March 27, 2020

ആശാരിക്കാവ് : ശങ്കരനെല്ലൂർ വിശേഷങ്ങൾ

ശങ്കരനെല്ലൂരിലെ ചെട്ടിയാംകണ്ടി കാവിനെ ആശാരിക്കാവ് എന്നാണ് നാട്ടുകാർ വിളിച്ചിരുന്നത്

കാവിൽ എല്ലാ ദിവസവും വൈകുന്നേരം വിളക്ക് വെയ്ക്കും. എന്തെങ്കിലും വിശേഷങ്ങളോ നേർച്ചയോ ഉണ്ടെങ്കിൽ കുറച്ച് വെളിച്ചെണ്ണയുമായി കാവിലെത്തും. കാവിനരികിലായി കഴിയുന്ന വീടുകളിലെ ഏതെങ്കിലും ആൺകുട്ടിയായിരിക്കും വിളക്ക് കൊളുത്തുക. കാവിലെ നടയിൽ  വിളക്ക് തെളിഞ്ഞാൽ ശംഖ് മുഴങ്ങും. കാവ് മുറ്റത്തുള്ള  മറ്റ് ദേവസ്ഥാനങ്ങളിലെ തറകളിലും വിളക്ക് തെളിയും. സന്ധ്യാസമയത്ത് എണ്ണയുമായി പോയാൽ ആ തറകളുടെ അരികിൽ  പ്രാർത്ഥിക്കാനായി തനിച്ച് പോകാറില്ല. കാവിൽ ഉഗ്രമൂർത്തികളാണെന്നും സന്ധ്യ കഴിഞ്ഞ് അവിടെ നിൽക്കരുതെന്നും വീട്ടിലെ മുതിർന്നവർ പറഞ്ഞേൽപ്പിച്ചതിനാൽ  കൂടുതൽ നേരം അവിടെ നിൽക്കാതെ പെട്ടെന്ന് തന്നെ തിരിച്ചു വരും.

ഏപ്രിൽ മാസം നാലും അഞ്ചും ആണ് ആശാരി കാവിൽ തെയ്യം. തെയ്യം തുടങ്ങുന്നതിനു കുറച്ചു ദിവസം മുന്നേ ആവശ്യമായ തേങ്ങയും കുരുത്തോലയും പറിക്കാൻ  ചെണ്ടയും കൊട്ടി കാവിൽ നിന്നും കുറച്ചു പേർ പരിസരത്തുള്ള വീടുകളിൽ വരും. പരീക്ഷ കഴിഞ്ഞുള്ള  വേനൽ അവധി ആഘോഷമാകുന്നത്  അന്നു മുതലാണ്. ദൂരെയുള്ള ബന്ധുക്കളൊക്കെ അപ്പോഴേക്കും എത്തിയിരിക്കും. തെയ്യ പറമ്പിൽ എന്തെങ്കിലും കച്ചവടം ചെയ്യാനുള്ള ആലോചനയും ഉണ്ടാകും. ബത്തക്കയോ നാരങ്ങ വെള്ളമോ പ്രൈസ് ബോർഡോ അങ്ങിനെ എന്തെങ്കിലും. കച്ചവടം നടത്താനുള്ള പണത്തിനായി മുൻകൂട്ടി റോഡിൽ നിന്നും ഇടകളിൽ നിന്നും ശേഖരിച്ചു വെച്ച കശുവണ്ടി വിൽക്കും.

വിഷുവിന് പത്തു ദിവസം മുന്നേ ആണ് തെയ്യം. അതിനാൽ തന്നെ പടക്കങ്ങളും അത്യാവശ്യം കിട്ടുമായിരുന്നു. ചില വർഷങ്ങളിൽ പൂരം തുടങ്ങുന്നത് തെയ്യത്തിന്റെ ദിവസങ്ങളിലാണെങ്കിൽ , ബന്ധുക്കളെല്ലാം ഒരുമിച്ച് ചേർന്ന് പൂരത്തിന്റെ അട തയ്യാറാക്കും.

തെയ്യം തുടങ്ങുന്നതിനു ഒരു ദിവസം മുന്നേ  തെയ്യം കലാകാരന്മാർക്ക് വിശ്രമിക്കേണ്ട പന്തൽ തയ്യാറാകാൻ തുടങ്ങും. കാവിലെ വലിയ മരങ്ങളുടെ താഴെയായി ഓലകൊണ്ട് മറച്ച് തയ്യാറാക്കുന്ന പന്തലിനു താഴെ പച്ചോലയും കുരുത്തോലയും വിരിക്കും. ആകാംക്ഷയുടെ ഇതൊക്കെ കണ്ടു കൊണ്ട്  ഒത്തിരി കുട്ടികളുമുണ്ടാകും.

തലേദിവസം രാവിലെതന്നെ ബലൂണും വളകളും മറ്റും വിൽക്കുന്നവർ  സാധനങ്ങളുമായി എത്തിതുടങ്ങും . താൽക്കാലിക പീടികകൾ  പെട്ടന്ന് തന്നെ അവർ തയ്യാറാക്കും. അപ്പോഴേക്കും  ആ പരിസരത്ത് എത്തിച്ചേർന്ന കുട്ടികൾ കച്ചവടക്കാരൻ പുറത്തെടുക്കുന്ന ഓരോ സാധനത്തിന്റെയും വില ചോദിച്ചറിയാൻ ശ്രമിക്കുന്നുണ്ടാകും.

ഉച്ച കഴിഞ്ഞാൽ തെയ്യത്തിന്റെ  വരവറിയിച്ചു കൊണ്ടുള്ള ചെണ്ടകൊട്ട് തുടങ്ങും, തെയ്യം മലയിറങ്ങി വരുന്നു എന്നതാണ് വിശ്വാസം. ചില വർഷങ്ങളിൽ അടിയും മറ്റും നടന്നതിനാൽ ഇത്തിരി പരിഭ്രമത്തോടെ തന്നെയാണ് തെയ്യ ദിവസങ്ങൾ കടന്നു പോയിരുന്നത് .

സന്ധ്യക്ക് വെള്ളാട്ടം ഇറങ്ങാൻ നേരം ആളുകൾ എത്തി തുടങ്ങും. ചുവന്ന ചമയങ്ങളുമായി ഓരോ മൂർത്തികളുടെയും വെള്ളാട്ടം ഇറങ്ങുമ്പോഴേക്കും തെയ്യ പറമ്പിൽ കച്ചവടം തുടങ്ങിയിരിക്കും. ചട്ടി കളിക്കാർ തങ്ങളുടെ വിരിയുമായി ഏതെങ്കിലും ഭാഗത്ത് കൂടും. അതിനിടയിൽ പാൽ ഐസുമായി ഉത്തമേട്ടനും എത്തിയിട്ടുണ്ടാകും.

പൈസ വെച്ചുള്ള ചീട്ടുകളിയോ  ചട്ടികളിയോ നടക്കുന്നതറിഞ്ഞ്  തെയ്യപ്പറമ്പിൽ പോലീസ് എത്താറുണ്ട്. പലപ്പോഴും അത്തരം കളികൾ നടന്നിരുന്നത് പൊയ്യയിൽ ആയിരുന്നു. നിറയെ ആൽമരവും തൂങ്ങിനിൽക്കുന്ന വള്ളികളുമായി കാവിനോട് ചേർന്ന് വയൽ അരികിലുള്ള സ്ഥലമാണ് പൊയ്യ. ഞങ്ങൾ പലപ്പോഴും ക്രിക്കറ്റ് കളിച്ചിരുന്നത് അവിടെയായിരുന്നു.

തെയ്യ രാത്രിയിലെ ആകർഷകമായ ചടങ്ങാണ് വസൂരിമാലയുടെ കുളിച്ചെഴുന്നള്ളത്ത്. പാതിരാവിൽ താഴെയുള്ള തോട്ടിൽ നിന്നും കുളിച്ചൊരുങ്ങി വരുന്ന ദേവിയെ കാണാനായി ഉറക്കമൊഴിഞ്ഞ് ഒത്തിരി പേർ കാത്തു നിൽക്കും.  വഴിയിലെ വീടുകളിൽ ആ സമയം വിളക്കുവച്ച് ദേവിയോടുള്ള ഭക്തിയും ബഹുമാനവും പ്രകടിപ്പിക്കും. വാദ്യഘോഷങ്ങളുടെയും കൂവിവിളികളുടെയും നടുവിൽ ഉയരത്തിൽ ഉറഞ്ഞുതുള്ളി വരുന്ന ദേവിയുടെ കരങ്ങൾ രണ്ടുപേർ ബലിഷ്ഠമായി പിടിച്ചിരിക്കും . ആ കരങ്ങളിലൂടെ ദേവി ഉയരത്തിൽ ഉറഞ്ഞു തുള്ളുന്നത് മെയ് വഴക്കത്തിന്റെ  ആകർഷകമായ കാഴ്ച  തന്നെയാണ് .

ശരീരം ചുറ്റും വലിയ തീപ്പന്തങ്ങൾ അണിഞ്ഞ് ഉയരമുള്ള മുടിയുമായി ഭക്തജനങ്ങളുടെ ഓംകാരം വിളികളോടെ കാവിനെ പ്രകാശമാനമയമാക്കി കൊണ്ട് പുലർച്ചെ നാല് മണിയാകുമ്പോൾ കണ്ഠാകർണ്ണൻ  ഇറങ്ങും. എണ്ണ പകർന്നു കൊണ്ടിരിക്കുന്ന ആ വലിയ തീപന്തങ്ങളുമായി തെയ്യം കാവിനെ വലം വെച്ച്  വരുമ്പോഴേക്കും രാവിലത്തെ തണുപ്പ് മാറിയിരിക്കും. തെയ്യം ശക്തിയായി തുള്ളുമ്പോൾ ചുറ്റും തെറിച്ചുവീഴുന്ന തീ ഗോളങ്ങൾ ആ പുലരിയിൽ തരുന്നത് ഭക്തിയുടെയും സാഹസികതയുടെയും വേറിട്ടൊരു കാഴ്ചയാണ്.

കൈയ്യിലുള്ള നീളൻ വടികളിൽ കയറി നിന്നുകൊണ്ട് കാവ് ചുറ്റി അഭ്യാസം ചെയ്യന്ന ഗുളികൻ തെയ്യമേകുന്ന ആകാംക്ഷയും. ഭക്തരെ സ്നേഹ വാത്സല്യത്തോടെ  മാറോടു ചേർത്തു നിർത്തി പൊട്ടിച്ചിരിക്കുന്ന ശാസ്തപ്പനും കോഴിയുടെ കഴുത്ത്  കടിച്ചു പറിച്ച് രക്തം കുടിക്കുന്ന നരസിംഹ സങ്കൽപമായ വിഷ്ണുമൂർത്തിയും  തെയ്യ ദിവസങ്ങളിലെ ഓരോ അനുഭവങ്ങളാണ്.

നട്ടുച്ചക്ക് വസൂരിമാല ഇറങ്ങുമ്പോൾ നേർച്ചയുള്ളവർ മുല്ല മാല അണിയിക്കാൻ കാത്തു നിൽക്കും. തലേന്ന് രാത്രിയിലെ കുളിച്ചെഴുന്നള്ളത്ത് പോലെ ദേവിയുടെ മുടി നിവരുമ്പോൾ വാദ്യഘോഷങ്ങളോടെ കൂവിവിളികളും ഉണ്ടാകും.  ശരീരം നിറയെ മുല്ല മാല അണിഞ്ഞ ദേവി ചിലപ്പോൾ രോഷത്തോടെ ആൾക്കൂട്ടങ്ങളുടെ നടുവിലേക്ക് ഓടിയടുക്കുമ്പോൾ പേടിക്കാത്തവരുണ്ടാകില്ല. തെയ്യം ക്ഷേത്രം വലം വയ്ക്കുമ്പോൾ കൂവി വിളികളുമായി കുട്ടികളും കൂടെ കാണും. അവസാനം ശിവസങ്കല്പമായ ഭൈരവൻ തെയ്യത്തിന്റെ കാലിൽ വീഴുകയും അനുഗ്രഹം വാങ്ങുകയും ചെയ്യുമ്പോൾ കൂവി വിളികൾ അവസാനിക്കുകയും ദേവി ശാന്തയാകുകയും ചെയ്യും.

സന്ധ്യ ആകുമ്പോഴേക്കും തെയ്യ പറമ്പിൽ ആളൊഴിഞ്ഞിരിക്കും.  കമ്പ്യൂട്ടറൈസ്ഡ് ഐസ് വിൽക്കുന്ന രവിയേട്ടൻ തന്റെ  ഓട്ടോയുമായി നേരത്തെ പോയിട്ടുണ്ടാവും മറ്റ് കച്ചവടക്കാരൊക്കെ സാധനങ്ങളൊക്കെ എടുത്തു വച്ചിട്ടുണ്ടാവും. തെയ്യം കലാകാരന്മാർ തങ്ങളുടെ സാധനങ്ങൾ തോളിൽ തൂക്കി മറ്റൊരു തെയ്യപറമ്പിൽ  പോകാനുള്ള തിരക്കിലായിരിക്കും.

ഭക്തിയും കലയും കളിയും വ്യാപാരവും പ്രണയവും നിറഞ്ഞ ഉത്സവമാണ് കഴിയുന്നത്.  ഓരോ ദൈവവും ഇറങ്ങുന്നത് കാത്ത് രാത്രിയിൽ ഉറങ്ങാതിരിക്കുമ്പോൾ അറിയാതെ വരുന്ന മിഴികളിലെ തളർച്ച മാറ്റുന്നത് തെയ്യത്തിനോടുള്ള ലഹരിയായിരുന്നു.വാടിയ കുരുത്തോലകളും നിലത്തു വീണ ബലൂൺ കഷ്ണങ്ങളും  മാത്രമായി അനാഥമായി നിൽക്കുന്ന ആ തെയ്യ പറമ്പിൽ നിന്നും പുറത്തിറങ്ങുമ്പോഴും അടുത്ത വർഷത്തെ തെയ്യത്തെ കുറിച്ചുള്ള ചിന്തയാകും മനസ്സിൽ.

No comments:

Post a Comment

സൊറ -4

എന്താ അമ്മെ ഒരു വിഷമം പോലെ ? ആ... ഞാൻ ഓരോന്നിങ്ങനെ ആലോചിക്കയായിരുന്നു. മെയ് ഒന്നെല്ലേ.. അതിനെന്താ ... എന്റെയൊക്കെ പ്രായത്തിലുള്ള എല്ലാ പെണ്...