May 23, 2020

പൊയ്യ - ശങ്കരനെല്ലൂരിലെ ക്രിക്കറ്റ്

നിറയെ പൃത്തികളുള്ള (കശുമാവുകളുള്ള)  ഒരു സ്ഥലമാണ് പൊയ്യ. ഞങ്ങൾ കളിക്കുന്ന റോഡിൽ നിന്ന് അടുത്താണെങ്കിലും ആ കാലമത്രയും പൊയ്യയിൽ കളിക്കുന്നതിനെ കുറിച്ച് ഞങ്ങളാരും ചിന്തിച്ചിരുന്നില്ല.  

ടെസ്റ്റ് ക്രിക്കറ്റ് വരെ കളിച്ചു കൊണ്ടിരുന്ന പഞ്ചായത്ത് റോഡിലൂടെ കടന്നു പോകുന്ന  വണ്ടികളുടെയും ആൾക്കാരുടെയും എണ്ണം ദിനംപ്രതി കൂടി വരുന്നുണ്ടായിരുന്നു. നാട്ടുകാരിൽ പലരും കളി സ്ഥലത്തിന് അടുത്തെത്തുമ്പോൾ ഇത്തിരി പരിഭ്രമത്തോടെയായിരുന്നു നടന്നിരുന്നത്. ബോളിൻ്റെ അടി കിട്ടുമോ എന്നുള്ള ഭയം പലർക്കുമുണ്ടായിരുന്നു. ചിലർക്കൊക്കെ അടി കിട്ടിയതിനാൽ തന്നെ ആ ഭാഗത്തെത്തുമ്പോൾ എല്ലാവരും ഒന്ന് കരുതി നിൽക്കാറുണ്ട്. എന്നാൽ ഇതൊന്നും ഗൗരവമായി ചിന്തിക്കാതെ പതുക്കെ പോകുന്ന അപൂർവം ചിലരുടെ കൈ പിടിച്ച് പലപ്പോഴും ഞങ്ങൾക്ക്  വേഗത്തിൽ നടത്തിക്കേണ്ടി വരാറുണ്ട്. ഇത്തരത്തിൽ നാട്ടുകാർക്കും ഞങ്ങൾക്കും അസൗകര്യം ഏറി വന്നതിനാൽ കളിസ്ഥലം മാറ്റാനായി എല്ലാവരും ആഗ്രഹിച്ചു.

പൊയ്യയിലുള്ള പൊട്ടക്കിണറ്റിൻ്റെ പേരും  പറഞ്ഞു  ചെറുപ്പം തൊട്ടേ വീട്ടുകാർ ആ ഭാഗത്തേക്ക് പോകാൻ അനുവദിക്കാറില്ലായിരുന്നു. ആ കടമ്പ ഒരു വിധം ഞങ്ങൾ വിജയകരമായി കടന്നു.

അങ്ങിനെ പൊയ്യയിൽ കളി തുടങ്ങി.

ഒരു ഭാഗത്ത് കല്ലുകൊണ്ട് കെട്ടിയ ചെറിയ ഒരു കുളം, തൊട്ടപ്പുറം പടർന്നുപന്തലിച്ച പേരാൽ അതിന് അരികിലായി കുറ്റിച്ചെടികൾ നിറഞ്ഞ ആൽത്തറ, മുന്നിൽ നീണ്ടുനിൽക്കുന്ന വയൽ, വയലരികിൽ ഖാദർക്കായുടെ പൂട്ടിയിട്ട പഴയ പീടിക എല്ലാം കൊണ്ട് പൊയ്യ മനോഹരമായിരുന്നു.

മഴക്കാലത്ത് മാത്രം വെള്ളം നിറഞ്ഞു നിൽക്കുന്ന കുളവും നിറയെ വള്ളികളുള്ള പേരാലും പൊയ്യയെ തീർത്തും വ്യത്യസ്തമാക്കുകയായിരുന്നു. 

ഇത്തരത്തിൽ ഒരു കുളം അവിടെ എങ്ങിനെ വന്നു, ആശാരി കാവുമായി ബന്ധപ്പെട്ടതാണോ? ആൽത്തറ പഴയ കാലത്ത്  നാട്ടുകൂട്ടം നടത്താൻ പണിതതാണോ ?  ഇത്തരത്തിൽ  ഒരുപാട് സംശയങ്ങൾ അന്നും ഇന്നും പൊയ്യ അവശേഷിപ്പിക്കുന്നുണ്ട്.

റോഡിലേതു പോലെ തൊട്ടടുത്ത് പറമ്പത്ത് ബോളടിച്ചാൽ ഔട്ട് ആവുന്ന രീതിയില്ലാത്തതിനാൽ എല്ലാവരും മനസ്സറിഞ്ഞ് തന്നെ പൊയ്യയിൽ ബാറ്റ് ചെയ്തു. അതി മനോഹരമായ ഷോട്ടുകൾ ബാറ്റുകളിൽ നിന്ന് വന്നപ്പോൾ ബോൾ പൊട്ടകിണറ്റിൽ പോകുന്നത് പ്രധാന പ്രശ്നമായി തീർന്നു. ഒരാളെ അതിനരികിൽ നിർത്തിയെങ്കിലും പലപ്പോഴും ഫീൽഡറെ മറികടന്ന് ബോൾ കിണറ്റിൽ വീഴാറുണ്ടായിരുന്നു. ആദ്യമൊക്കെ ആ പെട്ടകിണറ്റിൽ ഇറങ്ങാൻ കിണറ്റിൽ ഇറങ്ങി പരിചയമുള്ള ചിലരു തന്നെ വേണമായിരുന്നു. കുറച്ച് ദിവസത്തിനുള്ളിൽ തന്നെ ഞങ്ങളുടെ ടീമിലെ പലരും കിണറ്റിലിറങ്ങാനുള്ള പരിശീലനം നേടിയെടുത്തു. പലപ്പോഴും ഒരു ബോളെടുക്കാൻ ഒന്നിൽ കൂടുതൽ പേർ പൊട്ട കിണറ്റിൽ ഇറങ്ങാൻ തുടങ്ങി. ഒടുവിൽ വീട്ടിലെ കിണറ്റിൽ ഇട്ടിരുന്ന വല ആ പൊട്ട കിണറ്റിന് വിരിച്ച് ആ പ്രശ്നം പരിഹരിച്ചു. 

ചാറൽ മഴയിൽ പൊയ്യയിൽ കളിക്കാൻ നല്ല രസമാണ്. മഴ കനത്താൽ എല്ലാവരും ഓടി ഖാദർക്കായുടെ പീടികയിൽ കയറും. അങ്ങിനെയുള്ള ഒരു ദിവസമാണ് ഷിമിത്തും പൊന്നുവും ആദ്യമായി അവിടെ കളിക്കാനായി വന്നത്. വല്ലപ്പോഴും മാത്രം കളിക്കാനായി വരുന്നവരാണ് രണ്ടുപേരും. പഞ്ചായത്ത് റോഡിൽ കളിക്കുമ്പോഴും അങ്ങിനെയായിരുന്നു. കളിക്കാൻ വന്നാൽ ആദ്യം തന്നെ ബാറ്റും ബോളും വേണമെന്ന ഇവരുടെ ആഗ്രഹം ഞങ്ങളാരും എതിർക്കാറുമില്ല. അങ്ങിനെയെങ്കിലും അടുത്ത ദിവസവം അവർ കളിക്കാൻ വരട്ടെ എന്നായിരുന്നു ഞങ്ങൾക്ക്. പക്ഷേ ഞങ്ങൾ എന്തു ത്യാഗം ചെയ്താലും പിന്നീട് ഒന്നു രണ്ടു മാസം കഴിഞ്ഞേ രണ്ടുപേരെയും ആ ഭാഗത്ത് കാണാറുള്ളു.

അന്ന് മഴച്ചാറലേറ്റ് എല്ലാവരും പീടികയിൽ കയറി നിൽക്കുകയായിരുന്നു. പീടികത്തിണ്ണയിൽ ഇറ്റ് വീഴുന്ന മഴത്തുള്ളിയോടൊപ്പം ഷിമിത്തിന് ഒരു ആശയം തോന്നി. അവൻ  ഞങ്ങളോട് അത് പറഞ്ഞു .

"നമുക്ക് ഈ പീടിക ഓലമേയാം അല്ലെങ്കിൽ പ്ലാസ്റ്റിക് ഷീറ്റ് ഇടാം പിന്നെ ഒരു കാരംബോഡ് വാങ്ങി വെയ്ക്കണം. ഇടക്ക് വന്ന് കാരംസ് കളിക്കാം."

അപ്പാൾ പൊന്നു പറഞ്ഞു.

"ഒരു സെക്കൻഡ് ഹാൻഡ് ടിവിയും വാങ്ങാം വിനോജേട്ടനോട് പറഞ്ഞ്  കേബിൾ വലിക്കാം."

രണ്ടു പേരും കൂടി അങ്ങിനെ പറഞ്ഞ് പറഞ്ഞ്  ഖാദർക്കാൻ്റെ പീടിക ഞങ്ങളുടെ  ക്ലബ് ആക്കി മാറ്റി.

നാളെ മുതൽ നമുക്ക് ഇതിനുള്ള പരിപാടികൾ തുടങ്ങണം എന്ന് രണ്ടു പേരും കൂടി പറഞ്ഞു.

ഇരുവരും പറയുന്നത് എല്ലാവരും വാപൊളിച്ചു കേട്ടു നിന്നു. ഇത്രനാളും ഇവിടെ കളിച്ചിട്ടും ഞങ്ങൾക്കിത്  തോന്നിയില്ലല്ലോ എന്ന് പലരും ചിന്തിച്ചു.  കാരം ബോർഡ്, കേബിൾ ടിവി, ക്ലബ് തുടങ്ങിയ വലിയ സ്വപ്നങ്ങളുമായാണ് ആ ദിവസം പലരും കളി കഴിഞ്ഞ് മടങ്ങിയത്.

പുതിയ  സ്വപ്നങ്ങളുമായി എല്ലാവരും അടുത്ത ദിവസം ഷിമിത്തിനെയും പൊന്നുവിനേയും കാത്തു നിന്നു. അന്ന് രണ്ടുപേരും വന്നില്ല. പ്രതീക്ഷിച്ചെങ്കിലും  അടുത്ത ദിവസവും വന്നില്ല. പിന്നീട്  ഇരുവരേയും പൊയ്യയിലേക്ക് കണ്ടതേയില്ല. കാരം ബോർഡും കേബിൾ ടിവിയും ക്ലബ്ബും ഒരു സ്വപ്നം മാത്രമാണെന്നുള്ള യാഥാർത്ഥ്യം കുറച്ച് ദിവസത്തിനകം  എല്ലാവർക്കും അംഗീകരിക്കേണ്ടതായി വന്നു.

റോഡിൽ കളിക്കാൻ നാണിച്ചിരുന്ന മുതിർന്ന പലരും പൊയ്യയിൽ സ്ഥിരമായി കളിക്കാൻ വന്നിരുന്നു. അടിച്ച ബോൾ പൃത്തികളുടെ ഇടയിൽ പോയാൽ കണ്ടെത്താൻ ഇത്തിരി പ്രയാസമായിരുന്നു. സ്ഥിരമായി അവിടേക്ക് അടിച്ചാൽ ബാറ്റ് ചെയ്ത ആൾ തന്നെ ബോൾ കണ്ടേത്തേണ്ട അലിഖിത നിയമം ഇടക്കാലത്തായി വന്നു.

സന്ധ്യ കഴിയുന്നതു വരെ ഞങ്ങൾ പൊയ്യയിൽ കളിച്ചിരുന്നു.  കളിക്കിടെ ദാഹിച്ചാൽ അടുത്തുള്ള ധനേച്ചിയുടെയോ സോമേട്ടൻ്റെയോ വീട്ടിലേക്ക് പോകുമായിരുന്നു. പലപ്പോഴും പൃത്തിക്കാട്ടിൽ പോയ ബോൾ കണ്ടെത്തുള്ള വെളിച്ചമില്ലാത്തതിനാൽ  ബോൾ അവിടെ ഉപേക്ഷിച്ചായിരുന്നു വീട്ടിലക്ക് മടങ്ങിയിരുന്നത്.

കളിക്കിടെ വള്ളികളിൽ പിടിച്ച് ആടുന്നതും ചിലപ്പോൾ തമ്മിൽ കൂട്ടിമുട്ടുന്നതും പൊയ്യയിലെ മനോഹരമായ ഓർമകളാണ്. പൊയ്യയിലെ പിച്ചിന് നടുക്ക് സ്ഥലമുടമ തെങ്ങും തൈ നടുന്നതു വരെ ഞങ്ങളവിടെ കളി തുടർന്നു. പലരും പറഞ്ഞതു പോലെ ഞങ്ങളുടെ നെഞ്ചത്തു തന്നെയായിരുന്നു അങ്ങേര് തെങ്ങും തൈ നട്ടത്. പഞ്ചായത്ത് റോഡിലേക്ക് തന്നെ ഞങ്ങളുടെ കളി വീണ്ടും മാറി. എങ്കിലും പലപ്പോഴും പൊയ്യയിൽ പോയി അവിടെ കളിക്കാനാവുമോ എന്ന് ഞങ്ങൾ നോക്കാറുണ്ടായിരുന്നു. ഇന്നും അത് പലരും തുടരുന്നു.

..............................................................

അടിക്കുറിപ്പ് :

മനോഹരമായ ഒരു കാലത്തെ ചില നിമിഷങ്ങളെ മാത്രം ഓർത്തെടുത്താണ് ഇവിടെ. വിട്ടു പോയ പലതും ഉണ്ടാകാം. ഷിബി, ജിത്തു, സജിത്ത്, കുട്ടൻ, കുട്ടപ്പൻ, ദിതീഷ്, ഷിമിത്, പൊന്നു, ഷിജു, ചോട്ടു, ജിതുവേട്ടൻ, സുജുവേട്ടൻ, രഞ്ജിത്, ജസീബ്, നിധി, രാഗേഷ്, സുഗേഷ്, ശ്രീപേഷ്, വിനീഷ്, സജിൻ, മനീഷ്, ടിട്ടു, കുഞ്ചു പിന്നെ ജൂനിയേർസായ യദു, അപ്പു, അക്ഷയ്, രോഷിത്, ഉണ്ണി, നന്ദു ഒക്കെ ചേർന്നതായിരുന്നു ശങ്കരനെല്ലൂരിലെ ക്രിക്കറ്റ് ദിനങ്ങൾ. ഇനി ഒരിക്കൽ തിരിച്ചു കിട്ടുമെന്ന് ആഗ്രഹിക്കാൻ പോലുമാകാത്ത മനോഹരമായ ആ ദിവസങ്ങൾ ഓർമയിലുടെ വീണ്ടെടുക്കാനുള്ള ഒരു ശ്രമമായിരുന്നു ശങ്കരനെല്ലൂരിലെ ക്രിക്കറ്റ് വിശേഷങ്ങൾ.

No comments:

Post a Comment

സൊറ -4

എന്താ അമ്മെ ഒരു വിഷമം പോലെ ? ആ... ഞാൻ ഓരോന്നിങ്ങനെ ആലോചിക്കയായിരുന്നു. മെയ് ഒന്നെല്ലേ.. അതിനെന്താ ... എന്റെയൊക്കെ പ്രായത്തിലുള്ള എല്ലാ പെണ്...