April 25, 2020

കരിമ്പിലാട്ടെ രാഘവേട്ടൻ - ശങ്കരനെല്ലൂർ വിശേഷങ്ങൾ

സവിശേഷ സ്വഭാവമുള്ള പലരും ശങ്കരനല്ലൂരിൽ ഉണ്ടായിരുന്നു. അതിൽ ഒരാളായിരുന്നു രാഘവേട്ടൻ .

കരിമ്പിലാട്ടെ നാരായണിയേച്ചിയുടെ  ആ രണ്ടാമത്തെ മകന് ചെറുപ്പംതൊട്ടേ മധുരത്തോടുള്ള  കൊതി ഇത്തിരി കൂടുതലായിരുന്നു. ആരും കാണാതെ അടുക്കളയിൽ കയറി പഞ്ചസാരയോ വെല്ലമോ തിന്നുന്നത് കൊച്ചു രാഘവന്റ ഒരു ശീലമായിരുന്നു. മധുരമില്ലാതെ ചായ കുടിക്കുന്നത് വീട്ടിൽ പതിവായപ്പോൾ നാരായണിയേച്ചിക്ക് പഞ്ചസാരയും വെല്ലവും ഒളിപ്പിച്ച്  വെയ്ക്കേണ്ടി വന്നു. എങ്കിലും ഓല മേഞ്ഞ ആ കുഞ്ഞു വീട്ടിൽ നിന്നും അതൊക്കെ കണ്ടെത്തുന്നത് കൊച്ചു രാഘവന് വലിയ പ്രയാസമുള്ള കാര്യമായിരുന്നില്ല .

ആ കാലത്ത് നാട്ടിലെ അത്യാവശ്യം പേരുകേട്ട യുക്തിവാദിയായി വളരുകയായിരുന്ന ഭാസ്കരേട്ടൻ  നാരായണിയേച്ചിയുടെ മൂത്ത മകനായിരുന്നു .

"ആ ചെക്കൻ രാവിലെ മുതലേ ആ എ ടി കബൂറിന്റെ പുസ്തകവും വായിച്ചിരുന്നിട്ട്  ഒരു പണിക്കും പോകുന്നില്ല ഒരു സാധനവും കൊണ്ടുതരുന്നില്ല" എന്ന സ്ഥിരം ആവലാതി നാരായണിയേച്ചി പലരോടും പറയാറുണ്ടായിരുന്നു. എ.ടി കോവൂരിന്റെ പുസ്തകം വായിക്കുന്നതിൽ ഒരു പാട് ചീത്ത കേൾക്കേണ്ടി വന്നെങ്കിലും പിൽകാലത്ത് അറിയപ്പെട്ട മജീഷ്യനായ അദ്ദേഹം ഞങ്ങളുടെയൊക്കെ മാജിക്ക് ഭാസ്കരേട്ടനായി.  ഒരിക്കൽ കൈയ്യിലുള്ള കാർഡ് തലയിൽ ഉരച്ച് കാർഡിന്റെ നിറം കറുപ്പാക്കി കാണിച്ചു തന്നപ്പോൾ  തുടങ്ങിയതാണ് മാജിക്കിനോടുള്ള കൗതുകവും മാജിക് ഭാസ്കരേട്ടനോട് തോന്നിയ ആരാധനയും .

ആ ഭാസ്കരേട്ടന്റെ അനുജനായ രാഘവേട്ടൻ മധുരം കഴിക്കുന്നതിൽ  ആയിരുന്നു തന്റെ മാജിക് കാണിച്ചത്. ഒരിക്കൽ രാഘവേട്ടന്റെ മധുരക്കൊതിയെ വെല്ലു വിളിച്ച് ഒറ്റയിരുപ്പിൽ രണ്ട് കിലോ വെല്ലം കഴിക്കാമോ എന്ന് ചങ്ങാതിമാർ ചോദിച്ചു. വെല്ലം തിന്നാൻ കിട്ടുക, അതും രണ്ട് കിലോ, കൊച്ചു രാഘവന് മറിച്ചൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. പറഞ്ഞതുപോലെ അതങ്ങ് കഴിച്ച് കാണിച്ചുകൊടുത്തു. അന്നത്തെ ആ റെക്കോർഡ് തകർക്കാൻ അതിനു മുന്നും പിന്നും ശങ്കരനെല്ലൂരിൽ ആണായും പെണ്ണായും ആരും പിറന്നില്ല.

മുതിർന്നപ്പോൾ മധുരത്തോടുള്ള രാഘവേട്ടന്റ കൊതി അതുപോലെയങ്ങ് വളർന്നു. ചിലപ്പോൾ കല്യാണ സദ്യക്ക് പായസം തയ്യാറാക്കുമ്പോൾ മൂപ്പരും കൂടെ കൂടും. പ്രഥമൻ അല്ലാതെ ഒരു പായസം ശങ്കരനെല്ലൂരിൽ ആരും  ചിന്തിക്കാറില്ല. വറുത്തു കുത്തിയ ചെറുപയറ്  വേവുമ്പോൾ വെല്ലം ചേർത്ത്, തിളച്ചുവരുന്ന സമയത്ത് തേങ്ങാപ്പാൽ ഒഴിച്ച് തയ്യാറാക്കുന്ന പ്രഥമൻ പുലർച്ചെ നാലു മണി ആകുമ്പോഴേക്കും തയ്യാറാകും. ആ സമയത്ത് പരിസരം മുഴുവൻ അലയടിക്കുന്ന പ്രഥമന്റെ മണം രാഘവേട്ടനെ കുറച്ചൊന്നുമല്ല വട്ടം ചുറ്റിച്ചത്.

ഒരിക്കൽ തയ്യാറായ പായസം അടുപ്പിൽ നിന്നും മറ്റൊരു പാത്രത്തിലേക്ക് കോരി ഒഴിക്കുന്നതിനിടയിൽ കൊതി സഹിക്കാനാവാതെ കോരാൻ ഉപയോഗിച്ച സ്റ്റീൽ ബക്കറ്റ് നിറച്ചും പായസം എടുത്ത് ആ വീട്ടിലെ പിന്നാമ്പുറത്തെ കുറ്റിക്കാട്ടിലേക്ക് നടന്ന കഥ മൂപ്പര് തന്നെ പറഞ്ഞിരുന്നു. പായസം മണത്ത് പുറകെ കൂടിയ നായ്ക്കളിൽ നിന്നും രക്ഷപ്പെടാൻ അടുത്തു കണ്ട കശുമാവിൽ ആ വലിയ ബക്കറ്റുമായി കയറി അതിന്റെ മുകളിൽ നിന്നാണത്രെ ആ പുലർച്ചെ പായസം മുഴുവനും കുടിച്ചു തീർത്തത്.

വീടുകളിലെ വിരുന്ന് സൽക്കാരത്തിൽ കലവറയുടെ മേൽനോട്ടം ചിലപ്പോഴൊക്കെ രാഘവേട്ടൻ ഏറ്റെടുത്തിരുന്നു . നിന്റെ അമ്മയുടെ  കല്യാണ വിരുന്നിന്  അന്നത്തെ പ്രധാന വിഭവമായ മൈസൂർപാക്ക് ഒരൊറ്റ റൗണ്ട് മാത്രമേ കൊടുത്തുള്ളൂ  ബാക്കി മുഴുവൻ ഞാൻ തന്നെ തീർത്തു എന്ന്  ചിരിച്ചുകൊണ്ട്  ഒരിക്കൽ എന്നോട് പറഞ്ഞിരുന്നു.

കാലങ്ങൾ കഴിഞ്ഞപ്പോൾ മധുരത്തോടുള്ള ആ ഭ്രമം മദ്യത്തിലേക്കായപ്പോൾ
ശങ്കരനെല്ലൂര്കാർക്ക് രാഘവേട്ടനെ നഷ്ടമായി. മാടിക്കുത്തിയ ലുങ്കിയും ഒരിക്കലും ചീകിയതായി തോന്നിക്കാത്ത ചുരുള മുടിയുമായി നീണ്ടു മെലിഞ്ഞിരിക്കുന്ന രാഘവേട്ടന്റെ രൂപം മധുരം വിളമ്പുന്ന ഇടങ്ങളിൽ ഇന്നില്ല എന്നത് ശങ്കരനെല്ലൂരിന്റെ ഒരു നഷ്ടമായി മാത്രമേ കാണാൻ കഴിയുകയുള്ളു .

1 comment:

സൊറ -4

എന്താ അമ്മെ ഒരു വിഷമം പോലെ ? ആ... ഞാൻ ഓരോന്നിങ്ങനെ ആലോചിക്കയായിരുന്നു. മെയ് ഒന്നെല്ലേ.. അതിനെന്താ ... എന്റെയൊക്കെ പ്രായത്തിലുള്ള എല്ലാ പെണ്...