May 02, 2020

പഞ്ചായത്ത് റോഡിലെ ക്രിക്കറ്റ് - ശങ്കരനെല്ലൂർ വിശേഷങ്ങൾ

ക്രിക്കറ്റ് എന്ന് തൊട്ടോ ഒരു ലഹരിയായിരുന്നു. സച്ചിൻ ടെണ്ടുൽക്കറിനെ മനസ്സിൽ ധ്യാനിച്ച് എതിരെ ബോളെറിയുന്നവരെ മഗ്രാത്തോ ഷെയ്ൻ വോണോ ഷോയ്ബ് അക്തറോ ആയി മാത്രം ചിന്തിച്ചിരുന്ന ഒരു കാലം .

കാവും തോടും കുളവുമൊക്കെ ശങ്കരനെല്ലൂരിൽ ഉണ്ടായിരുന്നെങ്കിലും കളിക്കാൻ പറ്റിയ ഒരു നല്ല സ്ഥലം ഞങ്ങളുടെ ചുറ്റുവട്ടത്തായി എവിടെയും ഇല്ലായിരുന്നു. പക്ഷേ അതൊന്നും ഞങ്ങൾക്കൊരു പ്രശ്നമായിരുന്നില്ല. വീടിനു മുന്നിലെ താറിട്ട പഞ്ചായത്ത് റോഡിൽ പ്ലാസ്റ്റിക് ബോളും മട്ടൽ ബാറ്റും വെച്ച് ഞങ്ങൾ കളി തുടങ്ങി .

ഓലമടൽ ആയിരുന്നു ഞങ്ങളുടെ സ്റ്റംപ്, താങ്ങിനിർത്താൻ കാറ്റടിക്കുമ്പോഴേക്കും വീഴുന്ന ഒരു കൊള്ളിയും അതിനു പുറകിലായി വെയ്ക്കുമായിരുന്നു. സാവകാശം പ്ലാസ്റ്റിക് ബോൾ മാറ്റി റബർ ബോളാക്കി ഞങ്ങൾ കളിയുടെ നിലവാരം ഉയർത്തി. ബോൾ പെട്ടെന്ന് പൊട്ടാതിരിക്കാൻ അതിൽ സൂചി കുത്തി തുളയുണ്ടാക്കുകയും ചെയ്തു വന്നു.

ഞങ്ങൾ കളി തുടങ്ങുന്ന കാലത്ത് അത്രയധികം വണ്ടികളൊന്നും അതിലൂടെ പോകാറില്ലായിരുന്നു. പക്ഷേ കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ വണ്ടികളുടെയും നടന്നുപോകുന്ന ആൾക്കാരുടെ എണ്ണം കൂടി വരുന്നതായി ഞങ്ങൾക്ക് തോന്നി. ഓരോ വണ്ടിയും ആൾക്കാരും ഞങ്ങളുടെ ഗ്രൗണ്ട് കടന്നു പോകുന്നതുവരെ ബോൾ എറിയാതെ കാത്തുനിൽക്കുന്നത്  ഞങ്ങളിൽ കുറച്ചൊന്നുമല്ല വിഷമം ഉണ്ടാക്കിയത്.  കഷ്ടപ്പെട്ട് നിർത്തിയിരുന്ന മട്ടല് സ്റ്റംപ് വണ്ടികൾ വരുമ്പോൾ മാറ്റേണ്ടതായിരുന്നു ഏറ്റവും പ്രയാസമേറിയ കാര്യം. ചില ഓട്ടോക്കാർ റോഡരികിലൂടെ  വണ്ടി ഓടിച്ച് കൊണ്ട് സ്റ്റംപ് എടുക്കാതിരിക്കാൻ ഞങ്ങളെ സഹായിച്ചു. പക്ഷേ ചിലർ  റോഡിന് നടുവിൽ സ്റ്റാമ്പ് കണ്ടാൽ അതും കൈക്കലാക്കി ഓട്ടോ ഓടിച്ചു പോയിരുന്നു.

വൈകുന്നേരങ്ങളിൽ എന്നും ഡണ്ടിക്കൽ ഷാപ്പിലേക്ക് നടന്നുപോകുന്ന നാരായണേട്ടൻ ഞങ്ങളുടെ കളി സ്ഥിരം കാണാറുണ്ടായിരുന്നു. ഒരുദിവസം  ഞങ്ങൾക്ക് കളിക്കാനായി ഒരു പുതിയ റബർ ബോൾ സമ്മാനിച്ചു കൊണ്ട്  അദ്ദേഹം പറഞ്ഞു

ഈ ബോൾ അത്ര എളുപ്പത്തിലൊന്നും പൊട്ടില്ല ഞാൻ പ്രത്യേകം പറഞ്ഞു വാങ്ങിച്ചതാണ്.

ഞങ്ങൾക്ക് അത് ഒരു തമാശയായി തോന്നി പക്ഷേ എന്തോ ആ ബോൾ മാത്രം കുറേ കാലം പൊട്ടാതിരുന്നു.

എന്നാൽ എല്ലാവരും നാരാണേട്ടനെ പോലെ അയിരുന്നില്ല . ക്രിക്കറ്റ് അത്ര ഇഷ്ടമല്ലാത്ത പലർക്കും ഞങ്ങളുടെ കളി അത്രയങ്ങ് ബോധിച്ചിരുന്നില്ല . റോഡിലൂടെ നടന്നിരുന്ന പലർക്കും  പലയിടങ്ങളിലായി ബോളിന്റെ അടി കൊണ്ടിരുന്നു. ദേഷ്യം വന്ന് പെട്ടെന്ന് എന്തെങ്കിലും പറയുമെന്നല്ലാതെ ആരും അതൊന്നും വലിയ പ്രശ്നമായി എടുത്തിരുന്നില്ല. എങ്കിലും ഇടയ്ക്ക് ഒരു പ്രശ്നമുണ്ടായി.

വാടക സാധനം വിൽക്കുന്ന ഡണ്ടിക്കൽ ചന്ദ്രേട്ടൻ ദിവസേന പലപ്രാവശ്യം തന്റെ സ്കൂട്ടറുമായി ഞങ്ങൾ കളിക്കുമ്പോൾ റോഡിലൂടെ തേരാപ്പാരാ പോകുമായിരുന്നു. ഒരു ദിവസം ആ സ്കൂട്ടറിൽ സ്പീഡിൽ വരികയായിരുന്ന ചന്ദ്രേട്ടൻ, ബോൾ എറിയുന്നിടത്ത് സ്ഥിരമായി വെച്ചിരുന്ന വലിയ കരിങ്കല്ല് കഷ്ണത്തിലേക്ക് തന്റെ  വണ്ടി കയറ്റി ആ വണ്ടിയോടെ റോഡിലേക്ക് തെറിച്ച് വീണു. എന്നും റോഡിനു നടുക്കായി വെച്ചിരുന്ന ആ കരിങ്കല്ല് ആ ഒരു ദിവസം മാത്രം മൂപ്പര്  ശ്രദ്ധിച്ചില്ല. അതെന്തു പറ്റി, എന്ന് ഞങ്ങളാരും പോയി ചോദിക്കാൻ നിന്നില്ല. ആ വീണിടത്ത് നിന്നും എഴുന്നേറ്റ് അങ്ങേര് പറഞ്ഞ ചീത്ത ഇന്നും ആരും മറന്നിരിക്കില്ല .

റോഡിന് ഇരുവശത്തുമുള്ള പറമ്പിൽ ബോളടിച്ചാൽ ഔട്ടാണ്. അതിനാൽ തന്നെ അവിടെ കളിച്ചു പരിചയമില്ലാത്തവർക്ക് റണ്ണെടുക്കാൻ ഇത്തിരി വിഷമമായിരുന്നു.  റോഡരികിലെ പറമ്പിലെ പിറുത്തി  (കശുമാവ് ) ആയിരുന്നു ഞങ്ങളുടെ പവലിയൻ. ഔട്ട് ആയാൽ കളിക്കാരൻ അതിന്റെ മുകളിൽ  കയറി ഇരിക്കുകയും അടുത്തതായി ബാറ്റ് ചെയ്യേണ്ട ആൾ അതിന്റെ  മുകളിൽ നിന്ന് ഇറങ്ങി വരികയും ചെയ്യുമായിരുന്നു.

ഇങ്ങനെയൊന്നും കളിച്ചാൽ പോരാ കുറച്ചു കൂടി നല്ല രീതിയിൽ കളിക്കണം അതിന് നല്ല ബാറ്റ് വാങ്ങിക്കണം ടെന്നീസ് ബോൾ വേണം എന്നൊക്കെ ഞങ്ങളുടെ ടീം  കാലക്രമേണ  ചിന്തിച്ചു തുടങ്ങി. അതിന് വീണുകിട്ടുന്ന കശുവണ്ടി വിറ്റ് ബോള് വാങ്ങിക്കുന്ന പണമൊന്നും തികയില്ല. അവസാനം എല്ലാവരും ആലോചിച്ച് ഒരു തീരുമാനം എടുത്തു. ഒരു സമ്മാനക്കൂപ്പൺ ഇറക്കാം ആശയം പറഞ്ഞ കുഞ്ചു തന്നെ കൂപ്പൺ അച്ചടിക്കേണ്ട വഴികളും പറഞ്ഞു തന്നു. പക്ഷേ അതിന് ടീമിന് ഒരു പേര് വേണം, അങ്ങിനെ കുറച്ച് കലാപരമാകട്ടെ എന്ന് കരുതി ഞങ്ങൾ ഒരു  പേര് കണ്ടുപിടിച്ചു. പവലിയനായി ഉപയോഗിച്ച പിറുത്തിയിൽ കാർബോർഡിൽ എഴുതിയ ആ പേര് ഞങ്ങൾ തൂക്കി ഇട്ടു

  " സ്വാതി ക്രിക്കറ്റ് ടീം"

     കളി     തുടരും..

1 comment:

സൊറ -4

എന്താ അമ്മെ ഒരു വിഷമം പോലെ ? ആ... ഞാൻ ഓരോന്നിങ്ങനെ ആലോചിക്കയായിരുന്നു. മെയ് ഒന്നെല്ലേ.. അതിനെന്താ ... എന്റെയൊക്കെ പ്രായത്തിലുള്ള എല്ലാ പെണ്...