May 03, 2020

സ്വാതി ക്രിക്കറ്റ് ടീം - ശങ്കരനെല്ലൂർ വിശേഷങ്ങൾ

ആ ഒരു ദിവസം റോഡരികിലെ പിറുത്തി കൊമ്പിൽ തൂക്കിയിട്ട ബോർഡോടു കൂടി സ്വാതി ക്രിക്കറ്റ് ടീം ഔദ്യോഗികമായി ശങ്കരനെല്ലൂരിൽ സ്ഥാപിതമായി. കളിക്കുന്നതിനിടയിൽ റോഡിലൂടെ പോകുന്നവർക്ക് ഞങ്ങൾ സമ്മാനക്കൂപ്പൺ മുറിച്ചു കൊടുത്തു. അഞ്ച് രൂപയായിരുന്നു ഒരു കൂപ്പണിന്റെ വില.

പലരും ഒന്നിൽ കൂടുതൽ കൂപ്പൺ വാങ്ങി, പക്ഷെ അതൊന്നും ഒന്നാം സമ്മാനമായ ക്ലോക്ക് മോഹിച്ചായിരുന്നില്ല.

എങ്കിലും ചിലർ, ഇത് ഏത് ടീം എന്ന് പരിഹാസത്തോടെ ചോദിച്ചു. ചോദിച്ചവരോടൊക്കെ അത് നോക്കൂ മനുഷ്യാ... എന്ന രീതിയിൽ തൂക്കിയിട്ടിരുന്ന ആ ബോർഡ് അഭിമാനത്തോടെ ഞങ്ങൾ ചൂണ്ടി കാണിച്ചു കൊടുത്തു.

ആശാരി കാവിലെ തെയ്യ ദിവസങ്ങളിൽ കഴിയുന്നത്ര കൂപ്പണുകൾ വിറ്റു. അവശേഷിക്കുന്ന കൂപ്പണുമായി നാടാകെ നടന്നു. കുറ്റിപ്പുറത്തെ തുണിമില്ലിലും  മരമില്ലിലും ഞങ്ങൾ കയറിയിറങ്ങി.

അങ്ങിനെ ആ ദിവസം വന്നെത്തി. നറുക്കെടുപ്പ് ഗംഭീരമായി നടന്നു. നറുക്ക്  കിട്ടിയവരുടെ വീടുകൾ തേടിപ്പിടിച്ച് സമ്മാനങ്ങൾ എത്തിച്ചു. കൈയ്യിൽ അത്യാവശ്യം പൈസയായി. ഞങ്ങൾ  കണ്ണൂരിലേക്ക് ബസ് കയറി. വൈകുന്നേരം ആയപ്പോൾ രണ്ടു ബാറ്റും ടെന്നീസ് ബോളുമായി അഭിമാനത്തോടെ നാട്ടിൽ തിരിച്ചെത്തി. കൈയ്യിൽ അവശേഷിച്ചിരുന്ന പൈസയ്ക്ക് ഒരു കലക്കൻ പാൽപ്പായസവും വെച്ചു.

കളി വീണ്ടും ഉഷാറായി. പുതിയ ബാറ്റ് കിട്ടിയതിനാൽ സജിത്ത് അടിക്കുന്ന സിക്സിന് ചന്തം കൂടി. പലപ്പോഴും ബോൾ എടുക്കാൻ ആശാരിക്കാവ് വരെ പോകേണ്ടതായി വന്നു.

സ്കൂൾ ഉള്ള ദിവസങ്ങളിൽ എല്ലാ വൈകുന്നേരങ്ങളിലും ഞങ്ങൾ കളിക്കും. പക്ഷെ പരീക്ഷ തുടങ്ങിയാൽ കളിക്കാറില്ല.

പരീക്ഷയുടെ അവസാന ദിവസം എങ്ങിനെയെങ്കിലും അത് കഴിയാനുള്ള തിടുക്കമായിരിക്കും. രാവിലെയാണ് പരീക്ഷയെങ്കിൽ ഉച്ചയ്ക്ക് വന്ന ഉടനെ കളി തുടങ്ങും.

ചില വർഷങ്ങളിൽ പരീക്ഷകൾ ഉച്ചയ്ക്കായിരുന്നു. അവസാന ദിവസം  പരീക്ഷയ്ക്ക് പോകുന്ന നേരം  കൊതിയോടെ കാണുന്നത് രാവിലെ പരീക്ഷ കഴിഞ്ഞവർ  കളിക്കാൻ തുടങ്ങുന്നതാണ്. അപ്പോൾ തന്നെ പറഞ്ഞേൽപ്പിക്കും

നാലു മണി ആകുമ്പോഴേക്കും ഞാൻ എത്തും, ഒരു ടീമിൽ ഇട്ടോളൂ.

അവസാന ദിവസത്തെ പരീക്ഷയൊക്കെ ഒരു എഴുതി തീർക്കലാണ്. അടുത്ത കളി  തുടങ്ങുമ്പോൾ ടീമിൽ ഇല്ലെങ്കിൽ ഒരു കളി കഴിയുന്നതുവരെ കാത്തുനിൽക്കേണ്ടതായി വരും.

സ്കൂൾ പൂട്ടിയാൽ മുഴുവൻ സമയവും റോഡിൽ തന്നെയാണ് .  രാവിലെ തുടങ്ങിയ കളി വൈകുന്നേരം വരെ തുടരും. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ മാത്രം എല്ലാവരും ഒന്ന് വീട്ടിൽ പോയി വരും. സന്ധ്യകഴിഞ്ഞ് ബാറ്റിന് കൊള്ളാൻ ബോൾ കാണാതാവുന്ന സമയം വരെ കളിക്കുമായിരുന്നു.

ചില ദിവസങ്ങളിൽ രാവിലെ  ആറുമണിക്ക് തന്നെ കളി തുടങ്ങിയിരുന്നു. ഞങ്ങൾ കളിക്കുന്നത് കണ്ട്  തലേന്ന് സന്ധ്യക്ക് പണി കഴിഞ്ഞ് വീട്ടിലേക്ക് പോയിരുന്നവർ പിറ്റേന്ന് രാവിലെ പണിക്കു പോകുമ്പോഴും അത് തന്നെ കണ്ട് ഇന്നലെ വീട്ടിലൊന്നും പോയില്ലെ എന്ന് പലപ്പോഴും ചോദിച്ചിരുന്നു.

ദിതീഷ് കളിക്കാൻ വന്നാൽ സിക്സ് ലൈനിൽ അവൻ തന്നെയായിരുന്നു ഫീൽഡ് നിന്നിരുന്നത്. അത്യാവശ്യം നീളം ഉള്ളതിനാൽ ഒരുവിധം ഉയരത്തിൽ പോകുന്ന ബോളാക്കെ അവൻ തടുത്ത് വെയ്ക്കുമായിരുന്നു.

ആ ഒരു ദിവസം കുട്ടപ്പൻ എന്തോ നല്ല ഫോമിൽ ആയിരുന്നു. നല്ലൊരു ഫാസ്റ്റ് ബോളിൽ അവൻ അടിച്ച ഷോട്ട് നേരെപോയി കൊണ്ടത് അവന്റെ മാമനായ ആനന്ദൻ മാഷെ വീട്ടിലെ രണ്ടാമത്തെ നിലയിലെ ബൾബിനായിരുന്നു. കാര്യങ്ങൾ അമ്മാവനും മരുമകനും കൂടി ആയിക്കൊള്ളട്ടെ എന്നു കരുതി ഞങ്ങൾ എല്ലാവരും അവിടെ നിന്നും മുങ്ങി. ബാറ്റ് പിടിച്ചിരുന്ന കുട്ടപ്പൻ തിരിഞ്ഞു നോക്കുമ്പോൾ ആരെയും കണ്ടില്ല. പലരും പല വഴിക്ക് ഓടുകയായിരുന്നു. അന്ന് തനിച്ചാാക്കി പോയതിൽ അവന് ഒത്തിരി  പരിഭവം ഉണ്ടായിരുന്നു. എന്തോ ആ സമയത്ത് അതൊന്നും  ചിന്തിക്കാൻ ആർക്കും കഴിഞ്ഞില്ല.

കാര്യങ്ങൾ ഭംഗിയായി അങ്ങിനെ നടക്കുമ്പോൾ ഒരു ദിവസം സജിത്ത് വന്ന് ഒരു കാര്യം പറഞ്ഞു.

ഞാൻ ഒരു ടീമിനെ മാച്ച് വിളിച്ചിട്ടുണ്ട്.

ഏത് ടീമിനെ?  ഞങ്ങൾ ചോദിച്ചു

അവൻ പറഞ്ഞ ഉത്തരം കേട്ട് എല്ലാവരും ഒന്ന് ഞെട്ടി.

ആ പേര്  ഞങ്ങളുടെ മനസ്സിൽ തങ്ങി നിന്നു

"കോക്കോടൻ  ടീം"

കളി  തുടരും...

1 comment:

സൊറ -4

എന്താ അമ്മെ ഒരു വിഷമം പോലെ ? ആ... ഞാൻ ഓരോന്നിങ്ങനെ ആലോചിക്കയായിരുന്നു. മെയ് ഒന്നെല്ലേ.. അതിനെന്താ ... എന്റെയൊക്കെ പ്രായത്തിലുള്ള എല്ലാ പെണ്...