കൊച്ചുപ്രകുവിന് സമാധാനമാകൂ. ജയനായിരുന്നു ഇഷ്ടതാരം. വീട്ടിലെത്തിയാല്‍ സിനിമയിലെ ഇടിവെട്ട് സ്റ്റെണ്ട് സീന്‍ തന്‍റെ വക ഒരു അവതരിപ്പക്കലുണ്ട്. അനുജത്തി പുപ്പുമോള്‍  കണ്ണുമിഴിച്ച് ഒക്കെ കാണും, ശേഷം അനിയത്തിയുടെ മുന്‍പില്‍ വല്യ ആളായി കൊച്ചുപ്രകുവിന്‍റെ ഒരു നടത്തമുണ്ട്, എല്ലാവരെയും ഇടിച്ച് താഴെയിട്ട് വരുന്ന സിനിമയിലെ ജയനെപ്പോലെ. ആ നടത്തം പലപ്പോഴും ചെന്നു നില്ക്കാറ് അടുക്കളയിലാണ്. അതിനും ചില കാരണങ്ങളുണ്ട്.

സിനിമ പോലെ കൊച്ചുപ്രകുവിന് ഇഷ്ടപ്പെട്ട  മറ്റൊന്നാണ് ഭക്ഷണം. നാട്ടില്‍ പയറ്റു നടക്കുന്നുണ്ടെകില്‍ കൊച്ചുപ്രകു അവിടെയുണ്ടാകും. ആ താത്പര്യം കണ്ടതിനാലാകാം വീട്ടുകാര്‍ പയറ്റിന് കൊച്ചുപ്രകുവിനെ തന്നെ പറഞ്ഞയക്കും. ഈ പയറ്റ് എന്നു പറഞ്ഞത് വാളും പരിചയും എടുത്തുള്ള അഭ്യാസമല്ല, പണത്തിന് അത്യാവശ്യമുള്ളപ്പോള്‍ പരസ്പര സഹായത്തോടെ പണ്ടു കാലത്ത് നാട്ടില്‍ നടത്തുന്ന പണശേഖരമാണ്.

    മിക്കവാറും ഏതെങ്കിലും ഒരു ചായപ്പീടികയിലാണ് പയറ്റ് നടത്താറ് പതിവ്. ക്ഷണിച്ചവരൊക്കെ നിശ്ചിതമായ ഒരു പണവുമായി അവിടെയെത്തും, കൊടുക്കുന്ന പണം ശേഖരിക്കാനും അത് പുസ്തകത്തില്‍ എഴുതി വെയ്ക്കാനുമായി വേണ്ടപ്പെട്ടവര്‍ ആരെങ്കിലും കാണും . വരുന്നവര്‍ക്കൊക്കെ ഒരു ചായ സല്‍ക്കാരം പതിവാണ്. വെറും ചായ മാത്രമല്ല കേട്ടോ, കടിയായി വിഭവങ്ങള്‍ പലതും ഉണ്ടാകും, ഉപ്പുമാവ്,  ബോണ്ട, സുഗിയന്‍, വട അങ്ങിനെ എന്തെങ്കിലും ഒക്കെ. ചില പയറ്റിലെ വിഭവങ്ങള്‍ ബഹു കേമവുമായിരിക്കും പൊറോട്ടയും  കറിയും മറ്റും   കാണും. ഒരിടത്ത് കൊടുത്ത പണം അത്രയൊ അതിനധികമോ ആയി തിരിച്ചുകിട്ടും. അതിനാല്‍ തന്നെ അന്നത്തെ കാലത്ത് ബാങ്ക് ഡപ്പോസിറ്റ് പോലെയായിരുന്നു  പയറ്റില്‍ കൊടുക്കുന്ന പണം.

 കൊച്ചുപ്രകുവാണ് വീട്ടിനെ പ്രതിനിധീകരിച്ച് പോകാറ് എന്ന്‍ ആദ്യമേ പറഞ്ഞവല്ലോ. പണം കൊടുക്കലൊക്കെ ഒരുതരം കാട്ടിക്കൂട്ടലാണ്, കൊച്ചുപ്രകുവിന്‍റെ ലക്ഷ്യം മറ്റൊന്നാണ് , അത് പയറ്റിലെ ചായക്കടി തന്നെ.



  ചില പയറ്റു കഴിഞ്ഞാല്‍ അങ്കം ജയിച്ചുവരുന്ന ആരോമലെ പോലെ വിജയശ്രീലാളിതനായി കൊച്ചുപ്രകുവിന്‍റെ ഒരു വരവുണ്ട്. അതിനു ശേഷം അനുജത്തി കേള്‍ക്കാനായി ചായക്കടികളുടെ ഒരു വിവരണവും, പുപ്പുമോള്‍ ഒക്കെ കൊതിയോടെ കേട്ടിരിക്കും.


  അപൂര്‍വ്വം ചില പയറ്റു കഴിഞ്ഞാല്‍ പരാജിതനെന്ന പോലെ തലകുത്തനെയാക്കി പതുക്കെ നടന്നു വന്ന് നിരാശയോടെ കൊച്ചുപ്രകു അനുജത്തിയോട്‌ പറയും “വെറും കൊട്ടനവിലാണെടി, റാസ്ക്കല്‍സ്...“, ചിലപ്പോള്‍  “തെണ്ടികള്‍” എന്നും സംബോധന ചെയ്യും.


                                                                                                    തുടരും... 
                                                                                                  പാഠം 2:   

No comments:

Post a Comment

സൊറ -4

എന്താ അമ്മെ ഒരു വിഷമം പോലെ ? ആ... ഞാൻ ഓരോന്നിങ്ങനെ ആലോചിക്കയായിരുന്നു. മെയ് ഒന്നെല്ലേ.. അതിനെന്താ ... എന്റെയൊക്കെ പ്രായത്തിലുള്ള എല്ലാ പെണ്...