July 18, 2020

കൈതേരിയിലെ ഓർമകൾ

നിറമാർന്ന ഓർമകൾ അധികമൊന്നും  കൈതേരിയെ കുറിച്ച് പറയാനില്ല. പക്ഷേ വീണ്ടും ഒരു ഓണം വരുമ്പോൾ പാലാപറമ്പ് മനസ്സിൽ നിറയും, നിറയെ പൂക്കളുള്ള പാലാപറമ്പ്. 

കൈതേരിയെ കുറിച്ച് ചിന്തിക്കുമ്പോൾ പഴശ്ശിരാജാവിൻ്റെ കഥയിലെ കൈതേരി അമ്പുവും, മാക്കവും, ക്ഷേത്രവും പൊതുവേ കടന്നുവരും; എങ്കിൽ തന്നെയും ബസ് സ്റ്റോപ്പിന് അരികിലുള്ള പഴയ പീടികത്തിണ്ണയുടെ വരാന്തയിൽ കിടന്നുറങ്ങിയിരുന്ന കുഞ്ഞാണേട്ടനെയാണ് ആദ്യം ഓർമ വരിക.  

ഇടയ്ക്കിടെ താടിയും ചൊറിഞ്ഞുകൊണ്ട് പക്ഷികളെയും മൃഗങ്ങളെയും നാട്ടുകാരെയും കാലാവസ്ഥയെയും കുറിച്ച്  കുഞ്ഞാണേട്ടൻ പലതും സംസാരിക്കും

"ഫലമൂലാദികൾ നിറയെ ഉള്ളതിനാൽ പക്ഷിമൃഗാദികൾക്കും ഭക്ഷണത്തിന് വലിയ പ്രയാസമില്ല."

ഇത്തരത്തിൽ പലതും അദ്ദേഹം പറയുന്നതാണ്  നാട്ടുകാരിൽ ചിലരൊക്കെ ഒരു പ്രശ്നമായി കാണുന്നത്. നമുക്ക് ചുറ്റുമുള്ള പക്ഷികളുടെയും മൃഗങ്ങളുടെയും കാര്യങ്ങൾ ആലോചിക്കുന്നതിൽ അപാകത എന്തെന്ന് നാട്ടുകാരോട് ആരും തിരിച്ച് ചോദിക്കാറുമില്ല

എന്നും ബസ്സിറങ്ങിയാൽ ആദ്യം കാണുന്നത് പീടികത്തിണ്ണയിലെ കുഞ്ഞാണേട്ടനെയാണ്. ഒരു വിരിയുമായി രാവും പകലും ആ പീടികത്തിണ്ണയിൽ കഴിഞ്ഞിരുന്ന കുഞ്ഞാണേട്ടനിൽ നിന്നു തന്നെയാണ് കൈതേരിയിലെ ഓർമകൾ തുടങ്ങേണ്ടതും.

കൊട്ടിയൂർ ഉത്സവകാലത്ത് ഉച്ചത്തിൽ ശബ്ദം മുഴക്കി റോഡിലൂടെ നടന്നു പോയിരുന്ന നെയ്യമൃതുകാരും, ദേഹം മുഴുവൻ കീറത്തുണികൾ വെച്ചു കെട്ടി റോഡിലൂടെ നടന്നു പോയിരുന്ന ചെട്ടി ചാമിയും കൈതേരിയിലെ കാഴ്ചകളാണ്. ചെട്ടിച്ചാമിക്ക് പിടിച്ചു കൊടുക്കുമെന്ന് പറഞ്ഞ് പേടിപ്പിച്ച് കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നവരും നാട്ടിൽ കുറവായിരുന്നില്ല.

ഓണം വന്നാൽ പാലാ പറമ്പിൽ  പോകും. ഇട വഴി കുറച്ചു നടന്നാൽ കുന്നിൻ മുകളിലാണ് പാലാ പറമ്പ്. അത് പൂക്കളുടെ ഒരു ലോകമായിരുന്നു. മണ്ണിൽ ഒട്ടിച്ചേർന്നു നിൽക്കുന്ന പലനിറത്തിലുള്ള ചെറിയ പൂക്കൾ അതിശയകരമായ ഭംഗിയോടെ ആ പ്രദേശമാകെ നിറഞ്ഞു നിൽക്കുന്നുണ്ടാകും. അവിടെ എത്തിയാൽ  എവിടെ നിന്ന് പൂവു നുള്ളണം എന്നറിയാതെ പലപ്പോഴും സംശയിച്ചു പോകുമായിരുന്നു.

അത്യാവശ്യം വെള്ളവും ഉച്ചയ്ക്കുള്ള ഭക്ഷണവും കരുതിയാണ് പലരും പാലാ പറമ്പിൽ പൂക്കൾ പറിക്കാൻ എത്തിച്ചേരുക.  ഓരോ പൂവും നുള്ളി എടുക്കാൻ കുറെ സമയം വേണമായിരുന്നു, അതും നിലത്ത് കിടന്നാൽ മാത്രമേ ആ പൂക്കൾ പറിക്കുവാൻ കഴിയുമായിരുന്നുള്ളൂ. ഓലകൊണ്ട് മെടഞ്ഞ കൊമ്മയിൽ നിറയെ പൂക്കളുമായി വൈകുന്നേരമാകുമ്പോൾ  ഓരോരുത്തരും കുന്നിറങ്ങി വരും. 
 
പൂവുകളുടെ പരവതാനി വിരിച്ചിരുന്ന പാലാ പറമ്പ് ഇന്നും അതുപോലെയാണോ എന്നറിയില്ല. കൈതേരിയെ കുറിച്ചുള്ള മനോഹരമായ ഓർമകളിൽ ഓണത്തെ വരവേറ്റുകൊണ്ട് പ്രകൃതി അണിയിച്ചൊരുക്കിയ ആ പൂക്കളം  തന്നെയാണ് നിറഞ്ഞു നിൽക്കുന്നത്.

No comments:

Post a Comment

സൊറ -4

എന്താ അമ്മെ ഒരു വിഷമം പോലെ ? ആ... ഞാൻ ഓരോന്നിങ്ങനെ ആലോചിക്കയായിരുന്നു. മെയ് ഒന്നെല്ലേ.. അതിനെന്താ ... എന്റെയൊക്കെ പ്രായത്തിലുള്ള എല്ലാ പെണ്...