വീണ്ടും ഒരു പൂരം കൂടി വന്നെത്തി. വിഷുവിന് മുൻപിലുള്ള പൂരത്തിന് അട പുഴുങ്ങുന്നതാണ് പ്രധാനം. അപ്പോഴേക്കും നാടാകെ കണിക്കൊന്ന പൂത്തു തുടങ്ങിയിരിക്കും. അട പുഴുങ്ങി കാമനെ പറഞ്ഞയക്കുമ്പോൾ മുച്ചിലോട്ട് കാവിലെ മുറ്റത്തായി അലങ്കരിച്ച് വെയ്ക്കുന്ന ചെമ്പകപ്പൂവുകൾ പൂരത്തിന്റെ ഓർമകൾക്കെന്നും ചെമ്പകത്തിന്റെ മണം പകരാറുണ്ട്.
പൂരം എത്ര നേരത്തെ വരുന്നോ അത്രയും സന്തോഷമാണ് . പൂര ദിവസം രാവിലെ പൂരക്കഞ്ഞി തയ്യാറാക്കും. നല്ലവണ്ണം തേങ്ങയിട്ട് തയ്യാറാക്കിയ ആ പച്ചരി കഞ്ഞി ചൂടോടെ ഇലയിൽ വിളമ്പും, കൂടെ കഴിക്കാനായി പരിപ്പും പച്ചക്കായയും ചേർത്തുണ്ടാക്കിയ എരിവില്ലാത്ത കറിയും കാണും.പൂരത്തിന് തുടങ്ങുന്ന അട പുഴുങ്ങൽ വിഷു വരെ നീണ്ടുനിൽക്കും. വിഷു കഴിഞ്ഞാൽ അത്തരത്തിൽ അട പുഴുങ്ങരുതെന്ന വിശ്വാസമുള്ളതിനാൽ കൊതി മാറും വരെ അട കഴിക്കാൻ പലരും ശ്രമിക്കാറുണ്ട് .
അട തയ്യാറാക്കുന്ന ദിവസം ഉപ്പില ചപ്പ് പറിക്കണം ആവശ്യമായ വാഴനാരും വേണം . പലപ്പോഴും സന്ധ്യ കഴിഞ്ഞാണ് അട തയ്യാറാക്കുക.
നല്ലവണ്ണം പൊടിച്ച് വറുത്ത പച്ചരി ചൂടുവെള്ളത്തിൽ കുഴച്ച് ഉരുളകളാക്കിയതിനു ശേഷം കൈയിൽ വെച്ച് പരത്തി അതിനുള്ളിൽ തേങ്ങയും വെല്ലവും നിറച്ച് ഉപ്പിലചപ്പിൽ പൊതിഞ്ഞ് വാഴനാര് കൊണ്ട് കെട്ടി അടുപ്പത്ത് ആവിയിൽ വേവിച്ച് തയ്യാറാക്കുന്നതാണ് പൂരം അട.
വെന്ത് വരുമ്പോഴുള്ള അടയുടെ മണം വിവരണാതീതമാണ്. ചിലർ ആരും, കാണാതെ, വെല്ലത്തിനും തേങ്ങയ്ക്കും പകരമായി അടയ്ക്കുള്ളിൽ ചക്കക്കുരുവോ തോടുള്ള കശുവണ്ടിയോ നിറയ്ക്കും. തിരിച്ചറിയാൻ പ്രത്യേകതരത്തിൽ വാഴനാര് കെട്ടുകയും ചെയ്യും.
പൂരം തുടങ്ങിയാൽ പല വീടുകളിലും പ്രഭാതഭക്ഷണം അടയാണ്. രാത്രി തയ്യാറാക്കിയ അടയ്ക്ക് രാവിലെ വേറെ തന്നെ ഒരു രുചിയാണ് . അട പൊതിഞ്ഞ ഉപ്പില ചപ്പ് പലവട്ടം മണപ്പിച്ചു നോക്കാത്തവരും ചുരുക്കമായിരിക്കും.
അടുത്ത ബന്ധുക്കൾ മരണപ്പെട്ടാൽ വീട്ടുകാർ ആ വർഷം അട തയ്യാറാക്കാറില്ല. കുഞ്ഞുപ്രായത്തിൽ അത്തരം ഒരു വർഷത്തിൽ അടയെ കുറിച്ച് വാതോരാതെ ഞാൻ പറയുന്നത് കേട്ട എന്റെ കുഞ്ഞു സുഹൃത്ത് അവന്റെ വീട്ടിൽ തയ്യാറാക്കിയ അടയുമായി അടുത്ത ദിവസം രാവിലെ എന്റെ അരികിൽ വന്നത് കണിക്കൊന്നയ്ക്കും ചെമ്പക പൂവിനും കൂടെയുള്ള മധുരമായ പൂരത്തിന്റെ ഓർമ്മയാണ്.
No comments:
Post a Comment