April 16, 2020

ശങ്കുമാമൻ - ശങ്കരനെല്ലൂർ വിശേഷങ്ങൾ

നാട്ടിലെ പണ്ടുമുതലേയുള്ള ഒരു മൊബൈല്‍ ബേക്കറിയായിരുന്നു ശങ്കുമാമന്‍. ബന്നും, റൊട്ടിയും, പെട്ടിയപ്പവും, റസ്ക്കും, പലബിസ്ക്കറ്റും മറ്റു പല നാടന്‍ വിഭവങ്ങളും കൊട്ടയിലാക്കി സൈക്കിളിന്‍റെ പുറകില്‍ വെച്ച്  നാട്ടുവഴികളിലൂടെ സൈക്കിളോടിച്ചു  പോകുന്ന അദ്ദേഹം ഒരു നിത്യ കാഴ്ചയാണ്. ബന്നും മറ്റും  വളരെ ഇഷ്ടമായതിനാൽ ആ സൈക്കിളിനെ ചുറ്റിപറ്റി പലപ്പോഴും കുട്ടികളെയും കാണാം.

      ശങ്കുമാമനെ കുറിച്ച് രസകരമായ പല കഥകളും നാട്ടില്‍ പ്രചാരത്തിലുണ്ട്.അത് പ്രധാനമായും ആ സൈക്കിളിനെ കുറിച്ചാണ്,അതിനൊരിക്കലും ബ്രേക്ക് ഉണ്ടാകില്ലത്രേ. നാട്ടിലെ വഴിയാണെങ്കിലോ  നിറയെ കുന്നിറക്കമാണ്. നാട്ടിലെ ഇത്തിരിപോന്ന പിള്ളേരു വരെ ഇത്തിരിയൊന്ന്‍ വളര്‍ന്നെന്നു തോന്നിയാല്‍ ഇന്നലെ വരെ കഴിച്ച ബന്നിനെ മറന്നുകൊണ്ട് ശങ്കുമാമനെ കളിയാക്കി പല കഥകളും പറഞ്ഞു പരത്തുന്നത്  ഒരു സാധാരണ സംഭവമാണ്.

 ഒരിക്കല്‍ ബ്രേക്കില്ലാതെ സൈക്കിളോടിച്ച് നിറുത്തുവാന്‍ വഴിയില്ലാതെ കുന്നിറക്കത്തില്‍ പറക്കുമ്പോൾ, പെട്ടന്നു തോന്നിയ ഒരു ഐഡിയയില്‍ താഴെയുള്ള കിട്ടന്‍ മാഷുടെ വീട്ടുപറമ്പിലെ  കിളയ്ക്കിട്ടിടിച്ചു നിർത്തി കിള (മണ്ണു മതിൽ) തകര്‍ത്തു എന്നതാണ് ഒരു കഥ. ആ സൈക്കിളിടിച്ചു കിള എത്ര മാത്രം തകര്‍ന്നു എന്നു ചോദിക്കാന്‍ ആരും മിനക്കെട്ടിട്ടില്ല.പിന്നീടുള്ള പല ദിവസങ്ങളിലും യാതൊരു രക്ഷയുമില്ലാതെ വരുമ്പോൾ ഈ ഐഡിയ അദ്ദേഹം ഉപയോഗിച്ചു വന്നെന്നും സ്ഥിരം സംഭവം ആയപ്പോള്‍ കിട്ടന്‍മാഷെടുത്തെ വീട്ടുകാരും ശങ്കുമാമനും തമ്മില്‍ വഴക്കായി എന്നുംമറ്റും പലരും പറഞ്ഞു പരത്തി. ശരിയാണോ എന്തോ?

     മറ്റൊരു കഥയിൽ, ഒരു ദിവസം നാട്ടിലെ പ്രശസ്തമായ ഡണ്ടിക്കൽ ഷാപ്പിലെ  കുന്നിറക്കത്തില്‍ സാധാരണപോലെ ശങ്കുമാമന്‍ സൈക്കിൾ  പറപ്പിച്ചു വിടുകയായിരുന്നു. കുറച്ചൊന്നു കഴിഞ്ഞപ്പോളാണ് ബ്രേക്ക് തീരെയില്ലെന്ന സത്യം അദ്ദേഹം മനസ്സിലാക്കിയത്.
കുന്നിറക്കത്തിനു താഴെ റോഡിന്‍റെ വളവിനനുസരിച്ച്  സൈക്കിള്‍ വളയ്ക്കാതെ അദ്ദേഹം നേരെ വിട്ടു. മുന്‍പിലെ താഴ്ചയുള്ള പറമ്പില്‍ സൈക്കിള്‍ ചെന്നു വീണതും കണ്ടു നിന്നവരൊക്കെ ഓടിച്ചെന്നു നോക്കി.
താഴെ സൈക്കിള്‍ വീണുകിടക്കുന്നു.
പക്ഷെ ശങ്കുമാമനെ കാണാനില്ല.
നാട്ടുകാരൊക്കെ അന്യോന്യം പിറുപിറുക്കവേ, ആരോ ഒരാൾ കശുമാവിന്‍ കൊമ്പില്‍ പിടിച്ചു തൂങ്ങി നിൽക്കുന്ന ശങ്കുമാമനെ കണ്ടു. ആ കൊമ്പില്‍ പിടിക്കാമെന്ന് കണക്കുകൂട്ടിയാണത്രെ മൂപ്പര്‍ സൈക്കിള്‍ നേരെ വിട്ടത്!!!

     ശങ്കുമാമനെ കുറിച്ചുള്ള  മറ്റൊരു കഥ എന്തെന്നാല്‍ സൈക്കിളിന്‍റെ വേഗത നിയന്തിക്കാന്‍ കഴിയാതെ വന്നപ്പോള്‍ കുന്നിറക്കത്തില്‍ മൂപ്പര്‍ എഴുന്നേറ്റു നിന്നു എന്നതാണ്.നല്ല ഉയരമുള്ള ആളായതിനാല്‍ സൈക്കിള്‍ അതിന്‍റെ വഴിക്ക് അങ്ങിനെയങ്ങ്  പോയി... അങ്ങേര്  രക്ഷപ്പെട്ടു. ഇനിയും ഇതു പോലെ എന്തൊക്കെ കേള്‍ക്കാനിരിക്കുന്നു... ശങ്കരനെല്ലൂർ വിശേഷങ്ങൾ അങ്ങിനെയൊന്നും തീരില്ല...

No comments:

Post a Comment

സൊറ -4

എന്താ അമ്മെ ഒരു വിഷമം പോലെ ? ആ... ഞാൻ ഓരോന്നിങ്ങനെ ആലോചിക്കയായിരുന്നു. മെയ് ഒന്നെല്ലേ.. അതിനെന്താ ... എന്റെയൊക്കെ പ്രായത്തിലുള്ള എല്ലാ പെണ്...