വീണ്ടും ഒരു ജൂൺ മാസം... അത് ഇംഗ്ലീഷ് വർഷം 2000 ആയിരുന്നു.
എപ്പോഴത്തെയും പോലെ മഴക്കാലത്തോടെ തന്നെ സ്കൂൾ കാലവും തുടങ്ങി. രണ്ടു മാസം നീണ്ട വേനൽ അവധിയിൽ വിശ്രമമില്ലാതെ കളിച്ചു നടക്കുകയായിരുന്നെന്ന് ആൺകുട്ടികളെ കണ്ടാൽ എളുപ്പം തന്നെ മനസ്സിലാകുമായിരുന്നു.
അവധിക്കാലത്ത് കളിച്ച മാച്ചുകളും വിഷുവിന് കിട്ടിയ കൈനീട്ടങ്ങളും കൂട്ടുകാരോട് പറയാമെന്നല്ലാതെ സ്കൂൾ തുറക്കുന്നത് ആൺകുട്ടികളെ സംബന്ധിച്ച് അത്ര ഇഷ്ടമുള്ള കാര്യമായിരുന്നില്ല. പക്ഷെ പെൺകുട്ടികളുടെ കാര്യം പലപ്പോഴും അങ്ങിനെ ആയിരിക്കില്ല. വീട്ടിൽ നിന്നാൽ അത്യാവശ്യം പണിയെടുക്കേണ്ടി വരുമെന്നതിനാൽ സ്കൂളിൽ വരുന്നത് തന്നെയായിരിക്കും അവർക്ക് ആശ്വാസം.
അവധിക്കാലത്ത് വീട്ടിൽ നിന്ന് ഒന്നോ രണ്ടോ കറി വെയ്ക്കാൻ പഠിച്ചതിൻ്റെ അഹങ്കാരമാണോ എന്നറിയില്ല രണ്ടു മാസം കൊണ്ട് ചില പെൺകുട്ടികയുടെ പെരുമാറ്റത്തിലും ഒരു അപരിചിതത്വം പ്രകടമായിരുന്നു.
അങ്ങിനെ പുതിയ പാഠപുസ്തകങ്ങളും നോട്ടുപുസ്തകങ്ങളുമായി ഒൻപതാം ക്ലാസ് ഞങ്ങളുടെ മുന്നിൽ തുറക്കപ്പെട്ടു.
പാതിരിയാട് സ്കൂളിലേക്ക് കയറിയാൽ ഇടതുഭാഗത്തെ വരാന്തയിലായി കാണുന്ന രണ്ടാമത്തെ മുറിയാണ് 9A. സ്കൂളിലേക്ക് വരുമ്പോൾ റോഡിൽ നിന്നും നോക്കിയാൽ ജനാലകളിലൂടെ ക്ലാസ് മുറി കാണാനും കഴിയും.
തങ്ങൾക്കിഷ്ടപ്പെട്ട ബെഞ്ചിൽ ഇഷ്ടപ്പെട്ട സ്ഥാനത്ത് ഇരിക്കണമെന്നതിനാൽ ആൺകുട്ടികളിൽ പലരും നേരത്തെ തന്നെ എത്തി തങ്ങളുടെ സ്ഥാനം ഉറപ്പിച്ചിരുന്നു. ആദ്യ ദിവസം നേരം വൈകി വരുന്ന പലരും മനസ്സില്ലാമനസ്സോടെ മുൻ ബെഞ്ചിലേക്ക് തള്ളപ്പെടുകയായിരുന്നു. ഇതിനൊക്കെ പ്രധാന കാരണം അനന്തൻ മാഷുടെ കണക്ക് ക്ലാസ് തന്നെയായിരുന്നു. മുന്നിലത്തെ ബെഞ്ചിൽ ഇരുന്ന് മാഷിൻ്റെ ക്ലാസ്സ് കഴിച്ചുകൂട്ടേണ്ടതിനെപ്പറ്റി ഞങ്ങളിൽ പലർക്കും ചിന്തിക്കാൻ തന്നെ കഴിയാത്ത അവസ്ഥയായിരുന്നു. അത്തരത്തിൽ ആദ്യദിവസം ആ ആദ്യമണിക്കൂറുകളിൽ പിൻ ബെഞ്ചിൽ ഇരുന്നവർ നന്നായും മുൻപിലായി ഇരുന്നവർ അതിൽ കൂടുതലായും ടെൻഷനടിച്ച് ഇരിക്കുന്ന സമയത്താണ് ആ വാർത്ത ഞങ്ങളെ തേടി വന്നത്.
"സുരേന്ദ്രൻ മാഷ് പിരിഞ്ഞു. അനന്തൻ മാഷാണ് പുതിയ ഹെഡ് മാഷ്."
ആ വാർത്ത ഞങ്ങൾക്കേകിയ ആശ്വാസം എത്രയാണെന്ന് പറയാൻ കഴിയില്ല. പ്രഗല്ഭനായ സുരേന്ദ്രൻ മാഷ് പിരിഞ്ഞതിൽ ആർക്കും ഒരു വിഷമവും കണ്ടില്ല. അനന്തൻ മാഷ് ഹെഡ്മാഷായതിൽ എല്ലാവരും അതിയായി സന്തോഷിക്കുകയും ചെയ്തു. സത്യത്തിൽ മാഷിന് ആ പദവി കിട്ടാനുള്ള ആഗ്രഹം ഒന്നും ആയിരുന്നില്ല, ഹെഡ്മാഷായാൽ അങ്ങേര് ക്ലാസ്സെടുക്കാൻ വരില്ല എന്നതായിരുന്നു ഞങ്ങളുടെ സന്തോഷത്തിനു കാരണം.
ആദ്യ പിരീഡ് ക്ലാസ്സിലേക്ക് വന്നത് രാഘവൻ മാഷായിരുന്നു. അദ്ദേഹമായിരുന്നു ഞങ്ങളുടെ ക്ലാസ് മാഷ്. നല്ല ചുരുണ്ട മുടിയുള്ള നീണ്ടുമെലിഞ്ഞ രാഘവൻ മാഷിൻ്റെ വിഷയം സോഷ്യൽ സയൻസ് എന്ന സാമൂഹ്യപാഠമായിരുന്നു.
ആദ്യ ദിവസത്തെ രാവിലത്തെ ഇൻറർവെൽ സമയത്താണ് ഞങ്ങൾ ആ വാർത്ത കേട്ടത്.
"10 A യിൽ കണക്കെടുക്കുന്നത് അനന്തൻ മാഷാണ്."
തൊട്ടടുത്ത പിരീഡ് കണക്കാണ്. അനന്തൻ മാഷ് ഞങ്ങൾക്കും ക്ലാസെടുക്കാൻ വരുമോ ?
പേടിച്ച് എല്ലാവരും ഒരു കണക്കായി ഇരിക്കുമ്പോഴാണ്, ഷൂ ഇട്ടു കൊണ്ട് ഇൻസൈഡ് ചെയ്തു ടിപ്ടോപിൽ ചിരിച്ചുകൊണ്ട് ഒരു മാഷ് ക്ലാസ്സിലേക്ക് കടന്നു വന്നത്.
അതായിരുന്നു ഗംഗാധരൻ മാഷ്.
ബജാജ് സ്കൂട്ടറിൽ എന്നും സ്കൂളിലേക്ക് വരുന്ന അദ്ദേഹത്തിൻറെ വിഷയം കണക്കായിരുന്നു. മാഷെ കണ്ട് എല്ലാവരും അതിയായി സന്തോഷിച്ചു ഞങ്ങളുടെ മുഖഭാവവും പ്രസന്നതയും കണ്ട് മാഷും സന്തോഷിച്ചിരിക്കണം.
അങ്ങിനെ മനോഹരമായ ഒൻപതാം ക്ലാസിലെ കണക്ക് ക്ലാസ് അവിടെ തുടങ്ങി. സൗമ്യമായി എന്നും ചിരിച്ചു കൊണ്ടുവരുന്ന ഗംഗാധരൻ മാഷിലൂടെ ഞങ്ങൾ കണക്കു പഠിച്ചു തുടങ്ങി.
ഫിസിക്സ് എന്ന ഭൗതികശാസ്ത്ര പഠിപ്പിക്കാൻ വന്നത് വേണുഗോപാലൻ മാഷായിരുന്നു. ഹിന്ദി പഠിപ്പിക്കാൻ വന്നത് തങ്കമണി ടീച്ചറും. ന്യൂട്ടൻ്റെ ചലന നിയമങ്ങളും ഹിന്ദിയിലെ ദോഹകളും പഠിക്കാൻ എളുപ്പമായത് കൊണ്ടൊന്നുമല്ല വേണുഗോപാൽ മാഷിൻ്റെയും തങ്കമണി ടീച്ചറുടെയും ക്ലാസ് ഞങ്ങളുടെ ഒരു പൊതു പ്രശ്നമായിരുന്നില്ല. ഞങ്ങളുടെ പൊതു പ്രശ്നം ഇംഗ്ലീഷ് ക്ലാസ്സായിരുന്നു, കാരണം ഇംഗ്ലീഷ് എടുത്തത് വത്സൻ മാഷായിരുന്നു.
വത്സൻ മാഷിൻ്റെ ഇംഗ്ലീഷ് ക്ലാസിൽ മാഷിൻ്റെ ശബ്ദമല്ലാതെ മറ്റൊരാളുടെ ശബ്ദം കേൾക്കാൻ കഴിയുമായിരുന്നില്ല. പലപ്പോഴും നീണ്ട നിശബ്ദത. ഒരു ഈച്ച പാറിയാൽ അത് വരെ കേൾക്കാം.
മാഷിനെ എന്തോ എല്ലാവർക്കും പേടിയായിരുന്നു. പക്ഷേ മാഷ് ആരെയെങ്കിലും അടിക്കുന്നതോ ചീത്ത പറയുന്നതോ ഞങ്ങളാരും കണ്ടിട്ടുമില്ല. നാളെ പരീക്ഷയുണ്ട് അല്ലെങ്കിൽ ചോദ്യം ചോദിക്കും എന്നൊക്കെ മാഷ് പറഞ്ഞാൽ എല്ലാവരും ആ ദിവസം ഇംഗ്ലീഷ് മാത്രമേ പഠിക്കുകയുള്ളൂ, എല്ലാം മനഃപാഠമാക്കുകയും ഏത് പാതിരാത്രിയിൽ ചോദിച്ചാലും ഉത്തരം പറയുകയും ചെയ്യും.
വെറുതെ പറയുമെന്നല്ലാതെ മാഷ് ക്ലാസിൽ പൊതുവെ പരീക്ഷ നടത്തുകയോ ചോദ്യം ചോദിക്കുക ചെയ്യാറില്ല. ഞങ്ങൾക്കും അത് അറിയാമായിരുന്നു. എങ്കിലും ഒരു ഭാഗ്യപരീക്ഷണത്തിന് താല്പര്യമില്ലാത്തതിനാൽ മാഷ് പറഞ്ഞാൽ ഞങ്ങൾ എല്ലാവരും പഠിക്കുമായിരുന്നു.
എട്ടാം ക്ലാസിലെ ഞങ്ങളുടെ ക്ലാസ് മാഷായിരുന്ന നാരായണൻ മാഷ് ഒമ്പതാം ക്ലാസിലെ വരാന്തയിലൂടെ നടന്നു പോകുമ്പോൾ ഞങ്ങളെ ഒന്ന് നോക്കുക പോലും ചെയ്യാതെ പലപ്പോഴും പോയത് ഞങ്ങളിൽ പലർക്കും മനപ്രയാസം ഉണ്ടാക്കിയിരുന്നു. എങ്കിലും ഹെഡ്മാഷായിരുന്ന അനന്തൻ മാഷ് ഞങ്ങളെ നോക്കി ചിരിച്ചു കൊണ്ട് ആ വരാന്തയിലൂടെ പലപ്പോഴും പോയത് ഞങ്ങൾക്ക് വലിയ ആശ്വാസമായിരുന്നു. മാഷിൻ്റെ ചിരിച്ചുകൊണ്ടുള്ള ഭാവം കാണുമ്പോൾ ഈ മാഷിനെ ആണോ ഞങ്ങൾ പേടിച്ചിരുന്നത് എന്ന് പലപ്പോഴും ചിന്തിച്ചു പോയിട്ടുണ്ട്.
അങ്ങിനെ പുതിയ ക്ലാസും അധ്യാപകരുമായി ഞങ്ങൾ ഒത്തിണങ്ങി വരുന്നതിനിടയിലാണ് ക്ലാസിലെ പലഭാഗങ്ങളിൽ നിന്നും ചില തീപ്പൊരികൾ വരാൻ തുടങ്ങിയത് . അത് മനസ്സുകളിൽ രൂപംകൊണ്ടതായിരുന്നു, അതിൽ പ്രണയം പൊട്ടിമുളയ്ക്കാൻ തുടങ്ങുകയായിരുന്നു.
തുടരും ...
No comments:
Post a Comment