March 24, 2020

മഹാദേവക്ഷേത്രം - ശങ്കരനെല്ലൂർ വിശേഷങ്ങൾ

ശങ്കരമഹാദേവന്റെ പേരിലറിയപ്പെടുന്ന ശങ്കരനെല്ലൂർ അത്ര വലിയ ചരിത്രപ്രസിദ്ധമൊന്നുമല്ല, എങ്കിലും ആ ക്ഷേത്രത്തെക്കുറിച്ച് പഴമക്കാർ പറഞ്ഞിരുന്ന ചിലതുണ്ട്, അത് പ്രധാനമായും  ഒരു കാലത്ത് ദേശത്തിന് പേടി സ്വപ്നമായിരുന്ന ഒരു യക്ഷിയെ കുറിച്ചുള്ള കഥയാണ്. ഇന്നും നാട്ടുകാർ ആ പേര് പറയാൻ ഇഷ്ട്ടപ്പെടാറില്ല, അതിനാൽ തന്നെ ഇവിടെ സൂചിപ്പിക്കുന്നുമില്ല.

ക്ഷേത്ര കുളത്തിൽ കുളിച്ച് അർധരാത്രിയിൽ നാടു മുഴുവൻ ചുറ്റി നടക്കുമായിരുന്നു ആ യക്ഷി തന്റെ നീണ്ടിടം പെട്ട മുടിയുമായി ഓരോ വീട്ടിലും കയറി ചുണ്ണാമ്പ്  ചോദിക്കുമായിരുന്നത്രെ. യക്ഷിയെ പേടിച്ച് പലരും ചിരട്ടയിൽ ചാണകവെള്ളം കലക്കി വീടിനു മുന്നിൽ  വെച്ചിരുന്നു. അങ്ങിനെ ചെയ്താൽ യക്ഷി വരില്ലെന്നായിരുന്നു വിശ്വാസം. രാത്രി ആരും പുറത്തിറങ്ങാതെയായി, നാട്ടുകാരുടെ ദുരിതങ്ങളും ഏറി വന്നു. അവസാനം നാട്ടിലെ പ്രധാനിയായ  ഒരു നമ്പൂതിരി  മന്ത്രവാദം ചെയ്ത് യക്ഷിയെ  ബന്ധിച്ച് ക്ഷേത്രത്തിന് പുറകിൽ കൃഷ്ണന്റെ അടുത്തായി ഒരു സ്ഥാനവും നൽകിയെന്നാണ് കഥ. യക്ഷി കുളിച്ചിരുന്ന ആ  ക്ഷേത്രക്കുളത്തിൽ മൂന്ന് വലിയ കിണറുകളുണ്ടെന്നും  പലപ്പോഴായി പറഞ്ഞു കേട്ടിട്ടുണ്ട്.

പുലർകാലത്ത്  മഞ്ഞ് പൊഴിഞ്ഞു വീഴുന്ന ആ ക്ഷേത്രക്കുളത്തിലാണ് ഞങ്ങൾ കുളിക്കാൻ പോയിരുന്നത്. നീന്തുവാനും നീന്തൽ പഠിക്കുവാനും  ചിലരെ കളിയായി മുക്കുവാനും മുങ്ങി നീന്തുവാനും കുളിക്കാനെന്ന് പറഞ്ഞ് കളിക്കാനായി പോകുന്നവർ .ഓടിവന്ന് കുളത്തിലേക്ക്  ചാടുന്നവരും ചാഞ്ഞുനിൽക്കുന്ന  തെങ്ങിൽ കയറി  കുളത്തിലേക്ക് തുള്ളുന്നവരും  ഒത്തിരിയുണ്ടായിരുന്നു.

ആ ക്ഷേത്രക്കുളത്തിൽ  നീന്തുമ്പോൾ പലപ്പോഴും ആ കിണറുകളെ കുറിച്ച്  ചിന്തിച്ചു പോകും ആ കിണറിന്റെ സ്ഥാനത്തണോ ഇപ്പോഴുള്ളത് എന്ന പരിഭ്രമം. കുളത്തിലെ ഒത്തമധ്യം  കഴിഞ്ഞ് ഇത്തിരി നീന്തിയാൽ ഒരിടത്ത് വെച്ച് ശ്രീകോവിലിലെ വിളക്ക് കാണാം . അവിടെ ഒൻപതു തവണ കൈകൂപ്പി മുങ്ങി ഓം നമശിവായ ചൊല്ലുന്നത് അനിർവചനീയമായ അനുഭവമാണ്.

കുളിച്ചു കയറി തോർത്തുമ്പോഴേക്കും വിറച്ചു തുടങ്ങും, ഈറനുടുത്ത്  ഭഗവാന്റെ മുൻപിൽ തൊഴുകുമ്പോൾ കൈ കുമ്പിളിൽ കിട്ടുന്ന തീർത്ഥവും ചന്ദനവും ചിലപ്പോഴായി കിട്ടുന്ന പായസവും ആസ്വദിക്കാത്തവരുണ്ടാകില്ല.

പടിഞ്ഞാറ് ദർശനമായി നിൽക്കുന്ന മഹാദേവൻ ധ്യാനത്തിലാണ്. തന്റെ  പ്രണയിനിയായ സതിയുടെ വിരഹത്തിൽ  ഏകനായി കഴിയുന്ന മഹാദേവൻ. ആ ക്ഷേത്രവും ക്ഷേത്ര ദർശനവുമേകിയ  പ്രണയവും വിരഹവും ചെറുതല്ല. പലപ്പോഴും  അവിടെ അനുഭവവേദ്യമായത്  ഭക്തിയുടെയും പ്രണയത്തിന്റെയും തന്മയീഭാവമാണ്, രണ്ടും വ്യത്യസ്തമല്ല എന്ന ദർശനമാണ്. ആ ശ്രീകോവിലിനു മുന്നിൽ നിൽക്കുമ്പോൾ അരികിലായി വന്നു ചേരുന്ന പ്രണയവും ആ ക്ഷേത്രത്തിൽ നിന്നും അകലെയായി പോയപ്പോൾ അരികിലായി വന്നു ചേർന്ന വിരഹവും ധ്യാനസ്ഥനായിരിക്കുന്ന ആ ദേവന്റെ പ്രതിഫലനമാകാം.

No comments:

Post a Comment

സൊറ -4

എന്താ അമ്മെ ഒരു വിഷമം പോലെ ? ആ... ഞാൻ ഓരോന്നിങ്ങനെ ആലോചിക്കയായിരുന്നു. മെയ് ഒന്നെല്ലേ.. അതിനെന്താ ... എന്റെയൊക്കെ പ്രായത്തിലുള്ള എല്ലാ പെണ്...